| Monday, 4th October 2021, 4:22 pm

ക്രിസ് ഗെയ്‌ലിനേയും കോഹ്‌ലിയേയും മറികടന്ന് പാക് നായകന്‍; പഴങ്കഥയായത് ഗെയ്‌ലിന്റെ റെക്കോര്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: കുട്ടിക്രിക്കറ്റിലെ വമ്പനടിക്കാരെ പിന്നിലാക്കി പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ഏറ്റവും വേഗത്തില്‍ ടി-20യില്‍ 7,000 റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനായാണ് ബാബര്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.

കരീബിയന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലിനേയും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയേയും പിന്തള്ളിയാണ് ബാബര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

187 ഇന്നിംഗ്‌സിലാണ് ബാബര്‍ ഈ നാഴികക്കല്ല് താണ്ടിയത്. അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ ഇതോടെ ഏറ്റവും വേഗത്തില്‍ 7,000 റണ്‍സ് അടിച്ചെടുത്ത ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ആദ്യ സ്ഥാനക്കാരനാവാനും ബാബറിനായി.

ബാബറിനേക്കാള്‍ 5 മത്സരങ്ങള്‍ അധികം കളിച്ചാണ് (192) വെസ്റ്റ് ഇന്‍ഡീസ് റണ്‍ മെഷീന്‍ ക്രിസ് ഗെയ്ല്‍ ഈ നേട്ടം സ്വന്തമാക്കിയത്.  212 ഇന്നിംഗ്‌സിലാണ് കോഹ്‌ലി 7,000 റണ്‍സ് തികച്ചത്.

അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ 7,000 റണ്‍സ് തികയ്ക്കുന്ന 30ാമത് താരമാണ് ബാബര്‍ അസം. ഷോയിബ് മാലിക്കിനും മൊഹമ്മദ് ഹഫീസിനും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത് പാക്കിസ്ഥാന്‍ താരവുമാണ് ബാബര്‍.

ബാബറിന്റെ ഈ നേട്ടം വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ പാക്കിസ്ഥാന് നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല. മികച്ച ഫോമില്‍ തുടരുന്ന ബാബര്‍ ഇതേ ഫോം ടൂര്‍ണമെന്റിലും കണ്ടെത്തിയാല്‍ ഏത് ലോകോത്തര ബൗളറുടെയും പേടിസ്വപ്‌നമാവുമെന്നുറപ്പ്.

അന്താരാഷ്ട്ര ടി-20 മത്സരങ്ങളിലെ റണ്‍ വേട്ടക്കാരില്‍ പത്താം സ്ഥാനത്താണ് ബാബര്‍. കഴിഞ്ഞ 56 ഇന്നിംഗ്‌സുകളില്‍ നിന്നും 46.89 ശരാശരില്‍ 2204 റണ്‍സാണ് ബാബര്‍ അടിച്ചുകൂട്ടിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Babar Azam Leaves Chris Gayle, Virat Kohli Behind To Reach Big T20 Milestone

We use cookies to give you the best possible experience. Learn more