ഇന്നത്തെ എന്റെ സന്തോഷത്തിന് കാരണം ദുല്‍ഖര്‍ സല്‍മാനാണ്, എന്റെ സുഹൃത്ത് മമ്മൂട്ടിയുടെ മകന്‍; ബാലചന്ദ്ര മേനോന്‍ പറയുന്നു
Movie Day
ഇന്നത്തെ എന്റെ സന്തോഷത്തിന് കാരണം ദുല്‍ഖര്‍ സല്‍മാനാണ്, എന്റെ സുഹൃത്ത് മമ്മൂട്ടിയുടെ മകന്‍; ബാലചന്ദ്ര മേനോന്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th November 2021, 12:34 pm

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ബാലചന്ദ്രമേനോന്‍. സംവിധായകനായും നടനായും അങ്ങനെ പലവേഷങ്ങളില്‍ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ സിനിമകളില്‍ എപ്പോഴും ഒരു പുതുമ കൊണ്ടുവരാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.

1978 ല്‍ ‘ഉത്രാടരാത്രി’ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് മേനോന്‍ സിനിമ ജീവിതം ആരംഭിക്കുന്നത്. ബാലചന്ദ്ര മനോന്റെ സിനിമകളൊക്കെയും മലയാളികളുടെ പ്രിയപെട്ട സിനിമകളുടെ കൂട്ടത്തിലിന്നുമുണ്ട്.

ഇപ്പോള്‍ ദുല്‍ഖര്‍ നായകനായ കുറുപ്പ് സിനിമയെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം.’കുറുപ്പ്’ സിനിമ 50 കോടി ക്ലബ്ബില്‍ ഇടംനേടിയതില്‍ സന്തോഷമുണ്ടെന്ന് ബാലചന്ദ്ര മേനോന്‍ പറയുന്നു.’ ഇന്നത്തെ എന്റെ സന്തോഷത്തിന് കാരണം ദുല്‍ഖര്‍ സല്‍മാനാണ്. എന്റെ സുഹൃത്ത് മമ്മൂട്ടിയുടെ മകന്‍ എന്ന് പറയുമ്പോള്‍ ഒരു പ്രത്യേക സ്നേഹമാണ്.

ദല്‍ഖറിന്റെ ഒരു ചിത്രം വളരെ നല്ലരീതിയില്‍ സാമ്പത്തിക വിജയം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു എന്നത് എനിക്ക് മാത്രമല്ല മലയാള സിനിമ രംഗത്തുള്ള എല്ലാവര്‍ക്കും സന്തോഷം തരുന്നൊരു വാര്‍ത്തയാണ്. ഞാന്‍ പടം കണ്ടിട്ടില്ല. ദുല്‍ഖറിനേയും കണ്ടിട്ടില്ല. ഒരുമിച്ചൊരു ഫോട്ടോ പോലുമില്ല.

മഴയേയും കൊവിഡിനേയും അതിജീവിച്ച് ആളുകള്‍ സിനിമ കാണാന്‍ വന്നു എന്നതില്‍ ആ പ്രേക്ഷകരോടാണ് നന്ദി പറയേണ്ടത്. സിനിമക്ക് ഒരു ജീവന്‍ കൊടുത്തു എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. അതിനാണ് ഞാന്‍ ദുല്‍ഖറിനെ അഭിനന്ദിക്കുന്നത്,’ അദ്ദേഹം പറയുന്നു.

സിനിമ ഇതുവെര കണ്ടിട്ടില്ല, അതുകൊണ്ട് അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നും മേനോന്‍ പറയുന്നു.’ ദുല്‍ഖറിന്റെ ചിത്രത്തിന്റെ പേര് അതെനിക്ക് ഒത്തിരി ഇഷ്ടമാണ്. കുറുപ്പിനെ ഇഷ്ടപ്പെടാനുള്ള ആദ്യത്തെ കാരണം മലയാള സിനിമയിലേക്കെന്നെ, ഈ വഴി പോയാല്‍ നന്നായിരിക്കുമെന്ന് ഉപദേശിച്ചത് എന്റെ ഗുരുനാഥനായ ഒ.എന്‍.വി. കുറുപ്പ് സാറാണ്.

എനിക്ക് ആദ്യമായിട്ടൊരു ചിത്രം സമ്മാനിച്ചത്, സംവിധായകന്റെ മേലങ്കി അണിയിച്ചതും മറ്റൊരു കുറുപ്പ്, രാധാകൃഷ്ണ കുറുപ്പാണ്. അതുമാത്രമല്ല, ദുല്‍ഖറിപ്പോഴാണ് കുറുപ്പായത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഞാനൊരു കുറുപ്പായിരുന്നു. കുറുപ്പിന്റെ കണക്ക് പുസ്തകം എന്ന ചിത്രത്തില്‍ വിനയചന്ദ്ര കുറുപ്പായിരുന്നു ഞാന്‍,’ അദ്ദേഹം പറയുന്നു.

എല്ലാവരും ഇമേജിനെ പറ്റി ചിന്തിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ ഇമേജ് നോക്കാതെ ഇത്ര നെഗറ്റീവായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ദുല്‍ഖര്‍ കാണിച്ച ധൈര്യം അഭിനന്ദിക്കേണ്ടതാണെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Balachandra Menon About Dulquer Movie Kurup