national news
തെലങ്കാന മുഖ്യമന്ത്രിയെ വിമര്‍ശിച്ചതില്‍ അറസ്റ്റിലായ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 17, 12:02 pm
Monday, 17th March 2025, 5:32 pm

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ച വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാമ്യം. ഹൈദരാബാദ് സിറ്റി സിവില്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. രേവതി പൊഡാഗാനന്ദ, തന്‍വി യാദവ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സംഘടിതകുറ്റം ചുമത്താനാകില്ലെന്ന് കോടതി പറഞ്ഞു. പണം വാങ്ങി നടത്തിയ സംഘടിത പ്രവര്‍ത്തനമല്ല മാധ്യമപ്രവര്‍ത്തകരുടേതെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞാഴ്ച്ചയാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചുവെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസിന്റെ സംസ്ഥാന സോഷ്യല്‍ മീഡിയ യൂണിറ്റ് മേധാവിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ കര്‍ഷകര്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകർ യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്. ചാനലിന്റെ ഉടമയായ രേവതിയുടെ സഹപ്രവര്‍ത്തകയാണ് തന്‍വി യാദവ്.

ഇവര്‍ മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്നാരോപിച്ചാണ് മാധ്യമപ്രവര്‍ത്തകരെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്.

മാധ്യമപ്രവര്‍ത്തകയെ വീട് വളഞ്ഞ് നടത്തിയ അറസ്റ്റ് സംസ്ഥാനത്ത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. അറസ്റ്റ് രേവന്ത് റെഡ്ഡിയുടെ സ്വേച്ഛാധിപത്യ തന്ത്രങ്ങളുടെ ഭാഗമാണെന്നായിരുന്നു ബി.ആര്‍.എസിന്റെ വിമര്‍ശനം.

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ അറസ്റ്റിനെ ന്യായീകരിച്ച് രേവന്ത് റെഡ്ഡി രംഗത്തെത്തിയിരുന്നു. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവരെ വിവസ്ത്രരാക്കി പൊതുമധ്യത്തിലൂടെ നടത്തുമെന്നാണ് രേവന്ത് റെഡ്ഡി പറഞ്ഞത്.

മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ അവഹേളനപരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്ന ടോക്സിക്കായ സംസ്‌കാരം സോഷ്യല്‍ മീഡിയയില്‍ വളരുമ്പോള്‍ താന്‍ മൗനം പാലിക്കില്ലെന്ന് പറഞ്ഞ രേവന്ത് റെഡ്ഡി, പത്രപ്രവര്‍ത്തക യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് ആവശ്യമെങ്കില്‍ സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം കൊണ്ടുവരുമെന്നും പറഞ്ഞിരുന്നു,

Content Highlight: Bail granted to female journalists arrested for criticizing Telangana CM