ഇങ്ങനെയൊരു നാണക്കേട് ടി-20 ചരിത്രത്തിലാദ്യം; സെഞ്ച്വറി അടിച്ചിട്ടും ബംഗ്ലാദേശിന് കിട്ടിയത് കനത്ത തിരിച്ചടി
Cricket
ഇങ്ങനെയൊരു നാണക്കേട് ടി-20 ചരിത്രത്തിലാദ്യം; സെഞ്ച്വറി അടിച്ചിട്ടും ബംഗ്ലാദേശിന് കിട്ടിയത് കനത്ത തിരിച്ചടി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th May 2024, 11:29 am

സിംബാബ്വെ- ബംഗ്ലാദേശ് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തില്‍ ബംഗ്ലാദേശിന് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം.

ഷെര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സിംബാബ്വെ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.5 ഓവറില്‍ 143 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിംബാബ്വെ 19.4 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ബംഗ്ലാദേശിനായി ഓപ്പണര്‍മാരായ ടാന്‍സിദ് ഹസന്‍, സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. 37 പന്തില്‍ 52 റണ്‍സാണ് ഹസന്‍ നേടിയത്. 140.54 സ്‌ട്രൈക്ക് റേറ്റില്‍ ഏഴു ഫോറുകളും ഒരു സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

മറുഭാഗത്ത് മൂന്ന് ഫോറുകളും രണ്ട് സിക്‌സും ഉള്‍പ്പെടെ 34 പന്തില്‍ 41 റണ്‍സാണ് സൗമ്യ നേടിയത്. ഇരുവരും ചേര്‍ന്ന് ഓപ്പണിങ്ങില്‍ 101 റണ്‍സിന്റെ കൂറ്റന്‍ പാര്‍ട്ണര്‍ഷിപ്പ് ആണ് പടുത്തുയര്‍ത്തിയത്. എന്നാല്‍ ഇതിനുശേഷം ബംഗ്ലാദേശ് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

101 റണ്‍സിന് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ കളിച്ചിരുന്ന ബംഗ്ലാദേശ് പിന്നീട് 143 റണ്‍സിന് പുറത്താവുകയായിരുന്നു. അവസാന 42 റണ്‍സ് ചേര്‍ക്കുന്നതിനിടെ പത്തു വിക്കറ്റുകള്‍ ആണ് സിംബാബ്വെ വീഴ്ത്തിയത്.

ഇതിനു പിന്നാലെ ഒരു മോശം നേട്ടമാണ് ബംഗ്ലാദേശിനെ തേടിയെത്തിയത്. ടി-20യില്‍ ഒരു മത്സരത്തില്‍ 100 റണ്‍സിന്റെ ഒപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് നേടിയതിനു ശേഷം ടീം ഓള്‍ ഔട്ട് ആവുന്നത് ഇത് ആദ്യമായാണ്.

സിംബാബ്വെ ബൗളിങ്ങില്‍ ലൂക്ക് ജോങ്ക്വെ മൂന്ന് വിക്കറ്റും റിച്ചാര്‍ഡ് എന്‍ഗാര്‍വ, ബ്രെയിന്‍ ബെന്നറ്റ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും മികച്ച പ്രകടനം നടത്തിയപ്പോള്‍ ബംഗ്ലാദേശ് തകര്‍ന്നടിയുകയായിരുന്നു.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെക്ക് അഞ്ച് റണ്‍സകലെ വിജയം നഷ്ടമാവുകയായിരുന്നു. ബംഗ്ലാദേശ് ബൗളിങ്ങില്‍ ഷാക്കിബ് അല്‍ ഹാസന്‍ നാല് വിക്കറ്റും മുസ്തഫിസുര്‍ റഹ്‌മാന്‍ മൂന്ന് വിക്കറ്റും ടാസ്‌കിന്‍ അഹമ്മദ് രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ബംഗ്ലാദേശ് ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു.

27 പന്തില്‍ 31 റണ്‍സ് നേടിയ ജോനാഥന്‍ കോമ്പല്‍ ആണ് സിംബാബ്വെ നിരയിലെ ടോപ്പ് സ്‌കോറര്‍. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

ജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 4-0ത്തിന് മുന്നിലാണ് ബംഗ്ലാദേശ്. മെയ് 12നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഷെര്‍ ഇ ബംഗ്ലാ സ്റ്റേഡിയമാണ് വേദി.

Content Highlight: Bangladesh create a unwanted record in T20