| Saturday, 24th August 2024, 6:46 pm

പാകിസ്ഥാനില്‍ ചരിത്രം കുറിച്ച് ബംഗ്ലാദേശ്; 2003ലെ റെക്കോഡ് തിരുത്തിക്കുറിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്സ് റാവല്‍പിണ്ടിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശ് 565 റണ്‍സാണ് ഉയര്‍ത്തിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ബംഗ്ലാദേശ് സ്വന്തമാക്കിയിരിക്കുകയാണ്. പാകിസ്ഥാനില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ബംഗ്ലാദേശ് നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബംഗ്ലാദേശ് പാകിസ്ഥാനില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

പാകിസ്ഥാനില്‍ നടന്ന ടെസ്റ്റില്‍ ബംഗ്ലാദേശ് നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, വേദി, വര്‍ഷം

565 – റാവല്‍പിണ്ടി – 2024

361 – പെഷവാര്‍ – 2003

288 – കറാച്ചി – 2003

281 – മുള്‍ട്ടാന്‍ – 2003

274 – കറാച്ചി – 2003

ബംഗ്ലാദേശിനെ ഉയര്‍ന്ന സ്‌കോറില്‍ എത്തിച്ചത് മുന്‍ ക്യാപറ്റന്‍ മുഷ്ഫിഖര്‍ റഹീമിന്റെ ഇടിവെട്ട് ബാറ്റിങ്ങാണ്. 341 പന്തില്‍ 22 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 191 റണ്‍സാണ് താരം നേടിയത്. എന്നാല്‍ വെറും ഒമ്പത് റണ്‍സ് അകലെയാണ് താരത്തിന് ഇരട്ട സെഞ്ച്വറി നഷ്ടമായത്. മുഹമ്മദ് അലിയുടെ പന്തില്‍ റിസ്വാനാണ് താരത്തിന്റെ ക്യാച്ച് നേടിയത്.

താരത്തിന് പുറമെ ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാം 183 പന്തില്‍ 12 ബൗണ്ടറികള്‍ അടക്കം 93 റണ്‍സ് നേടി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാല്‍ പാകിസ്ഥാന്റെ മുഹമ്മദ് അലി ക്ലീന്‍ ബൗള്‍ഡില്‍ താരത്തെ പുറത്താക്കുകയായിരുന്നു.

പിന്നീട് സാക്കിര്‍ ഹസന്‍ 12 റണ്‍സിനും ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോ 16 റണ്‍സിനും പുറത്തായതോടെ മുനീമുള്‍ ഹഖ് 50 റണ്‍സ് നേടിയാണ് കളം വിട്ടത്. വിക്കറ്റ് കീപ്പര്‍ ലിട്ടണ്‍ ദാസ് 56 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്. അവസാന ഘട്ടത്തില്‍ മെഹ്ദി ഹസന്‍ മേടിയ 77 റണ്‍സും നിര്‍ണായകമായിരുന്നു. നിലവില്‍ നാലാം ദിവസം അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സ് നേടിട്ടുണ്ട്.

Content Highlight: Bangladesh Scripted History In Pakistan

We use cookies to give you the best possible experience. Learn more