| Tuesday, 29th March 2022, 10:07 pm

ഒന്നും ഓര്‍മയില്ലെന്ന് പറഞ്ഞ് പ്രതിരോധിക്കുകയാണ് ദിലീപ്; പുച്ഛത്തോടെ ഇരിക്കുന്നത് അഭിനയമാണ്: ബാലചന്ദ്രകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ പഠിച്ച് വന്ന് വിളമ്പുന്ന ഉത്തരങ്ങളാണ് ദിലീപ് നല്‍കുന്നതെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഒന്നും ഓര്‍മയില്ലെന്ന് പറഞ്ഞ് പ്രതിരോധിക്കുകയാണ് ദിലീപെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു.

‘ഞാന്‍ ഇപ്പോള്‍ മണിക്കൂറോളം ദിലീപിനെ കണ്ടിട്ട് വരികയാണ്. ദിലീപിന്റെ ശരീരഭാഷ വളരെ മോശമാണ്. പഠിച്ച് വന്ന് വിളമ്പുന്ന ഉത്തരങ്ങളാണ് ചോദ്യങ്ങള്‍ക്ക് നല്‍കുന്നത്. ഒന്നും ഓര്‍മയില്ലെന്ന് പറഞ്ഞ് പ്രതിരോധിക്കുകയാണ് ദിലീപ്. അന്വേഷണസംഘത്തിന്റെ മുമ്പാകെ ദിലീപ് വളരെ ആത്മവിശ്വാസത്തോടെയാണ് ഇരിക്കുന്നത്.

രാഹുല്‍ ഈശ്വര്‍ കൊല്ലം തുളസി ജയിലില്‍ വന്ന് കണ്ടോ എന്ന ചോദ്യത്തിന് ഓര്‍മയില്ലെന്നാണ് ദിലീപ് പറഞ്ഞത്. അന്ന് അവര്‍ 15 മിനിറ്റ് സംസാരിച്ചിട്ടുണ്ട്. വിതുര സ്വദേശിയായ ഒരു അബ്കാരിയും അവര്‍ക്കൊപ്പം അന്നുണ്ടായിരുന്നു. സാമ്പത്തിക കാര്യങ്ങളും തമ്മില്‍ സംസാരിച്ചിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ഓര്‍മയില്ലെന്നാണ് ദിലീപ് പറയുന്നത്.

ചോദ്യം ചെയ്യലില്‍ പുച്ഛത്തോടെ ഇരിക്കുന്നത് അഭിനയമാണ്. ദിലീപിന്റെ പുച്ഛത്തിന്റെ മുന്നില്‍ ഞാന്‍ പതറിയിട്ടില്ല. അതിന്റെ ആവശ്യവുമില്ല, ഓര്‍മയില്ലെന്ന് പറയുന്നതും ദിലീപിന്റെ അഭിനയമാണ്. അയാള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഞാന്‍ മനസിലാക്കിയത്. കേസുമായി ബന്ധപ്പെട്ട് വേറെയും നിരവധി പേരെ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. പലരെയും ചോദ്യം ചെയ്തത് മാധ്യമങ്ങള്‍ അറിയുന്നില്ല. കേസുമായി ബന്ധപ്പെട്ട് 30ഓളം പേരെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്,’ ബാലചന്ദ്രകുമാര്‍ പറഞ്ഞു.

അതേസമയം, ദിലീപുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടെന്ന് നടിയെ ആക്രമിച്ച കേസിലെ വി.ഐ.പി എന്ന് അറിയപ്പെടുന്ന ശരത്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്നും ശരത് പറഞ്ഞു.

തന്റെ കയ്യില്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ കളവാണ്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയതിനെ കുറിച്ച് അറിയില്ലെന്നും ശരത്ത് ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തോട് പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസുമായി ബനധപ്പെട്ട് ആറ് മണിക്കൂറാണ് ശരത്തിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.

Content Highlights: Balachandrakumar says Dileep is acting when Crime branch asking questions

We use cookies to give you the best possible experience. Learn more