| Thursday, 22nd August 2024, 11:10 am

ലാലേട്ടന്റെ റിയാക്ഷന്‍ കൂടി കണ്ടപ്പോഴാണ് പപ്പു ചേട്ടന്റെ ആ ഡയലോഗിന് ആളുകള്‍ ചിരിച്ചത്: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി സിനിമാ കരിയര്‍ ആരംഭിച്ചയാളാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണത്തിലൂടെ സ്വതന്ത്രസംവിധായകനായ ബേസില്‍ ടൊവിനോയെ നായകനാക്കി ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. സംവിധാനത്തിന് പുറമെ അഭിനയത്തിലും ബേസില്‍ തന്റെ സാന്നിധ്യമറിയിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്ത നുണക്കുഴിയാണ് ബേസിലിന്റെ പുതിയ ചിത്രം.

ഹ്യൂമര്‍ സീനുകള്‍ ചെയ്യുമ്പോളെടുക്കുന്ന തയാറടുപ്പുകളെപ്പറ്റി സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. ഒരുപാട് ആര്‍ട്ടിസ്റ്റുകളുള്ള കോമഡി സീന്‍ എടുക്കുമ്പോള്‍ എല്ലാവരും ഫുള്‍ എനര്‍ജിയില്‍ നില്‍ക്കേണ്ടി വരുമെന്ന് ബേസില്‍ പറഞ്ഞു. ഓരോ ഡയലോഗിനും കൊടുക്കുന്ന റിയാക്ഷനും പ്രധാനമാണെന്നും ആ ഡയലോഗിന്റെ ഇംപാക്ട് നമ്മുടെ റിയാക്ഷനിലൂടെ പ്രേക്ഷകര്‍ക്ക് കണക്ടാകുമെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.

തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം മോഹന്‍ലാലിനോട് പറയുന്ന ഐക്കോണിക് ഡയലോഗില്‍ ആളുകള്‍ ചിരിച്ചത് മോഹന്‍ലാലിന്റെ റിയാക്ഷന്‍ കണ്ടിട്ടാണെന്ന് ബേസില്‍ പറഞ്ഞു. ആ ഡയലോഗ് അത്ര പെര്ഫക്ട് അല്ലായിരുന്നെങ്കില്‍ മോഹന്‍ലാലിന്റെ റിയാക്ഷന്‍ കൊണ്ട് കാര്യമുണ്ടാകില്ലെന്നും ബേസില്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ബേസില്‍.

‘ഹ്യൂമര്‍ സീനില്‍ പെര്‍ഫോം ചെയ്യുന്നത് വലിയൊരു ടാസ്‌കാണ്. നമ്മളുടെ ഫുള്‍ എനര്‍ജിയില്‍ വേണം ആ സീനില്‍ പെര്‍ഫോം ചെയ്യാന്‍. ഒരു ഗിവ് ആന്‍ഡ് ടേക്ക് എല്ലാ ആര്‍ട്ടിസ്റ്റിന്റെയും ഇടയില്‍ നടക്കും. അതായത്, അവര്‍ പറയുന്ന ഡയലോഗിന് നമ്മള്‍ കൊടുക്കുന്ന റിയാക്ഷനും ഇംപോര്‍ട്ടന്റാണ്. ഓഡിയന്‍സിലേക്ക് ആ ഡയലോഗിന്റെ ഇംപാക്ട് എത്തുന്നതില്‍ നമ്മളുടെ റിയാക്ഷന്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.

തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ കുതിരവട്ടം പപ്പു ചേട്ടന്‍ ലാലേട്ടനോട് ‘താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍’ എന്ന് പറയുന്ന ഡയലോഗുണ്ട്. ഇന്നും ആളുകള്‍ അതിന് ചിരക്കാന്‍ കാരണം, ലാലേട്ടന്‍ ആ ഡയലോഗിന് കൊടുക്കുന്ന റിയാക്ഷന്‍ കണ്ടിട്ടാണ്. ആ റിയാക്ഷന്‍ ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ കാണുന്ന ഇംപാക്ട് ആ ഡയലോഗിന് ഉണ്ടാകില്ല. അതുപോലെ പപ്പു ചേട്ടന്റെ ഡയലോഗ് അത്ര മികച്ചതല്ലായിരുന്നെങ്കില്‍ ലാലേട്ടന്റെ റിയാക്ഷന്‍ കൊണ്ട് കാര്യവുമുണ്ടാകില്ല,’ ബേസില്‍ ജോസഫ് പറഞ്ഞു.

Content Highlight: Basil Joseph about Kuthiravattam Pappu’s dialogue in Thenmavin Kombathu

We use cookies to give you the best possible experience. Learn more