| Friday, 3rd May 2024, 6:30 pm

വർഷങ്ങൾക്ക് മുമ്പിറങ്ങിയ ആ മലയാള ചിത്രത്തിലെ ടെക്നിക്കാണ് നമ്മൾ ഇൻസെപ്ഷൻ എന്ന ഹോളിവുഡ് പടത്തിൽ കണ്ടത്: ബേസിൽ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയുടെ അഭിമാനമാണ് മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രം. ജിജോ പുന്നൂസ് സംവിധാനം ചെയ്ത മൈ ഡിയർ കുട്ടിച്ചാത്തൻ ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ ത്രീ.ഡി സിനിമ.

തന്റെ മിന്നൽ മുരളി എന്ന ചിത്രം ചെയ്യാൻ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രം വലിയ പ്രചോദനമായിട്ടുണ്ടെന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ് പറയുന്നു. ആ കാലത്ത് അത്തരത്തിൽ ഒരു സിനിമ എടുക്കുന്നത് വലിയ കാര്യമാണെന്നും ആ ചിത്രത്തിൽ ഉപയോഗിച്ച ടെക്നിക്കുകൾ ഇന്ന് ഹോളിവുഡ് ചിത്രങ്ങളിലും കാണമെന്നും ബേസിൽ പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു താരം.

‘മിന്നൽ മുരളിക്കൊക്കെ ഒരുപാട് പ്രചോദനമായ സിനിമയാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. അന്നത്തെ കാലത്ത് അങ്ങനെയൊരു സിനിമ അവരുടെ ലിമിറ്റഡ് റിസോർസസ് വെച്ച് എക്സിക്യൂട്ട് ചെയ്യുകയെന്നത് വലിയ കാര്യമാണ്.

ജിജോ പൊന്നൂസ് എന്ന സംവിധായകൻ ചെയ്ത അതിന്റെ ഡോക്യൂമെന്ററിയൊക്കെ വളരെ പോപ്പുലറാണ്. അതൊക്കെ വലിയ രീതിയിൽ നമ്മളെയും ഇൻസ്പേർ ചെയ്തിട്ടുണ്ട്.

അതിന് വേണ്ടി സെറ്റുകൾ ഉണ്ടാക്കുകയും, ഈ പറഞ്ഞ പോലെ ഭിത്തിയിലൂടെ നടക്കാനായി സ്റ്റുഡിയോയിൽ റിവോൾവിങ് സെറ്റൊക്കെ ഉണ്ടാക്കിയിരുന്നു. പിന്നീട് ഹോളിവുഡ് ചിത്രം ഇൻസെപ്ഷനിലെല്ലാം ആ ടെക്നിക്ക് വന്നു. പക്ഷെ അതിന് മുമ്പേ ഇവിടെ അത് ചെയ്തിട്ടുണ്ട്,’ബേസിൽ ജോസഫ് പറയുന്നു.

മൈ ഡിയർ കുട്ടിച്ചാത്തൻ പോലൊരു ത്രീ. ഡി ചിത്രം പിന്നീട് ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ലെന്നും ബേസിൽ ജോസഫ് പറഞ്ഞു.

‘അങ്ങനെ വളരെ പരീക്ഷണമായ ഒരു ചിത്രമാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. ഒരു റവല്യൂഷണറി ചിത്രമാണത്. അത് നമ്മളെയെല്ലാം വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ പിന്നീടൊരു ത്രി.ഡി സിനിമ അത്ര കൺവിൻസിങ്ങായി വന്നിട്ടില്ല. നമ്മൾ കണ്ടിട്ടില്ല. ലോക സിനിമകൾ തീർച്ചയായുമുണ്ട്. പക്ഷെ എൺപതുകളിൽ ഇറങ്ങിയ ആ ചിത്രത്തെ വെല്ലാൻ ഒരു ഇന്ത്യൻ സിനിമ വേറെയില്ല,’ബേസിൽ ജോസഫ് പറയുന്നു.

Content Highlight: Basil Joseph Talk About INCEPTION Movie And My Dear Kuttichathan Movie

We use cookies to give you the best possible experience. Learn more