|

ദയവ് ചെയ്ത് എന്നെ കിങ് എന്ന് വിളിക്കാതിരിക്കൂ, ഞാന്‍ കിങ് ഒന്നുമല്ല; അപേക്ഷയുമായി ബാബര്‍ അസം

സ്പോര്‍ട്സ് ഡെസ്‌ക്

തന്നെ കിങ് എന്ന് അഭിസംബോധന ചെയ്യരുതെന്ന് ആരാധകരോട് ആവശ്യപ്പെട്ട് മുന്‍ പാക് നായകന്‍ ബാബര്‍ അസം. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആറ് വിക്കറ്റ് വിജയത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സരത്തില്‍ പാകിസ്ഥാന്‍ കൂറ്റന്‍ വിജയം നേടിയെങ്കില്‍ ഒരിക്കല്‍ക്കൂടി ബാബര്‍ ആരാധകരെ നിരാശരാക്കി. 19 പന്തില്‍ 23 റണ്‍സുമായാണ് ബാബര്‍ പുറത്തായത്. ട്രൈ സീരീസിലെ ആദ്യ മത്സരത്തില്‍ പത്ത് റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്.

മോശം ഫോം തുടരുന്ന സാഹചര്യത്തിലാണ് തന്നെ കിങ് എന്ന് വിളിക്കരുതെന്ന് ബാബര്‍ അസം ആവശ്യപ്പെട്ടത്.

‘ദയവുചെയ്ത് എന്നെ കിങ് എന്ന് വളിക്കരുത്. ഞാന്‍ ഒരു തരത്തിലുമുള്ള കിങ് അല്ല. എന്റെ പുതിയ റോളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ ബാബര്‍ അസം പറഞ്ഞു.

കരിയറില്‍ മികച്ച പ്രകടനം നടത്തവെ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുമായി പാക് ആരാധകര്‍ ബാബറിനെ താരതമ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കിങ് കോഹ്‌ലിക്കൊപ്പം കിങ് ബാബര്‍ എന്ന പേരും ഉയര്‍ന്നുവന്നത്. ശേഷം അത് ബാബര്‍ അസമിന്റെ വിളിപ്പേരുകളിലൊന്നായി മാറുകയായിരുന്നു.

എന്നാല്‍ പ്രകടനം മോശമാകുമ്പോള്‍ താരത്തെ കളിയാക്കാനായി എതിര്‍ ടീം ആരാധകര്‍ ഈ പേര് ഉപയോഗിക്കുകയും ചെയ്തിരുന്നു.

നേരത്തെ, മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സാണ് തെംബ ബാവുമയും സംഘവും നേടിയത്.

ഹെന്‌റിക് ക്ലാസന്‍ (56 പന്തില്‍ 87), മാത്യൂ ബ്രീറ്റ്‌സ്‌കെ (84 പന്തില്‍ 83) ക്യാപ്റ്റന്‍ തെംബ ബാവുമ (96 പന്തില്‍ 82), കൈല്‍ വെരായ്‌നെ (32 പന്തില്‍ പുറത്താകാതെ 44) എന്നിവരുടെ കരുത്തിലാണ് പ്രോട്ടിയാസ് സ്‌കോര്‍ ഉയര്‍ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ സല്‍മാന്‍ അലി ആഘയുടെയും ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്റെയും സെഞ്ച്വറി കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.

ആഘാ സല്‍മാന്‍ 103 പന്തില്‍ 134 റണ്‍സ് നേടിയപ്പോള്‍ റിസ്വാന്‍ 128 പന്തില്‍ പുറത്താകാതെ 122 റണ്‍സും സ്വന്തമാക്കി. ഈ വിജയത്തിന് പിന്നാലെ പരമ്പരയില്‍ ഫൈനലിന് യോഗ്യത നേടാനും പാകിസ്ഥാനായി.

വെള്ളിയാഴ്ചയാണ് ട്രൈ നേഷന്‍സ് സീരീസിന്റെ ഫൈനല്‍. കറാച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.

Content highlight: Babar Azam urges fans, media to stop calling him ‘King’