| Tuesday, 16th May 2023, 8:42 pm

ബജ്‌റംഗ്ദള്‍ ഗുണ്ടകളുടെ സംഘം; ബജ്‌റംഗ്ബലിയുമായി താരതമ്യം ചെയ്തതില്‍ ബി.ജെ.പി മാപ്പ് ചോദിക്കണം: ദിഗ് വിജയ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജബല്‍പൂര്‍: ഹിന്ദുത്വ ഒരു മതമല്ലെന്നും ബജ്‌റംഗ്ദള്‍ ഗുണ്ടകളുടെ സംഘമാണെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. മധ്യപ്രദേശിലെ ജബല്‍പൂരിലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങളുടേത് സനാതന ധര്‍മമാണ്. ഹിന്ദുത്വയെ ഒരു മതമായി ഞങ്ങള്‍ അംഗീകരിക്കില്ല.
ഹിന്ദുത്വയെ അംഗീകരിക്കാത്തവരെ വടി കൊണ്ട് അടിക്കുന്ന, അവരുടെ വീടുകള്‍ പൊളിച്ച് കളയുന്ന, പണം മോഷ്ടിക്കുന്ന പ്രവൃത്തിയാണ് ഹിന്ദുത്വയിലൂടെ ചെയ്യുന്നത്,’ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ബജ്‌റംഗ്ബലിയെ ബജ്‌റംഗ്ദളുമായി താരതമ്യം ചെയ്യുന്നത് വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ ഗുണ്ടകളാണ് ജബല്‍പൂരിലെ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തത്. ബജ്‌റംഗ്ദളിനെ ബജ്‌റംഗ് ബലിയുമായി താരതമ്യം ചെയ്യുന്നത് ദൈവത്തെ നിന്ദിക്കുന്നത് പോലെയാണ്. നിങ്ങള്‍ അതില്‍ മാപ്പ് ചോദിക്കണം.

വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ മതം നോക്കാതെ കേസ് എടുക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. ഞങ്ങള്‍ അതില്‍ ഉറച്ച് നില്‍ക്കുന്നു,’ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് എപ്പോഴും ഭരണഘടനയെയും നിയമത്തെയും അനുസരിക്കുന്നവരാണെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.

അതേസമയം കര്‍ണാടകയിലെ തെരഞ്ഞെടുപ്പില്‍ മോദിയടക്കം ആയുധമാക്കിയത് ബജ്‌റംഗ് ബലിയായിരുന്നു. കോണ്‍ഗ്രസ് ഹനുമാന് എതിരാണെന്നായിരുന്നു ബി.ജെ.പി പ്രചാരണായുധമാക്കിയത്.

കര്‍ണാടക തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് ബജ്‌റംഗ്ദള്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകള്‍ നിരോധിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. ഇതിനെയാണ് കോണ്‍ഗ്രസ് ഹനുമാന് എതിരാണെന്നുള്ള തരത്തില്‍ ബി.ജെ.പി വളച്ചൊടിച്ചത്.

content highlight: Bajrang Dal gang of goons; BJP should apologize for comparison with Bajrang Bali: Digvijay Singh

We use cookies to give you the best possible experience. Learn more