Advertisement
national news
ഉത്തര്‍പ്രദേശില്‍ മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമ ഭീഷണിയുയര്‍ത്തി തീവ്ര ഹിന്ദുത്വവാദികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 08, 02:12 am
Friday, 8th November 2024, 7:42 am

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമ ഭീഷണി മുഴക്കി ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍. മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയാണ് അക്രമികള്‍ ഭീഷണി ഉയര്‍ത്തിയത്.

തങ്ങൾ പറയും വിധം ജീവിക്കാൻ തയ്യാറല്ലെങ്കിൽ വെറുതെ വിടില്ലെന്നും ലൈംഗികമായി അതിക്രമിക്കുമെന്നുമായിരുന്നു ബജ്‌രംഗ് ദൾ പ്രവർത്തകരുടെ ഭീഷണി.

നവംബര്‍ മൂന്നിന് മുസാഫര്‍നഗറിലാണ് സംഭവം നടന്നത്. ബുധനാഴ്ച ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

ഹിന്ദുസ്ഥാനില്‍ ജീവിക്കണമെങ്കില്‍ ജയ് ശ്രീറാം വിളിക്കണമെന്നും ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ മുസ്‌ലിം സ്ത്രീകളോട് പറഞ്ഞു. ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണെന്നും ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രോശിച്ചു. ഈ രാജ്യം മുല്ലകളുടേതോ ഖാസികളുടേതോ അല്ലെന്നാണ് ബജ്‌രംഗ് ദള്‍ ആക്രോശിച്ചത്.

ബജ്‌രംഗ് ദള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പ്രതീക് ശര്‍മയുടെ നേതൃത്വത്തിലാണ് തീവ്ര ഹിന്ദുവാദികള്‍ മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ ഭീഷണി ഉയര്‍ത്തിയത്. ഗോവര്‍ധന്‍ പൂജക്കിടെ ഏതാനും മുസ്‌ലിം യുവാക്കള്‍ ഒരു ഹിന്ദു കുടുംബത്തെ ആക്രമിച്ചുവെന്ന് ആരോപിച്ചാണ് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരുടെ കൊലവിളി.

അടുത്തിടെ ബീഹാറില്‍ ഹിന്ദുത്വവാദികള്‍ മസ്ജിദിന് മുകളില്‍ ഇസ്രഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു. ബീഹാറിലെ ഭഗല്‍പൂരിലായിരുന്നു സംഭവം.

ഇസ്രഈല്‍ പതാക വീശിയെത്തിയ ഹിന്ദുത്വവാദികള്‍ സമീപത്തെ പള്ളിയില്‍ കയറി കാവിക്കൊടി ഉയര്‍ത്തുകയായിരുന്നു. കാളി പൂജയുടെ ഭാഗമായി നടത്തിയ യാത്രയ്ക്കിടെ ലാല്‍മതിയ പൊലീസ് സ്റ്റേഷന് കീഴിലുള്ള തംതം ചൗക്കിന് സമീപമാണ് സംഭവം.

ഇതിനുപിന്നാലെയാണ് യു.പിയിലെ മുസ്‌ലിങ്ങള്‍ക്കെതിരായ തീവ്ര ഹിന്ദുത്വവാദികളുടെ ഭീഷണി. നിലവില്‍ സാമുദായിക സൗഹാര്‍ദത്തെക്കുറിച്ചും മതപരമായ പരിപാടികളില്‍ ഉണ്ടാകുന്ന ഇത്തരം പ്രകോപനപരമായ നടപടിയെക്കുറിച്ചും സാമൂഹിക പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ഇരുസംഭവങ്ങളിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: Bajrang Dal workers threatened to abuse Muslim women in Uttar Pradesh