| Saturday, 10th August 2024, 1:04 pm

ഹെഡ് കോച്ച് അതൊന്നും ചെയ്‌തെന്ന് വരില്ല, പക്ഷേ അശ്വിന്‍ ചെയ്യും; വമ്പന്‍ പ്രസ്താവനയുമായി സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് തമിഴ്‌നാട് പ്രീമിയര്‍ ലീഗ് കിരീടമുയര്‍ത്തിയത്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍രായ ലൈക കോവൈ കിങ്‌സിനെ പരാജയപ്പെടുത്തിയാണ് ഡ്രാഗണ്‍സ് കിരീടം സ്വന്തമാക്കിയത്. ഹാട്രിക് കിരീടം മോഹിച്ചെത്തിയ കിങ്‌സിനെ ആറ് വിക്കറ്റിനാണ് ഡ്രാഗണ്‍സ് കലാശപ്പോരാട്ടത്തില്‍ മുട്ടുകുത്തിച്ചത്.

ക്യാപ്റ്റന്‍ ആര്‍. അശ്വിന്റെ പ്രകടനം തന്നെയായിരുന്നു ഡ്രാഗണ്‍സിന്റെ വിജയഫോര്‍മുല. ഈ സീസണില്‍ ബൗളിങ്ങിനേക്കാള്‍ ബാറ്റിങ്ങില്‍ തിളങ്ങിയ അശ്വിന്‍ ക്യാപ്റ്റന്‍സിയില്‍ നടത്തിയ നിര്‍ണായക നീക്കങ്ങളാണ് ടീമിന് തുണയായത്.

ഇപ്പോള്‍ അശ്വിനെ കുറിച്ചും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചും സംസാരിക്കുകയാണ് തമിഴ്‌നാട് സൂപ്പര്‍ താരവും ഡ്രാഗണ്‍സ് വിക്കറ്റ് കീപ്പറുമായ ബാബ ഇന്ദ്രജിത്.

ടീമിലെ ഓരോരുത്തരുമായും മികച്ച ബന്ധം പുലര്‍ത്തുന്ന താരമാണ് അശ്വിനെന്നും അവരുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹം എല്ലായ്‌പ്പോഴും നിര്‍ബന്ധിക്കുമെന്നും ഇന്ദ്രജിത് പറയുന്നു. ക്രിക്കറ്റ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രജിത് ഇക്കാര്യം പറഞ്ഞത്.

‘ടീമിലെ എല്ലാവരുമായി വളരെ മികച്ച ബന്ധമാണ് അശ്വിന്‍ പുലര്‍ത്തുന്നത്. ടീമിലെ ആദ്യ താരം മുതല്‍ 20ാമത് ആള്‍ വരെ, അദ്ദേഹം എല്ലാവരോടും സംസാരിക്കും. തങ്ങളുടെ ഏറ്റവും ബെസ്റ്റ് തന്നെ പുറത്തെടുക്കാന്‍ എല്ലായ്പ്പോഴും നിര്‍ബന്ധിച്ചുകൊണ്ടേയിരിക്കും. ഒരു ഹെഡ് കോച്ച് പോലും ഇത്രത്തോളം ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല,’ ഇന്ദ്രജിത് കൂട്ടിച്ചേര്‍ത്തു.

ക്യാപ്റ്റന്റെ റോളില്‍ ഐ.പി.എല്‍ കിരീടമുയര്‍ത്തണമെന്നതാണ് അദ്ദേഹത്തിന്റെ സ്വപ്‌നമെന്നും ഇന്ദ്രജിത് കൂട്ടിച്ചേര്‍ത്തു.

