ചാൻസ് ചോദിക്കുമ്പോൾ എല്ലാവരുടെയും ഉത്തരം അതാണ്; അതിന്റെ അർത്ഥമെനിക്ക് മനസിലായിട്ടില്ല: ഭഗത് മാനുവൽ
Film News
ചാൻസ് ചോദിക്കുമ്പോൾ എല്ലാവരുടെയും ഉത്തരം അതാണ്; അതിന്റെ അർത്ഥമെനിക്ക് മനസിലായിട്ടില്ല: ഭഗത് മാനുവൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th November 2023, 11:30 am

മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് ഭഗത് മാനുവൽ. ആട്, ഡോക്ടർ ലവ്, ആട് 2 എന്നീ സിനിമകളിൽ ഭഗത് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അജു വർഗീസ്, അനൂപ് മേനോൻ കേന്ദ്ര യാത്രാപാത്രങ്ങളെ അവതരിപ്പിച്ച ഫീനിക്‌സാണ് ഭഗത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

സിനിമയിൽ എല്ലാവരോടും ചാൻസ് ചോദിക്കാറുണ്ടെന്ന് ഭഗത് പറഞ്ഞു. എന്നാൽ തനിക്ക് പറ്റിയ കഥാപാത്രം ഇല്ല എന്നാണ് എല്ലാവരുടെയും ഉത്തരമെന്നും ഭഗത് കൂട്ടിച്ചേർത്തു. തനിക്ക് പറ്റിയ കഥാപാത്രം എന്ന വാക്കിന്റെ അർത്ഥം തനിക്ക് മനസിലായിട്ടില്ലെന്നും ഭഗത് മാനുവൽ പറയുന്നുണ്ട്. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ എല്ലാവരെയും വിളിച്ച് ചാൻസ് ചോദിക്കാറുണ്ട്. പക്ഷേ എല്ലാവരും പറയുന്നത് ഒരേ ഉത്തരമാണ് എടാ നിനക്ക് പറ്റിയതൊന്നും ഇതിനകത്ത് ഇല്ലടാ എന്ന്. ആ വാക്കിനർത്ഥം എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. എനിക്ക് പറ്റിയത് എന്താ എന്ന് ഞാൻ ആലോചിക്കാറുണ്ട്. എന്തായിരിക്കും അവർ ഉദ്ദേശിക്കുന്നത്. ഞാനിപ്പോൾ ചാൻസ് ചോദിച്ച് വിളിക്കുമ്പോൾ എനിക്ക് പറ്റിയ കഥാപാത്രമില്ല എന്നല്ലേ ചേട്ടൻ പറയാൻ പോകുന്നത്, എനിക്ക് മനസ്സിലായി. എനിക്ക് പറ്റാത്ത കഥാപാത്രം തരൂ പ്ലീസ് എന്ന് പറയും,’ ഭഗത് മാനുവൽ പറഞ്ഞു.

തന്നെ വിശ്വസിച്ച് ഏത് കഥാപാത്രം തന്നാലും ചെയ്യുമെന്നും ഭഗത് അഭിമുഖത്തിൽ പറയുന്നുണ്ട്. ഏത് കഥാപാത്രം കിട്ടിയാലും ഹാപ്പിയാണെന്നും 13 വർഷമായിട്ട് ഇൻഡസ്ട്രയിൽ പിടിച്ചു നിൽക്കുന്നത് വലിയ കാര്യമാണെന്നും ഭഗത് കൂട്ടിച്ചേർത്തു.

‘എന്നെ വിശ്വസിച്ച് ഏത് കഥാപാത്രം തന്നാലും ഞാൻ ചെയ്യും. എന്ത് കിട്ടിയാലും നമുക്ക് ചെയ്യണം എന്നാണല്ലോ. കിട്ടിയതിലാണ് സന്തോഷം. എനിക്ക് ഒന്നിലും പരാതിയൊന്നുമില്ല. ഉള്ളതുകൊണ്ട് ഞാൻ ഭയങ്കര ഹാപ്പിയാണ്. പ്രത്യേകിച്ച് ഫീനിക്സ് സിനിമയുമായി നിൽക്കുമ്പോൾ വലിയൊരു യാത്രയിൽ ഇപ്പോഴും നമ്മൾ ഉണ്ടല്ലോ എന്ന സംതൃപ്തിയാണ്. 13 വർഷമായിട്ട് ഇൻഡസ്ട്രിയിൽ പിടിച്ചുനിൽക്കുക എന്ന് പറഞ്ഞാൽ അത് കൂട്ടുകാരനായിട്ടാണെങ്കിലും വലിയ കാര്യമാണ്. കൂട്ടുകാർ കാരണമാണ് ഞാൻ ഇപ്പോഴും നിൽക്കുന്നത്,’ ഭഗത് മാനുവൽ പറഞ്ഞു.

Content Highlight: Bagath manuel about his carrier in movie industry