| Tuesday, 11th January 2022, 6:52 pm

സിനിമയിലെ സെക്‌സ് റാക്കറ്റുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്, പാര്‍വതി സംഘടനയിലേക്ക് തിരികെ വരണം: ബാബുരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാര്‍വതി തിരുവോത്ത് ഉന്നയിച്ച സെക്‌സ് റാക്കറ്റിനെ പറ്റി അന്വേഷിക്കണെമെന്ന് നടന്‍ ബാബുരാജ്. താരസംഘടനയെ മാത്രം കുറ്റം പറയേണ്ടന്നും സംഘടനക്ക് പുറത്തുള്ള രാഷ്ടട്രീയ സാമൂഹിക പ്രവര്‍ത്തകരും മാധ്യമങ്ങളും വേണ്ട വിധം ആക്രമിക്കപ്പെട്ട് നടിയോട് സഹകരിച്ചോ എന്നും ബാബുരാജ് ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു ബാബുരാജിന്റെ പ്രതികരണം.

‘താര സംഘടന തീര്‍ച്ചയായും നടിക്കൊപ്പമാണ്. സംഘടനയുടെ പുറത്തും എല്ലാ ആളുകള്‍ക്കും ആ കുട്ടിയോട് നീതി നടപ്പാക്കാന്‍ പറ്റുന്നുണ്ടോ ഇതാണ് എന്റെ ചോദ്യം. ചില മാധ്യമങ്ങളൊഴിച്ച് എല്ലാ മാധ്യമങ്ങളും ആ കുട്ടിയോട് സഹകരിച്ചോ? അതുപോലെ തന്നെ സ്ത്രീകള്‍ക്ക് വേണ്ടി രംഗത്ത് വരുന്ന കവയത്രികളുണ്ട്, സാമൂഹ്യ പ്രവര്‍ത്തകരുണ്ട്, രാഷ്ട്രീയപ്രവര്‍ത്തകരുണ്ട്. ഇവരില്‍ ചിലരൊഴിച്ച് ബാക്കിയാരാണ് മുന്‍പന്തിയിലേക്ക് വന്നിരിക്കുന്നത്.

അതുപോലെ ഈ കുട്ടി ആവശ്യപ്പെട്ടൊരു കാര്യമെന്താണ്. കോടതിയില്‍ ഒരു വനിത ജഡ്ജി വേണമെന്നാണ്. എതിര്‍ഭാഗം വക്കീലന്മാര്‍ തന്നെ കീറിമുറിക്കുന്ന സമയത്ത് ഒരു വനിത ജഡ്ജിയാണെങ്കില്‍ തനിക്കൊപ്പം നില്‍ക്കുമെന്ന് വിചാരിച്ചുകാണും. അതുകൊണ്ടായിരിക്കാം. പക്ഷേ ആ കോടതിയില്‍ നടന്നതെന്താണ്? ആ കുട്ടി ഒരുപക്ഷേ മനസ് കൊണ്ട് ശപിച്ചിട്ടുണ്ടാവും, വേണ്ടായിരുന്നു എന്ന് തോന്നിക്കാണും. അതാണ് കോടതിയിലുണ്ടായ സംഭവം,’ ബാബുരാജ് പറഞ്ഞു.

‘അതുപോലെ തന്നെയുണ്ടായതാണ് പ്രോസിക്യൂഷന്റെ ഭാഗത്തെ സംഭവം. രണ്ടാമത്തെ ആളാണ് രാജി വെച്ച് പോകുന്നത്. ഇതെന്താ കുട്ടിക്കളിയാണോ. ആ കുട്ടിയെ സര്‍വൈവര്‍, അതിജീവിത എന്നൊക്കെ ഭംഗിവാക്ക് പറയാന്‍ പറ്റും. വിവാദമായതുകൊണ്ടാണ് ഇപ്പോള്‍ ആളുകള്‍ ഒപ്പം നില്‍ക്കുന്നത്. കൂട്ടത്തോടെ സാക്ഷികള്‍ കൂറു മാറിയെന്ന് പറയുന്നു. അത് പൊലീസിന് അറിയില്ലേ.

എവിടെക്കെയോ എന്തെല്ലാമോ പ്രശ്‌നങ്ങളുണ്ട്. താരസംഘടനയെ മാത്രം കുറ്റപ്പെടുത്തുന്നത് തെറ്റാണ്. സാക്ഷിയൊക്കെ കുറു മാറുകയെന്ന് പറഞ്ഞാല്‍ എന്താണ്. പൊലീസ് ഇതൊന്നും അറിഞ്ഞില്ലാന്നാണോ പറയുന്നത്?,’ അദ്ദേഹം ചോദിച്ചു.

‘ഇപ്പോള്‍ ദിലീപിനെതിരെ പുറത്ത് വന്ന തെളിവുകള്‍ വെച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. കത്ത് എന്താണെന്ന് അറിയണം. പൊലീസിന്റെ ഭാഗത്ത് നിന്നും വ്യക്തത വന്നതിന് ശേഷമേ പ്രതികരിക്കാനാവൂ.

ഇന്നും കൂടി ആ കുട്ടിയോട് ഞാന്‍ സംസാരിച്ചിരുന്നു. എല്ലാ ദിവസവും ആ കുട്ടിയോട് കഴിയുന്നത്ര സംസാരിക്കുന്ന ഒരാളാണ് ഞാന്‍. ഹണി ബി തൊട്ട് തുടങ്ങിയ ബന്ധമാണ്.

പാര്‍വതി സിനിമയിലെ സെക്‌സ് റാക്കറ്റിനെ പറ്റി പറയുന്നത് ആദ്യമായി കേള്‍ക്കുന്ന കാര്യമാണ്. അവര്‍ അങ്ങനെ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്ന് പരിശോധിക്കണം. വെറുതേ അങ്ങനെ പറയില്ലല്ലോ. അവരൊക്കെ മലയാള സിനിമയിലെ പ്രഗല്‍ഭരാണ്. അവര്‍ സംഘടയിലേക്ക് തിരിച്ച് വരേണ്ടതുമാണ്. അവര്‍ ഹേമ കമ്മീഷനെ കുറിച്ച് പറയുന്നതും കേട്ടു. ഇതെല്ലാം തെളിയണം,’ ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: baburaj says sex racket in cinema should be investigated

We use cookies to give you the best possible experience. Learn more