പാകിസ്ഥാന്‍ നാണംകെടും; ചരിത്രത്തിലെ ഏറ്റവും വലിയ വിജയം 143 റണ്‍സകലെ
Sports News
പാകിസ്ഥാന്‍ നാണംകെടും; ചരിത്രത്തിലെ ഏറ്റവും വലിയ വിജയം 143 റണ്‍സകലെ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd September 2024, 8:08 am

ബംഗ്ലാദേശിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സന്ദര്‍ശകര്‍ക്ക് ജയം 143 റണ്‍സകലെ. പാകിസ്ഥാന്‍ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് നിലവില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ 42 എന്ന നിലയിലാണ്. അവസാന ദിനം പത്ത് വിക്കറ്റും കയ്യിലിരിക്കെ ഐതിഹാസിക ജയം മാത്രമാണ് ബംഗ്ലാ കടുകള്‍ ലക്ഷ്യം വെക്കുന്നത്.

പാകിസ്ഥാനെതിരെ നേടുന്ന ആദ്യ ടെസ്റ്റ് പരമ്പര എന്ന നേട്ടത്തിലേക്കാണ് ബംഗ്ലാദേശ് കണ്ണുവെക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ചതോടെ പാകിസ്ഥാനെതിരെ ഇതുവരെ ടെസ്റ്റ് മത്സരം വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന ചീത്തപ്പേരും ബംഗ്ലാദേശ് മാറ്റിയെടുത്തു.

രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം അവസാനിക്കുമ്പോഴുള്ള സ്‌കോര്‍

പാകിസ്ഥാന്‍: 274 & 172

ബംഗ്ലാദേശ്: 262 & 42/0 (7/151)

നേരത്തെ, മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സയീം അയ്യൂബ്, ക്യാപ്റ്റന്‍ ഷാന്‍ മസൂദ്, ആഘാ സല്‍മാന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ആതിഥേയര്‍ ആദ്യ ഇന്നിങ്‌സില്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

അയ്യൂബ് 110 പന്തില്‍ 58 റണ്‍സും മസൂദ് 69 പന്തില്‍ 57 റണ്‍സും നേടി പുറത്തായി. 95 പന്തില്‍ 54 റണ്‍സാണ് സല്‍മാന്‍ സ്വന്തമാക്കിയത്.

മുന്‍ നായകന്‍ ബാബര്‍ അസമാണ് അടുത്ത മികച്ച റണ്‍ ഗെറ്റര്‍. 77 പന്ത് നേരിട്ട് 31 റണ്‍സാണ് ബാബര്‍ നേടിയത്. മോശം പ്രകടനം തുടരുന്ന ബാബര്‍ കഴിഞ്ഞ 600+ ദിവസമായി ടെസ്റ്റ് ഫിഫ്റ്റിക്കുള്ള കാത്തിരിപ്പിലാണ്. ഈ കാത്തിരിപ്പ് വീണ്ടും നീളുമെന്നാണ് ബാബറിന്റെ പ്രകടനങ്ങള്‍ തെളിയിക്കുന്നത്. 2022 ഡിസംബറില്‍ കറാച്ചിയില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് ബാബറിന്റെ അവസാന ടെസ്റ്റ് ഫിഫ്റ്റി പിറന്നത്.

ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ മിറാസ് ഫൈഫര്‍ നേടി. താസ്‌കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഷാകിബ് അല്‍ ഹസനും നാഹിദ് റാണയും ഓരോ വിക്കറ്റും നേടി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്റെ ടോപ് ഓര്‍ഡര്‍ ചീട്ടുകൊട്ടാരത്തെക്കാള്‍ വേഗം തകര്‍ന്നടിഞ്ഞു. ടീം സ്‌കോര്‍ 26ല്‍ നില്‍ക്കവെ ആറ് മുന്‍നിര വിക്കറ്റുകളാണ് പാക് ബൗളര്‍മാര്‍ പിഴുതെറിഞ്ഞത്.

ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, സൂപ്പര്‍ താരം ഷാകിബ് അല്‍ ഹസന്‍ എന്നിവരടങ്ങുന്ന ടോപ്, മിഡില്‍ ഓര്‍ഡറില്‍ ഒരാള്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്.

