Advertisement
Sports News
ബാഴ്‌സയുടെ മാസ് എന്‍ട്രി; ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കയെ ചാരമാക്കി കാറ്റാലന്‍ന്മാര്‍!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 12, 02:23 am
Wednesday, 12th March 2025, 7:53 am

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ബാഴ്‌സലോണ. ക്യാമ്പ് നൗലിലെ ഈസ്റ്റഡി ഒളിമ്പിക് ലൂയിസ് കമ്പനിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബാഴ്‌സലോണ ബെന്‍ഫിക്കയെ പരാജയപ്പെടുത്തിയത്. ഇതോടെ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്താനും ബാഴ്‌സലോണയ്ക്ക് സാധിച്ചു.

റാഫിഞ്ഞ നേടിയ ഇരട്ട ഗോളിന്റെ പിന്‍ബലത്തിലാണ് ബാഴ്‌സ വിജയിച്ചു കയറിയത്. മത്സരം തുടങ്ങി 11ാം മിനിട്ടില്‍ ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത് റാഫിഞ്ഞയായിരുന്നു. എന്നാല്‍ ബാഴ്‌സയുടെ ആഘോഷങ്ങള്‍ക്ക് വെറും രണ്ടു നിമിഷം മാത്രമായിരുന്നു ആയുസ് ഉണ്ടായിരുന്നത്. ബെന്‍ഫിക്കയുടെ ഡിഫന്‍ഡിങ് ലൈന്‍ അപ്പില്‍ കളിക്കുന്ന അര്‍ജന്റൈന്‍ താരം നിക്കോളാസ് ഒട്ടാമെന്റിയില്‍ നിന്നും ബാഴ്‌സ മറുപടി ഏറ്റുവാങ്ങേണ്ടി വന്നു.

അധികം വൈകാതെ തന്നെ കാറ്റാലന്‍ന്മാരുടെ ചീറ്റപ്പുലി ലാമിന്‍ യമാല്‍ ബെന്‍ഫിക്കയുടെ ഗോള്‍വലയിലേക്ക് പന്ത് തുളച്ചു കയറ്റി. ബാഴ്‌സ നേടിയ ഒരു ഗോളിന്റെ ലീഡില്‍ സമ്മര്‍ദത്തിലായ ബെന്‍ഫിക്കയുടെ പോസ്റ്റില്‍ ആദ്യപകുതി അവസാനിക്കുന്നതിനു മുന്നേ വീണ്ടും ഗോള്‍…

എതിരാളികളുടെ പോസ്റ്റില്‍ അടുത്ത ആണി അടിച്ചു കൊണ്ട് റാഫിഞ്ഞയുടെ രണ്ടാമത്തെ ഗോളും പിറന്നു. 42ാം മിനിട്ടില്‍ ബെന്‍ഫിക്കയുടെ പ്രതിരോധ നിരയെ കാറ്റില്‍ പറത്തി ബ്രസീലിയന്‍ താരത്തിന്റെ മുന്നേറ്റം ബാഴ്‌സയെ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിച്ചു.

നിര്‍ണായകമായ രണ്ടാം പകുതിയില്‍ ബാഴ്‌സ തങ്ങളുടെ പ്രതിരോധനിരയെ ശക്തിപ്പെടുത്തിയാണ് കളത്തില്‍ തന്ത്രം മെനഞ്ഞത്. എന്നാല്‍ എതിരാളികള്‍ക്ക് അത് വലിയ സമ്മര്‍ദമാണ് സൃഷ്ടിച്ചത്. ഒരേസമയം തങ്ങളുടെ പ്രതിരോധനിര പൊളിയാതെ കാക്കുകയും ബാഴ്‌സക്കെതിരെ സമനിലഗോളെങ്കിലും കണ്ടെത്താന്‍ മുന്നേറുകയും ചെയ്യേണ്ടത് അല്പം കഠിനമായിരുന്നു. ഒടുവില്‍ അവസാന വിസില്‍ മുഴങ്ങുമ്പോള്‍ ബാഴ്‌സ തങ്ങളുടെ വിജയചരിതം കുറിച്ചുകൊണ്ടാണ് കളത്തില്‍ നിന്ന് പിന്മാറിയത്.

മത്സരത്തില്‍ എതിരാളികളെ ഒന്നടങ്കം ഭയപ്പെടുത്തിക്കൊണ്ട് 20 ഷോട്ടുകളാണ് ബാഴ്‌സ പോസ്റ്റിലേക്ക് ഉന്നം വെച്ചത്. എന്നാല്‍ ബാഴ്‌സ മാലാഖമാരെ കടത്തിവെട്ടി വെറും 8 ഷോട്ടുകള്‍ മാത്രമാണ് ബെന്‍ഫിക്കയ്ക്ക് അടിക്കാന്‍ സാധിച്ചത്. ബോള്‍ കൈവശം വയ്ക്കുന്നതിലും പാസിങ്ങിലും മുന്നില്‍ ബാഴ്‌സ തന്നെയായിരുന്നു ആധിപത്യം പുലര്‍ത്തിയത്.

 

 

Content Highlight: Barcelona Won Against Benfica In Champions Trophy