| Saturday, 27th August 2022, 9:17 am

'എന്റെ കാലം കഴിഞ്ഞാലും നാളെ രണ്ട് സൂപ്പര്‍ സ്റ്റാര്‍സ് വേണ്ടേ ആശാനേ' അന്ന് സുകുമാരന്‍ പറഞ്ഞു: ബാലചന്ദ്ര മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉത്രാടരാത്രി, രാധ എന്ന പെണ്‍കുട്ടി, കലിക, ഇഷ്ടമാണ് പക്ഷേ തുടങ്ങിയ നിരവധി ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച് കൂട്ടുകെട്ടാണ് ബാലചന്ദ്ര മേനോനും സുകുമാരനും. സുകുമാരനെ പറ്റിയുള്ള തന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് കലാകൗമുദിയിലെഴുതിയ ലേഖനത്തില്‍ ബാലചന്ദ്ര മേനോന്‍.

‘സുകുമാരനും ഞാനും തമ്മില്‍ നല്ല ചേര്‍ച്ചയായിരുന്നു. ഊടും പാവും പോലെയായിരുന്നു ഞങ്ങളുടെ യോജിപ്പ്. ഞാന്‍ എഴുതിയ ഡയലോഗുകള്‍ സുകുമാരന്‍ പറഞ്ഞുകേട്ടപ്പോള്‍ അത് അങ്ങേയറ്റം സ്വഭാവികമായി കാണികള്‍ക്ക് തോന്നി. എന്റെ സിനിമയിലെ ഡയലോഗുകള്‍ സുകുമാരന്റെ സ്വയം രചനയാണെന്ന് വരെ ജനം വിശ്വസിച്ചു.

സുകുമാരന്‍ നിര്യാതനായപ്പോള്‍ ഞാന്‍ പറഞ്ഞത് യേശുദാസിന്റെ പാട്ടും സുകുമാരന്റെ സംഭാഷണവും ഒരുപോലെ എനിക്ക് ഇഷ്ടമാണെന്നാണ്. ഡയലോഗുകള്‍ പറയുമ്പോഴുള്ള വ്യക്തതയും പ്രത്യേകം എടുത്ത് പറയാതെ വയ്യ. ഒപ്പം ഡബ്ബ് ചെയ്യാനുള്ള വേഗതയും. ഷര്‍ട്ടൂരി, ഡബ്ബ് ചെയ്യേണ്ട മൈക്കിന് മുന്നില്‍ സുകുമാരന്‍ ഇരിക്കുന്നത് ഒരു ഗുസ്തിക്കാരന്റെ ഉണര്‍വോടെയും വീറോടെയുമാണ്. ഏറ്റവും വേഗത്തില്‍ ഡബ്ബ് ചെയ്യുന്ന ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായിട്ടാണ് ഞാന്‍ സുകുമാരനെ കാണുന്നത്,’ ബാലചന്ദ്ര മേനോന്‍ പറഞ്ഞു.

‘അമ്മ എന്ന താരസംഘടനയുടെ മീറ്റിങ്ങുകളില്‍ തുടക്കം മുതലേ സുകുമാരന്‍ സജീവമായി പങ്കെടുത്തിരുന്നു. ഒരു ദിവസം ജനറല്‍ ബോഡി മീറ്റിങ്ങിന് വരുന്നത് രണ്ട് കൈകളിലായി ആണ്‍മക്കളെയും പിടിച്ചു കൊണ്ടാണ്. അതായത് ഇപ്പോഴത്തെ ഇന്ദ്രജിത്തും പൃഥ്വിരാജും.

ഇവര്‍ പിള്ളേരല്ലേ സുകുമാരന്‍? ഇവരെ എന്തിനാണ് ഇവിടെ കൊണ്ടുവന്നതെന്ന് ഞാന്‍ ചോദിച്ചു. ഉടന്‍ സുകുമാരന്‍ തിരിച്ചടിച്ചു. എന്റെ കാലം കഴിഞ്ഞാലും നാളെ രണ്ട് സൂപ്പര്‍ സ്റ്റാര്‍സ് വേണ്ടേ ആശാനേ നിങ്ങള്‍ക്ക്, അതിനു വേണ്ടി കൊണ്ടുവന്നതാണ് ഞാന്‍ എന്ന് അദ്ദേഹം പറഞ്ഞു.

എന്തു പറഞ്ഞാലും കൊള്ളാം അദ്ദേഹത്തിന്റെ വാക്കുകള്‍ പൊന്നായി. അദ്ദേഹം ആഗ്രഹിച്ചത് പോലെ രണ്ട് മക്കളും മലയാളത്തിന്റെ അംഗീകാരമുള്ള രണ്ട് നടന്മാരായി മാറി. ഒരു ദൂരക്കാഴ്ച അദ്ദേഹത്തിനുണ്ടായി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Balachandra Menon shares his memories of Sukumaran

We use cookies to give you the best possible experience. Learn more