ഹരിദ്വാർ: ഇഫ്താർ വിരുന്ന് നടത്തിയതിന് പിന്നാലെ ഹരിദ്വാർ കോളേജിൽ അതിക്രമിച്ചു കയറി അക്രമം അഴിച്ച് വിട്ട് ബജ്‌റംഗ്ദൾ. ഹരിദ്വാർ ആയുർവേദ കോളേജിലാണ് സംഭവം. ക്യാമ്പസിലെ വിദ്യാർത്ഥികൾ ഇഫ്താർ പാർട്ടി സംഘടിപ്പിക്കുകയും പുറത്ത് നിന്നുള്ളവരെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ബജ്‌റംഗ്ദളിന്റെ ആക്രമണം.
ക്യാമ്പസിൽ ബഹളം ഉണ്ടാക്കിയ തീവ്ര ഹിന്ദുത്വ സംഘടനാ അംഗങ്ങളെ പൊലീസെത്തി ഒഴിപ്പിക്കുകയായിരുന്നു. എന്നാൽ ആദ്യം പിരിഞ്ഞുപോയ അവർവീണ്ടും എത്തി ബഹളം ഉണ്ടാക്കി. മൂന്ന് ദിവസത്തിനുള്ളിൽ ഇഫ്താർ വിഷയത്തിൽ നടപടിയെടുക്കുന്നില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
കോളേജ് ക്യാമ്പസിലേക്ക് പുറത്തുനിന്നുള്ളവരെ കൊണ്ടുവരാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ‘ഹിന്ദു മത നഗരത്തിൽ’ ഇഫ്താർ പാർട്ടി സംഘടിപ്പിച്ചതെന്ന് ബജ്‌റംഗ്ദൾ ഭാരവാഹി അമിത് കുമാർ ആരോപിച്ചു.
‘ഋഷികുൽ ആയുർവേദ കോളേജിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. പണ്ഡിറ്റ് മഹാമന മദൻ മോഹൻ മാളവ്യ സ്ഥാപിച്ച ഋഷികുൽ വിദ്യാപീഠത്തിന് കീഴിലാണ് ഈ മെഡിക്കൽ കോളേജ് സ്ഥാപിതമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മെഡിക്കൽ വിദ്യാഭ്യാസം നേടാൻ ഇവിടെയെത്തുന്നു,’ ബജ്‌റംഗ്ദൾ പ്രവർത്തകൻ പറഞ്ഞു.
ഹരിദ്വാർ പ്രദേശത്ത് അഹിന്ദുക്കൾ അത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് മുനിസിപ്പൽ കോർപ്പറേഷൻ ബൈലോകൾ പ്രകാരം ഇതിനകം തന്നെ നിരോധിച്ചിട്ടുണ്ടെന്ന് കുമാർ അവകാശപ്പെട്ടു.
‘ഇസ്‌ലാമിക് ജിഹാദിന്റെ കീഴിൽ മതനഗരത്തിൽ ഒരു ഗൂഢാലോചന നടക്കുന്നുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ കുറ്റക്കാരായ വിദ്യാർത്ഥികളെ പുറത്താക്കുന്നതിനുള്ള നടപടികൾ മാനേജ്മെന്റ് ആരംഭിച്ചില്ലെങ്കിൽ, പ്രതിഷേധം ശക്തമാക്കാൻ ബജ്രംഗ്ദൾ നിർബന്ധിതരാകും,’ കുമാർ മുന്നറിയിപ്പ് നൽകി.
ചില വിദ്യാർത്ഥികൾ കാമ്പസിൽ ഇഫ്‌താർ പാർട്ടി നടത്തിയതായി ഋഷികുൽ ആയുർവേദ കോളേജ് ഡയറക്ടർ ഡി. സി. സിങ്ങിന് വെള്ളിയാഴ്ച പരാതി നൽകി. ചില വിദ്യാർത്ഥികൾ അവിടെ ഭക്ഷണസാധനങ്ങൾ കൊണ്ടുവന്നിരുന്നുവെന്നും തങ്ങൾ പോയി പാർട്ടി നിർത്തിയെന്നും സിങ് പറഞ്ഞു. വിഷയം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോളേജ് അധ്യാപകരുടെ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Bajrang Dal storms Haridwar college over Iftar party, cries Islamic Jihad