| Wednesday, 15th May 2024, 12:13 pm

ഇടിമിന്നലായി ബാബർ, ഒറ്റ ഓവറിൽ മാറ്റിമറിച്ചത് പാകിസ്ഥാന്റെ ചരിത്രം; ഒരുത്തനുമില്ലാത്ത ചങ്കൂറ്റത്തിൽ പിറന്നത് ചരിത്രനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍-അയര്‍ലാന്‍ഡ് മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര 2-1ന് സ്വന്തമാക്കി പാകിസ്ഥാന്‍. പരമ്പരയിലെ അവസാന മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ക്കാണ് പാകിസ്ഥാന്‍ വിജയിച്ചത്.

ക്ലാന്‍ടോര്‍ഫ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 17 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെയാണ് പാകിസ്ഥാന്‍ അയര്‍ലാന്‍ഡിനെ പരാജയപ്പെടുത്തിയത്.

42 പന്തില്‍ 75 റണ്‍സാണ് ബാബര്‍ നേടിയത്. ആറ് ഫോറുകളും അഞ്ച് പാകിസ്ഥാന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. മത്സരത്തില്‍ 14 ഓവറില്‍ നാല് സിക്‌സുകളാണ് ബാബര്‍ അസം നേടിയത്. ബെഞ്ചമിന്‍ വൈറ്റ് എറിഞ്ഞ ഓവറില്‍ ആദ്യം മൂന്നു പന്തുകളും ഗാലറിയിലേക്ക് പറത്തുകയായിരുന്നു പാകിസ്ഥാന്‍ നായകന്‍. നാലാം പന്ത് ഡോട്ട് ആവുകയും അഞ്ചാം പന്തില്‍ ബാബര്‍ വീണ്ടും സിക്‌സ് നേടുകയായിരുന്നു.

ഇതിനു പിന്നാലെ ഒരു ചരിത്രനേട്ടമാണ് ബാബര്‍ സ്വന്തമാക്കിയത്. ടി-20യില്‍ പാകിസ്ഥാനായി ഒരു മത്സരത്തിലെ ഓവറില്‍ നാല് സിക്‌സുകള്‍ നേടുന്ന മൂന്നാമത്തെ താരമായി മാറാനാണ് ബാബറിന് സാധിച്ചത്. ഇതിനുമുമ്പ് ഒരു ഓവറില്‍ നാല് സിക്‌സുകള്‍ നേടിയ താരങ്ങള്‍ ആസിഫ് അലിയും കുഷ്തില്‍ ഷായുമാണ്.

മുഹമ്മദ് റിസ്വാന്‍ 38 പന്തില്‍ 56 റണ്‍സും നേടി പാകിസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. നാല് ഫോറുകളും മൂന്ന് സിക്സും ആണ് താരം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡിനായി ക്യാപ്റ്റന്‍ ലോര്‍ക്കാന്‍ ടക്കര്‍ 41 പന്തില്‍ 73 റണ്‍സ് നേടി നിര്‍ണായകമായി. 13 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.

പാകിസ്ഥാന്‍ ബൗളിങ് നിരയില്‍ ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റും അബ്ബാസ് അഫ്രീദി രണ്ടു വിക്കറ്റും മുഹമ്മദ് ആമിര്‍, ഇമാദ് വസിം എന്നിവര്‍ ഓരോ വിക്കറ്റും നേടി മിന്നും പ്രകടനമാണ് നടത്തിയത്.

Content Highlight: Babar Azam create a new record in T20

We use cookies to give you the best possible experience. Learn more