എന്നാല്‍ ഏഴാം വിക്കറ്റില്‍ ലിട്ടണ്‍ ദാസും മെഹ്ദി ഹസന്‍ മിറാസും ഒന്നിച്ചതോടെ ബംഗ്ലാദേശ് സ്‌കോര്‍ ബോര്‍ഡ് കോമയില്‍ നിന്നും ഉണര്‍ന്നു. ഏഴാം വിക്കറ്റില്‍ ഇവര്‍ കൂട്ടിച്ചേര്‍ത്ത 165 റണ്‍സാണ് ബംഗ്ലാദേശിന്റെ വിധി തന്നെ മാറ്റി മറിച്ചത്.

26ല്‍ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് പിരിയുന്നത് 191ലാണ്. അര്‍ധ സെഞ്ച്വറി നേടിയ മിറാസിനെ പുറത്താക്കി ഖുറാം ഷഹസാദാണ് കൂട്ടുകെട്ട് പൊളിച്ചത്. 124 പന്തില്‍ 78 റണ്‍സാണ് പുറത്താകുമ്പോള്‍ മിറാസിന്റെ പേരിലുണ്ടായിരുന്നത്. പിന്നാലെയെത്തിയ താസ്‌കിന്‍ അഹമ്മദ് ഒരു റണ്‍ നേടി പുറത്തായി.

പത്താം നമ്പറിലിറങ്ങിയ ഹസന്‍ മഹ്‌മൂദിനെ ഒരറ്റത്ത് നിര്‍ത്തി ദാസ് വീണ്ടും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഒടുവില്‍ 79ാം ഓവറിലെ രണ്ടാം പന്തില്‍ ആഘാ സല്‍മാന് വിക്കറ്റ് നല്‍കി ദാസ് മടങ്ങി. 228 പന്തില്‍ 138 റണ്‍സാണ് ലിട്ടണ്‍ ദാസ് സ്വന്തമാക്കിയത്.

അതേ ഓവറിലെ നാലാം പന്തില്‍ നാഹിദ് റാണയെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയ ആഘാ സല്‍മാന്‍ പാകിസ്ഥാന് 12 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് സമ്മാനിച്ചു.

ഖുറാം ഷഹസാദ് ആറ് വിക്കറ്റ് നേടിയപ്പോള്‍ മിര്‍ ഹംസയും ആഘാ സല്‍മാനും രണ്ട് വിക്കറ്റ് വീതം നേടി.

രണ്ടാം ഇന്നിങ്‌സില്‍ വെറും 172 റണ്‍സിനാണ് പാകിസ്ഥാന്‍ പുറത്തായത്. പാക് നിരയില്‍ ഒരാള്‍ക്ക് പോലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 71 പന്തില്‍ പുറത്താകാതെ 47 റണ്‍സ് നേടിയ ആഘാ സല്‍മാനാണ് ടോപ് സ്‌കോറര്‍. 43 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനാണ് ചെറുത്തുനില്‍പ്പിനെങ്കിലും ശ്രമിച്ചത്.

ബാബര്‍ അസം ഇത്തവണ 11 റണ്‍സ് നേടിയാണ് മടങ്ങിയത്. ക്യാപ്റ്റന്‍ ഷാന്‍ മസൂദ് 28 റണ്‍സും ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തു.

രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുമായി ഹസന്‍ മഹ്‌മൂദ് തിളങ്ങി. നാഹിദ് റാണ ഫോര്‍ഫര്‍ നേടിയപ്പോള്‍ താസ്‌കിന്‍ അഹമ്മദ് ഒരു വിക്കറ്റും നേടി.

രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശിനായി 23 പന്തില്‍ 31 റണ്‍സുമായി സാകിര്‍ ഹസനും 19 പന്തില്‍ ഒമ്പത് റണ്‍സുമായി ഷദ്മാന്‍ ഇസ്‌ലാമുമാണ് ക്രീസില്‍.

 

Content Highlight: BAN vs PAK: Bangladesh need 143 runs to win their first ever test series against Pakistan