| Saturday, 15th January 2022, 4:34 pm

പൊലീസ് കാണിച്ച മൂന്ന് ഫോട്ടോകളിലൊന്ന് മെഹബൂബിന്റേത് : വി.ഐ.പിയെ കുറിച്ച് ബാലചന്ദ്രകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വി.ഐ.പിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തില്‍ വ്യവസായി മെഹബൂബിന്റെ ഫോട്ടോയുമുണ്ടായിരുന്നെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍.

വി.ഐ.പി താന്‍ അല്ലെന്ന് പറഞ്ഞുകൊണ്ടുള്ള മെഹബൂബിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിന്റെ പരാമര്‍ശം.

വി.ഐ.പി മെഹബൂബ് ആണെന്നോ അല്ലെന്നോ തനിക്ക് പറയാന്‍ സാധിക്കില്ലെന്നും പക്ഷെ പൊലീസ് കാണിച്ച മൂന്നു ഫോട്ടോകളിലൊന്നില്‍ മെഹബൂബിന്റേതുമുണ്ടായിരുന്നെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.

‘വി.ഐ.പി മെഹബൂബ് ആണെന്നോ അല്ലെന്നോ പറയാന്‍ സാധിക്കില്ല. പക്ഷെ പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തില്‍ ഇദ്ദേഹത്തിന്റെ ഫോട്ടോയുമുണ്ടായിരുന്നു. അത് എനിക്ക് വ്യക്തമായി പറയാന്‍ സാധിക്കുന്ന കാര്യമാണ്. ഇദ്ദേഹത്തിന്റെ പേര് മെഹബൂബ് ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ആറു വ്യക്തികളുടെ ഫോട്ടോ കാണിച്ചു. അത് മൂന്നെണ്ണമായി ചുരുക്കി. ഇതിലൊന്ന് ഇദ്ദേഹമായിരുന്നു.

ഇദ്ദേഹത്തിന്റെ പേര് ഞാന്‍ പറഞ്ഞിട്ടില്ല. പേര് ഇപ്പോഴാണ് അറിഞ്ഞത്. ഇദ്ദേഹം നിരപരാധിയായിരിക്കാം. ആ ദിവസം എവിടെയാണെന്ന് മാത്രം പൊലീസിനോട് പറഞ്ഞാല്‍ മതി.’, ബാലചന്ദ്രകുമാര്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വി.ഐ.പി താന്‍ അല്ലെന്നായിരുന്നു കോട്ടയം സ്വദേശിയായ വ്യവസായി മെഹബൂബ് വാര്‍ത്താ സമ്മേളനം വിളിച്ച് പറഞ്ഞത്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും മെഹബൂബ് പറഞ്ഞിരുന്നു.

ദിലീപിനെ ഒരു തവണ മാത്രമാണ് വീട്ടില്‍ പോയി കണ്ടതെന്നും ഹോട്ടല്‍ ഉദ്ഘാടനത്തിന് വേണ്ടിയായിരുന്നു അതെന്നും മെഹ്ബൂബ് പറഞ്ഞിരുന്നു.

എന്നാല്‍ എന്നാണ് ദിലീപിന്റെ വീട്ടില്‍ പോയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് തനിക്ക് ഓര്‍മ്മയില്ലെന്നായിരുന്നു മെഹ്ബൂബിന്റെ മറുപടി. ഖത്തറില്‍ ഹോട്ടല്‍ ഉദ്ഘാടനം നടന്ന ദിവസം എതാണെന്ന ചോദ്യത്തിനും അത് തനിക്ക് ഓര്‍മ്മയില്ലെന്ന് മെഹബൂബ് മറുപടി നല്‍കി.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടോയെന്ന താങ്കള്‍ കരുതുന്നുണ്ടോ എന്നും അത്തരമൊരു ക്യാരക്ടറിന് ഉടമയാണോ ദിലീപ് എന്നുമുള്ള ചോദ്യത്തിന് അതിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ഇതിന്റെയൊന്നും ദൃക്‌സാക്ഷി ആയ ആളല്ല താനെന്നുമായിരുന്നു മെഹബൂബിന്റെ മറുപടി.

ഇത്തരം കാര്യങ്ങളൊന്നുമായി തനിക്ക് ബന്ധമില്ലെന്നും അതേസമയം ദേ പുട്ടില്‍ എത്ര ഐറ്റം പുട്ടുണ്ടെന്ന് ചോദിച്ചാല്‍ പറഞ്ഞുതരാമെന്നുമായിരുന്നു മെഹബൂബ് മറുപടി പറഞ്ഞത്. ദേ പുട്ടില്‍ ഏതൊക്കെ ഐറ്റം ഫുഡ് ഉണ്ട് എന്ന് ചോദിച്ചാല്‍ പറയാം. അല്ലാതെ ദിലീപ് ആരൊക്കെയായി ബന്ധപ്പെടുന്നുണ്ടെന്നൊന്നും ഒന്നും എനിക്ക് അറിയില്ല.

ഞാന്‍ വി.ഐ.പിയല്ല. സാധാരണക്കാരില്‍ സാധാരണക്കാരനായ മനുഷ്യനാണ്. 38 വര്‍ഷമായി ഗള്‍ഫിലാണ്. വി.ഐ.പിയാണെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ഇപ്പോള്‍ കേട്ടപ്പോള്‍ ഒരു കുളിര്‍മ തോന്നുന്നുണ്ട്. ഇങ്ങനെയെങ്കിലും ഒരു വി.ഐ.പി ആകാമല്ലോ എന്നോര്‍ത്ത്.

ദിലീപിന്റെ അനുജനെയോ അളിയനേയോ അറിയില്ല. ദിലീപിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ കാവ്യയും മകളും ഉണ്ടായിരുന്നു. അര മണിക്കൂറില്‍ കൂടുതല്‍ അവിടെ ഇരുന്നിട്ടില്ല. ബിസിനസ് തുടങ്ങാനുള്ള താത്പര്യം പറഞ്ഞു. അദ്ദേഹം ആലോചിക്കാമെന്നാണ് മറുപടി പറഞ്ഞത്.

വീട്ടില്‍ പോയ തിയതി ഓര്‍മ്മയില്ല. നവംബര്‍ 15 ആണോ എന്ന ചോദ്യത്തിന് പെട്ടെന്ന് ചോദിച്ചാല്‍ ഓര്‍മ്മയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേസില്‍ നിന്ന് ദിലീപ് ജാമ്യത്തില്‍ നിന്ന് വന്ന ശേഷമാണോ പോയത് എന്ന ചോദ്യത്തിന് അതും ഓര്‍മ്മയില്ലെന്നും മെഹ്ബൂബ് മറുപടി നല്‍കി.

അതേസമയം അന്വേഷണ സംഘം വി.ഐ.പിക്ക് അരികിലെത്തിയിട്ടുണ്ടെന്നാണ് സൂചന. ഇയാളുടെ ശബ്ദ സാമ്പിള്‍ കൂടി പരിശോധിച്ച ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ. ഇന്ന് തന്നെ ശബ്ദസാമ്പിള്‍ ബാലചന്ദ്രകുമാറിന് കൈമാറിയേക്കും.

ക്രൈം ബ്രാഞ്ച് കാണിച്ച ഫോട്ടോകളിലൊന്നില്‍ നിന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഒരാളില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അന്വേഷണ സംഘം ഇയാളുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Balachandra Kumar About Mehaboob actress attack case

We use cookies to give you the best possible experience. Learn more