ഗപ്ടില്‍ വീണു, നാലാമനായി മൂന്നാം സ്ഥാനത്തേക്ക്; വിരാട്... രോഹിത്... ബാബര്‍... ഇത് ഏഷ്യന്‍ ആധിപത്യം
Sports News
ഗപ്ടില്‍ വീണു, നാലാമനായി മൂന്നാം സ്ഥാനത്തേക്ക്; വിരാട്... രോഹിത്... ബാബര്‍... ഇത് ഏഷ്യന്‍ ആധിപത്യം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th January 2024, 6:37 pm

പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ ടി-20യില്‍ സന്ദര്‍ശകരെ പരാജയപ്പെടുത്തി കിവികള്‍ പരമ്പരയില്‍ ആധിപത്യമുറപ്പിച്ചിരുന്നു. ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 46 റണ്‍സിനാണ് ന്യൂസിലാന്‍ഡ് പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 227 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് 18 ഓവറില്‍ 180 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 35 പന്തില്‍ 57 റണ്‍സ് നേടിയ മുന്‍ നായകന്‍ ബാബര്‍ അസമാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടമാണ് ബാബര്‍ അസമിനെ തേടിയെത്തിയിരിക്കുന്നത്. ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ടി-20 ഫോര്‍മാറ്റില്‍ 3,500 റണ്‍സ് മാര്‍ക് മറികടക്കുന്ന താരമായി ബാബര്‍ മാറിയിരിക്കുകയാണ്. ഈ നേട്ടത്തിലെത്തുന്ന നാലാമത് മാത്രം താരമാണ് ബാബര്‍ അസം.

ഇതിന് പുറമെ ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന മൂന്നാമത് താരം എന്ന നേട്ടവും ബാബറിനെ തേടിയെത്തിയിരുന്നു. ന്യൂസിലാന്‍ഡ് ഇതിഹാസ താരം മാര്‍ട്ടിന്‍ ഗപ്ടില്ലിനെ മറികടന്നാണ് ബാബര്‍ ഐതിഹാസിക നേട്ടങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയത്.

പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലും ഏഷ്യന്‍ ബാറ്റര്‍മാരുടെ ഡോമിനേഷനാണ്. ഒന്നാം സ്ഥാനത്ത് വിരാട് കോഹ്‌ലി ഇരിപ്പുറപ്പിച്ചപ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്.

99 ഇന്നിങ്‌സില്‍ നിന്നും 3,542 റണ്‍സാണ് നിലവില്‍ മൂന്നാമതുള്ള ബാബറിന്റെ പേരിലുള്ളത്.

 

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – രാജ്യം – ഇന്നിങ്‌സ് – റണ്‍സ് – ശരാശരി എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 107 – 4,008 -52.73

രോഹിത് ശര്‍മ – ഇന്ത്യ – 141 – 3,853 – 31.07

ബാബര്‍ അസം – പാകിസ്ഥാന്‍ – 99 – 3,542 – 41.67

മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 118 – 3,531 – 31.81

പോള്‍ സ്‌റ്റെര്‍ലിങ് – അയര്‍ലന്‍ഡ് – 133 – 3,438 – 28.18

2016ലാണ് ബാബര്‍ ടി-20യില്‍ പാകിസ്ഥാനായി അരങ്ങേറിയത്. കുട്ടിക്രിക്കറ്റില്‍ മൂന്ന് തവണ സെഞ്ച്വറി നേടിയ ബാബര്‍, 31 അര്‍ധ സെഞ്ച്വറികളും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

അതേസമയം, പരാമ്പരയിലെ രണ്ടാം മത്സരത്തില്‍ വിജയിച്ച് പരമ്പര സജീവമാക്കാനുള്ള ഒരുക്കത്തിലാണ് പാകിസ്ഥാന്‍. ജനുവരി 14ന് സെഡണ്‍ പാര്‍ക്കിലാണ് രണ്ടാം ടി-20.

 

Content highlight: Babar Azam surpasses Martin Guptill