| Sunday, 21st July 2024, 11:02 am

രാംദേവിന് പേര് പറയാമെങ്കിൽ റഹ്മാനും പേര് പറഞ്ഞൂടെ; കൻവാർ യാത്രയിൽ യു.പി സർക്കാരിന്റെ നടപടിയെ പിന്തുണച്ച് ബാബ രാംദേവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂ ദൽഹി: കൻവാർ യാത്ര കടന്നു പോകുന്ന വഴിയിലെ ഹോട്ടലുടമകൾ തങ്ങളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരിന്റെ നിർദേശത്തിന് പിന്തുണയുമായി ബാബ രാംദേവ്.

ഹോട്ടലുടമ കടയുടെ നെയിം ബോര്‍ഡിനൊപ്പം തന്റെ പേര് കൂടെ നല്‍കണമെന്നായിരുന്നു പൊലീസിന്റെ ഉത്തരവ്. തീര്‍ത്ഥാടകര്‍ക്ക് കടയുടമ മുസ്‌ലിമാണെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് നെയിം ബോര്‍ഡില്‍ ഉടമയുടെ വിവരങ്ങള്‍ കൂടെ നല്‍കാന്‍ പൊലീസ് നിര്‍ദേശിച്ചത്.

എല്ലാവരും സ്വന്തം വ്യക്തിത്വത്തിൽ അഭിമാനിക്കണമെന്നും രാംദേവ് എന്ന തന്റെ സ്വന്തം പേര് വെളിപ്പെടുത്തുന്നതിൽ ഞാൻ അഭിമാനിക്കുന്നുണ്ടെങ്കിൽ റഹ്മാൻ എന്ന പേര് വെളിപ്പെടുത്തുന്നതിൽ എന്തിനാണ് പ്രശ്നം ഉണ്ടാക്കുന്നതെന്നും ബാബ രാംദേവ് ചോദിച്ചു.

‘രാംദേവ് എന്ന എന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്നതിൽ പ്രശ്നമില്ലെങ്കിൽ, റഹ്മാന് തന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്നതിൽ എന്തിനാണ് പ്രശ്നം? എല്ലാവരും അവരുടെ പേരിൽ അഭിമാനിക്കണം. പേര് മറച്ചു വെക്കേണ്ട കാര്യമില്ല. ജോലിയിൽ പരിശുദ്ധി ഉണ്ടായാൽ മതി. ചെയ്യുന്ന ജോലി ശുദ്ധമാണെങ്കിൽ, ഹിന്ദുവോ മുസ്‌ലിമോ മറ്റേതെങ്കിലും സമുദായത്തിൽ നിന്നുള്ളവരാണോ എന്നത് പ്രശ്നമല്ല,’ ബാബ രാംദേവ് പറഞ്ഞു.

അതേസമയം ഹോട്ടലുടമകളോട് അവരുടെ പേരുകൾ പ്രദർശിപ്പിക്കാൻ യു.പി സർക്കാർ ഉത്തരവിട്ടത് രാജ്യത്തെ ഭിന്നിപ്പിക്കുന്ന അജണ്ടയാണെന്ന് മുൻ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ അഭിപ്രായപ്പെട്ടു.

ഉത്തർപ്രദേശ് സർക്കാരിന്റെ നിർദേശത്തെ വിമർശിച്ച് ബി.ജെ.പി സഖ്യകക്ഷിയായ എൽ.ജെ.പി(ലോക് ജനശക്തി പാർട്ടി)യും രംഗത്തെത്തിയിരുന്നു. നേരത്തെ ജെ.ഡി.യുവും രാഷ്ട്രീയ ലോക്ദളും ഈ ഉത്തരവിനെതിരെ വിമർശനമുന്നയിച്ചിരുന്നു.

യു.പിയിൽ പൊലീസ് ഏർപ്പെടുത്തിയ ഈ വിലക്കുകൾ പ്രധാനമന്ത്രി മോദിയുടെ ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’ എന്നിവയുടെ ലംഘനമാണെന്നും ഉത്തരവ് പുനഃപരിശോധിക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യണമെന്നുമായിരുന്നു ജെ.ഡി.യു പ്രതികരിച്ചത്.

Content Highlight: Baba Ramdev Support Kanwar yathra name plate order

We use cookies to give you the best possible experience. Learn more