| Wednesday, 17th July 2024, 7:56 am

എൺപതുകളിൽ ഇറങ്ങിയ ആ മലയാള ചിത്രത്തെ വെല്ലാൻ ലോക സിനിമകളുണ്ട്, പക്ഷെ ഇന്ത്യൻ സിനിമയില്ല: ബേസിൽ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലെ ആദ്യത്തെ ത്രീ.ഡി ചിത്രമായിരുന്നു ജിജോ പൊന്നൂസ് സംവിധാനം ചെയ്ത മൈ ഡിയർ കുട്ടിച്ചാത്തൻ.

ഇന്ത്യയൊട്ടാകെ വലിയ രീതിയിൽ ശ്രദ്ധ നേടിയ ചിത്രം ദേശീയ അവാർഡും നേടിയിരുന്നു. എന്നാൽ എൺപതുകളിൽ ഇറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം ഇന്ത്യൻ സിനിമയിൽ ത്രീ.ഡി ചിത്രങ്ങൾ വളരെ കുറച്ച് മാത്രമേ വന്നിട്ടുള്ളൂ. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്.

എൺപതുകളിൽ ഇറങ്ങിയ ഈ ചിത്രത്തിനെ വെല്ലുന്ന മറ്റൊരു ത്രീ.ഡി ചിത്രം പിന്നീട് ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ലെന്ന് ബേസിൽ ജോസഫ് പറയുന്നു. സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളിയെടുക്കാനെല്ലാം മൈ ഡിയർ കുട്ടിച്ചാത്തൻ വലിയ പ്രചോദനമായിട്ടുണ്ടെന്നും ബേസിൽ കൂട്ടിച്ചേർത്തു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു ബേസിൽ.

‘മിന്നൽ മുരളിക്കൊക്കെ ഒരുപാട് പ്രചോദനമായ സിനിമയാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. അന്നത്തെ കാലത്ത് അങ്ങനെയൊരു സിനിമ അവരുടെ ലിമിറ്റഡ് റിസോർസസ് വെച്ച് എക്സിക്യൂട്ട് ചെയ്യുകയെന്നത് വലിയ കാര്യമാണ്.

ജിജോ പൊന്നൂസ് എന്ന സംവിധായകൻ ചെയ്ത അതിന്റെ ഡോക്യൂമെന്ററിയൊക്കെ വളരെ പോപ്പുലറാണ്. അതൊക്കെ വലിയ രീതിയിൽ നമ്മളെയും ഇൻസ്പയർ ചെയ്തിട്ടുണ്ട്. അതിന് വേണ്ടി സെറ്റുകൾ ഉണ്ടാക്കുകയും, ഈ പറഞ്ഞ പോലെ ഭിത്തിയിലൂടെ നടക്കാനായി സ്റ്റുഡിയോയിൽ റിവോൾവിങ് സെറ്റൊക്കെ ഉണ്ടാക്കിയിരുന്നു. പിന്നീട് ഹോളിവുഡ് ചിത്രം ഇൻസെപ്ഷനിലെല്ലാം ആ ടെക്നിക്ക് വന്നു. പക്ഷെ അതിന് മുമ്പേ ഇവിടെ അത് ചെയ്തിട്ടുണ്ട്.

അങ്ങനെ വളരെ പരീക്ഷണമായ ഒരു ചിത്രമാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. ഒരു റവല്യൂഷണറി ചിത്രമാണത്. അത് നമ്മളെയെല്ലാം വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ പിന്നീടൊരു ത്രി.ഡി സിനിമ അത്ര കൺവിൻസിങ്ങായി വന്നിട്ടില്ല.

നമ്മൾ കണ്ടിട്ടില്ല. ലോക സിനിമകൾ തീർച്ചയായുമുണ്ട്. പക്ഷെ എൺപതുകളിൽ ഇറങ്ങിയ ആ ചിത്രത്തെ വെല്ലാൻ ഒരു ഇന്ത്യൻ സിനിമ വേറെയില്ല,’ബേസിൽ ജോസഫ് പറയുന്നു.

Content Highlight: Basil Joseph Talk About Quality Of My Dear Kuttichathan Movie

We use cookies to give you the best possible experience. Learn more