| Wednesday, 21st September 2022, 9:01 pm

സവര്‍ക്കറെ തിരിച്ചറിയാന്‍ പറ്റാത്ത കോണ്‍ഗ്രസുകാരന്‍ ഉണ്ടാകുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുല്‍ കലാം ആസാദിനും ടാഗോറിനും ചന്ദ്രശേഖര്‍ ആസാദിനുമൊപ്പം സവര്‍ക്കര്‍. അതും കോണ്‍ഗ്രസ്സ് യാത്രയെ വരവേല്‍ക്കുന്ന ബാനറില്‍.

ഒരു ഫ്‌ളക്‌സ് അടിച്ചുകൊണ്ട് വന്നാല്‍ അത് തെരുവില്‍ തൂക്കുന്നതിന് മുമ്പ് പലരും കണ്ടിരിക്കുമല്ലോ. ഗാന്ധിജിയെ കൊന്ന കേസിലെ പ്രതിയും സൂത്രധാരനും മാത്രമല്ല, തീവ്രഹിന്ദുത്വ ഐഡിയോളജിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതീകമാണ് സവര്‍ക്കര്‍.. അയാളെ തിരിച്ചറിയാന്‍ പറ്റാത്ത കോണ്‍ഗ്രസ്സുകാരന്‍ ഉണ്ടാകുമോ?.

ഉണ്ടാകുമോ എന്നതല്ല, ഉണ്ടാകാന്‍ പാടുണ്ടോ എന്നതാണ് ചോദ്യം. പലരുടേയും ചിത്രങ്ങള്‍ ആ ഫ്‌ളക്‌സില്‍ ഉണ്ടെങ്കിലും ഗാന്ധിജിയുടെ ചിത്രം എന്തുകൊണ്ട് അതിലെവിടേയും കണ്ടില്ല എന്ന് കൂടി ആലോചിക്കണം..

സവര്‍ക്കറെ മായ്ക്കാനാണ് പിന്നെ ഗാന്ധിജിയെ കൊണ്ട് വന്നത്.
മതത്തിന്റെ പേരില്‍ മനുഷ്യനെ വിഭജിക്കുന്ന പ്രത്യയശാസ്ത്രത്തിനെതിരെ ഒരു ഭാരത യാത്ര നടത്തുമ്പോള്‍ ആ വിഭജനത്തെ ഊട്ടിവളര്‍ത്തിയ വിദ്വേഷത്തിന്റെ പ്രതീകം ഒരു ഐക്കണായി പ്രത്യക്ഷപ്പെടുന്നത് വെറുമൊരു പ്രിന്റിങ് എറര്‍ മാത്രമല്ലെന്ന് തിരിച്ചറിയണം.

ഗാന്ധിജിക്ക് പകരം സവര്‍ക്കറെ പഠിക്കേണ്ടി വരുന്ന പാഠപുസ്തകങ്ങളുള്ള കാലത്തേക്കാണ് ഇന്ത്യ പൊയ്‌ക്കൊണ്ടിരുന്നത് എന്ന ഓര്‍മ്മ വേണം. അത്രയെങ്കിലും വേണം.

CONTENT HIGHLIGHTS:  Basheer Vallikkunnu Write up about vd savarkar’s photo in bharat jodo yatra

We use cookies to give you the best possible experience. Learn more