| Friday, 12th January 2024, 5:34 pm

നായക സ്ഥാനം വിട്ടാലെന്താ, ബാറ്റിങ്ങില്‍ ഇപ്പോഴും അവന്‍ പുലിയാണ്

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനെതിരെ ഈഡന്‍ പാര്‍ക്കില്‍ നടന്ന ആദ്യ ടി-ട്വന്റി മത്സരത്തില്‍ ന്യൂസിലാന്‍ഡ് 44 റണ്‍സിന് വിജയം സ്വന്തമാക്കി. ടോസ് നേടിയ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് ന്യൂസിലാന്‍ഡ് നേടിയത്. ഷഹീന്‍ അഫ്രീദിയുടെ നേതൃത്വത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ മെന്‍ ഇന്‍ ഗ്രീന്‍ 18 ഓവറില്‍ 180 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കിവീസ് മുന്നിലാണ്.

മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ ടോപ്പ് ഓര്‍ഡറില്‍ ഭേദപ്പെട്ട റണ്‍സ് നേടിയെങ്കിലും ബാബര്‍ അസം മാത്രമാണ് ടീമിന് അര്‍ധ സെഞ്ച്വറി നേടിക്കൊടുത്തത്. 35 പന്തില്‍ നിന്നും രണ്ട് സിക്‌സറുകളും ആറ് ബൗണ്ടറികളും അടക്കം 57 റണ്‍സ് ആണ് താരം നേടിയത്. പാക്ക് നായക സ്ഥാനത്ത് നിന്ന് മാറിയതോടെ താരം മികച്ച പ്രകടനമാണ് നടത്തുന്നത്. 162.86 എന്ന മികച്ച റണ്‍റേറ്റിലാണ് താരം സ്‌കോര്‍ ഉയര്‍ത്തിയത്. ബാബറിന്റെ ടി- ട്വന്റി ഐയിലെ 31ാം അര്‍ധ സെഞ്ച്വറിയാണ് കിവീസിനെതിരെ നേടിയത്.

പാക്ക് ഓപ്പണര്‍ സൈം അയ്യൂബ് എട്ട് പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറുകളും അടക്കം 27 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. പക്ഷേ ഒരു റണ്‍ ഔട്ടില്‍ താരത്തിന് തന്റെ വെടിക്കെട്ട് പ്രകടനം അവസാനിപ്പിക്കേണ്ടിവന്നു. 337.50 എന്ന സ്‌ട്രൈക്ക് റേറ്റ് ആണ് അയ്യൂബ് സ്വന്തമാക്കിയത്. മുഹമ്മദ് റിസ്വാന്‍ 14 പന്തില്‍ നിന്നും 25 റണ്‍സും ടീമിന് നല്‍കി. ഇഫ്തിഖര്‍ അഹമ്മദ് 24 (17), ഫഖര്‍ സമാന്‍ 15 (10) റണ്‍സും ടീമിന് കൂട്ടിച്ചേര്‍ത്തു.

കെയ്ന്‍ വില്യംസണും ഡാരില്‍ മിച്ചലും ചേര്‍ന്നുള്ള തകര്‍പ്പന്‍ കൂട്ടുകെട്ടിലാണ് ന്യൂസിലാന്‍ഡ് മികച്ച സ്‌കോറില്‍ എത്തിയത്. ഡാരില്‍ മിച്ചല്‍ 27 പന്തില്‍ നിന്നും നാല് സിക്‌സറുകളും നാല് ബൗണ്ടറികളും അടക്കം 61 റണ്‍സ് ആണ് സ്വന്തമാക്കിയത്.

ഡാരിലിന് പുറമേ ഓപ്പണര്‍ ഫിന്‍ അലന്‍ 15 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളും മൂന്നു ബൗണ്ടറികളും അടക്കം 34 റണ്‍സ് സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 42 പന്തില്‍ നിന്നും ഒമ്പത് ബൗണ്ടറികള്‍ അടക്കം 57 റണ്‍സ് നേടിയാണ് മാസ്റ്റര്‍ ക്ലാസ് പ്രകടനം നടത്തിയത്.

പാകിസ്ഥാന്‍ ബൗളിങ് നിരയില്‍ ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രിദി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അബ്ബാസ് അഫ്രിദിയും മൂന്നു വിക്കറ്റുകള്‍ നേടി. ഹാരിസ് റൗഫിന് രണ്ട് വിക്കറ്റുകളും ഉണ്ട്.

ടിം സൗത്തിയുടെ നാല് വിക്കറ്റിന്റെ ബലത്തിലാണ് പാകിസ്ഥാന്‍ ബാറ്റര്‍മാരെ കിവീസ് തളച്ചത്. ആദം മില്‌നെക്കും ബെന്‍ സീര്‍സിനും രണ്ടു വിക്കറ്റുകള്‍ വീതം സ്വന്തമാക്കാനും കഴിഞ്ഞു. ജനുവരി 14ന് സെഡോണ്‍ പാര്‍ക്കില്‍ വെച്ചാണ് ഇരുവരും തമ്മിലുള്ള അടുത്ത മത്സരം.

Content Highlight: Babar Azam’s Wonderful Come Back

We use cookies to give you the best possible experience. Learn more