‘എല്ലാവരും അദ്ദേഹത്തെ ക്യാപ്റ്റനായാണ് കാണുന്നത്. വളരെ മികച്ച ക്രിക്കറ്റ് ബ്രെയ്നാണ് അദ്ദേഹത്തിനുള്ളത്. എതിരാളികളെക്കാള്‍ ഒരടി എപ്പോഴും അശ്വിന്‍ മുന്നേ വെക്കാറുണ്ട്. ഒരു ലീഡറാകാനുള്ള എല്ലാ ക്വാളിറ്റികളും അദ്ദേഹത്തിനുണ്ട്. ക്യാപ്റ്റന്റെ റോളില്‍ ഐ.പി.എല്‍ കിരീടമുയര്‍ത്തുക എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം,’ ഇന്ദ്രജിത് പറഞ്ഞു.

2018ലും 2019ലും പഞ്ചാബിന്റെ നായകനായിരുന്നു അശ്വിന്‍. എന്നാല്‍ രണ്ട് തവണയും പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി.

ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഡ്രാഗണ്‍സിന്റെ വിജയം. കോവൈ കിങ്സ് ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം പത്ത് പന്ത് ബാക്കി നില്‍ക്കെ അശ്വിനും സംഘവും മറികടക്കുകയായിരുന്നു.

ഫൈനലില്‍ ടോസ് നേടിയ അശ്വിന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

പോയിന്റ് പട്ടികയില്‍ ഒന്നാമതായി നോക്ക് ഔട്ടിന് യോഗ്യത നേടുകയും ആദ്യ ക്വാളിഫയറില്‍ ഐഡ്രീം തിരുപ്പൂര്‍ തമിഴന്‍സിനെ തകര്‍ത്തെറിയുകയും ചെയ്ത കോവൈ കിങ്സിന് എന്നാല്‍ ഫൈനലില്‍ ഡ്രാഗണ്‍സിനെതിരെ പിഴച്ചു. അശ്വിന്‍ എന്ന മാസ്റ്റര്‍ ടാക്ടീഷ്യന്റെ കണക്കുകൂട്ടലുകളില്‍ ഷാരൂഖ് ഖാനും ടീമും പതറി.

മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഡ്രാഗണ്‍സ് എതിരാളികളുടെ മൊമെന്റം നഷ്ടപ്പെടുത്തി. വലിയ സ്‌കോര്‍ പടുത്തയര്‍ത്താനോ കൂട്ടുകെട്ട് സൃഷ്ടിക്കാനോ അനുവദിക്കാതെ അശ്വിന്റെ ബൗളര്‍മാര്‍ പിടിച്ചുകെട്ടിയപ്പോള്‍ കോവൈ കിങ്സ് സ്‌കോര്‍ ബോര്‍ഡിന്റെ വേഗവും കുറഞ്ഞു.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കിങ്സ് 129എന്ന നിലയില്‍ ഇന്നിങ്സ് അവസാനിപ്പിച്ചു.

ഡ്രാഗണ്‍സിനായി വിഗ്‌നേഷ് പുത്തൂര്‍, സന്ദീപ് വാര്യര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സുഭേത് ഭാട്ടിയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

130 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡ്രാഗണ്‍സിന് തുടക്കം പാളിയിരുന്നു. മൂന്ന് ഓവറിനുള്ളില്‍ തന്നെ ഓപ്പണര്‍മാര്‍ രണ്ട് പേരും പുറത്തായിരുന്നു. എന്നാല്‍ നോക്ക് ഔട്ട് മുതല്‍ ബാറ്റിങ് ഓര്‍ഡറില്‍ സ്വയം പ്രൊമോട്ട് ചെയ്ത് വെടിക്കെട്ട് നടത്തിയ അശ്വിന്‍ ഫൈനലിലും നിരാശനാക്കിയില്ല.

വിക്കറ്റ് കീപ്പര്‍ ബാബ ഇന്ദ്രജിത്തിനെ കൂട്ടുപിടിച്ച് അശ്വിന്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അശ്വിന്‍ 46 പന്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ 35 പന്തില്‍ 32 റണ്‍സ് നേടിയാണ് ഇന്ദ്രജിത് മടങ്ങിയത്.

Content highlight: Baba Indrajith Praises R Ashwin

Latest Stories

We use cookies to give you the best possible experience. Learn more