| Friday, 3rd April 2020, 12:39 pm

ചൈനീസ് ആപ്പായ ടിക് ടോക് നിരോധിക്കണം; സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സോഷ്യല്‍ മീഡിയ വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക് നിരോധിക്കാന്‍ ട്വിറ്ററില്‍ ക്യാംപെയ്ന്‍. ചൈനീസ് ആപ്പായ ടിക് ടോക് നിരോധിക്കണമെന്നാണ് ചിലരുടെ ആവശ്യം.

ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുണ്ടെന്ന റിപ്പബ്ലിക്കന്‍ സെനറ്ററുടെ ഒരുമാസം മുന്‍പുള്ള വീഡിയോ ചൂണ്ടിക്കാണിച്ചാണ് ക്യാംപെയ്ന്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ഈ ആരോപണത്തെ ടിക് ടോക് നേരത്തെ തന്നെ നിഷേധിച്ചിരുന്നു. കമ്പനി ചൈനയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ തങ്ങളുടെ ഡാറ്റകള്‍ ചൈനീസ് നിയമത്തിന്റെ കീഴില്‍ വരുന്നതല്ലെന്നുമാണ് ടിക് ടോക് പറഞ്ഞിരുന്നത്.

ബീജിങ്ങിലെ ബൈറ്റ് ഡാന്‍സ് കമ്പനിയുടെ ഉടമസ്ഥതയിലാണ് ടിക് ടോക്ക്.

കൊവിഡ് 19 ചൈനയിലാണ് ഉത്ഭവിച്ചത് എന്നതിനാലാണ് ഇപ്പോള്‍ ടിക് ടോക്കിനെതിരെ ക്യാംപെയ്ന്‍ നടക്കുന്നതെന്നാണ് ചിലരുടെ അഭിപ്രായം.

അതേസമയം കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ടിക് ടോക് രംഗത്തെത്തിയിരുന്നു. നൂറുകോടി രൂപയുടെ സഹായമാണ് ടിക് ടോക് വാഗ്ദാനം ചെയ്തത്.

നാല് ലക്ഷം മെഡിക്കല്‍ സുരക്ഷാ ഉപകരണങ്ങളും രണ്ട് ലക്ഷം മാസ്‌കുകളുമാണ് ടിക് ടോക് സംഭാവന ചെയ്യുന്നത്. വൈറസിനെതിരെ ഒരുമിച്ച് പോരാടാമെന്നും ആരോഗ്യപ്രവര്‍ത്തകരുടെയും ഡോക്ടര്‍മാരുടെയും സുരക്ഷയ്ക്കാണ് ആദ്യ പരിഗണനയെന്നും ടിക് ടോക് പ്രസ്താവനയില്‍ വ്യക്തമാക്കി.

‘പ്രതിരോധ മാര്‍ഗമായി ജനങ്ങള്‍ വീട്ടില്‍ത്തന്നെ ഇരിക്കുകയും സാമൂഹ്യ അകലെം പാലിക്കുകയുമാണ്. ജനങ്ങളെ സുരക്ഷിതരാക്കാന്‍ ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്’, കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിന്റെ പിന്തുണയോടെ എല്ലാ ഗൈഡ്ലൈനുകളും പാലിച്ച് സുരക്ഷാ വസ്ത്രങ്ങള്‍ നിര്‍മ്മിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറുമെന്നും കമ്പനി അറിയിച്ചു.

കൊവിഡ് വ്യാപനത്തിന് പിന്നാലെ ഇന്ത്യയില്‍ ടിക് ടോക്ക് ഉപയോഗത്തില്‍ വലിയ വര്‍ധയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആളുകള്‍ വീടിനുള്ളില്‍ തുടരുന്നതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more