| Friday, 2nd August 2024, 9:21 am

മുണ്ടക്കൈ ഉരുൾപൊട്ടൽ; 49 കുട്ടികളെ കുറിച്ച് ഒരു വിവരവുമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 49 കുട്ടികളെ കാണാതായെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തകര്‍ന്ന സ്‌കൂളുകള്‍ പുനര്‍നിര്‍മിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചന നടത്തിയതിന് ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. തകര്‍ന്ന സ്‌കൂളുകള്‍ അതേ സ്ഥലത്ത് തന്നെ പുതുക്കി പണിയണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളെല്ലാം പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദുരന്തത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പാഠപുസ്തകങ്ങളും ടി.സിയും സര്‍ട്ടിഫിക്കറ്റുകളും നഷ്ടമായത്. ഇത്തരം കാര്യങ്ങളില്‍ തുടര്‍നടപടി എങ്ങനെ ആയിരിക്കണമെന്ന് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

അതിനിടെ മരിച്ചവരുടെ എണ്ണം 316 ആയി ഉയര്‍ന്നു. 206 പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇതില്‍ മാറ്റം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

നിലവിലെ കണക്കുകള്‍ പ്രകാരം 107 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 105 മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 96 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

ഇന്നലെ നടത്തിയ തിരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് (വെള്ളിയാഴ്ച) മുണ്ടക്കൈയില്‍ ഇന്ത്യന്‍ ആര്‍മി നിര്‍മിച്ച ബെയ്‌ലി പാലത്തിലൂടെ പുഴ കടന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാകും. 40 ടീമുകള്‍ ആറ് സോണുകളിലായാണ് പരിശോധന നടത്തുന്നത്.

വയനാട്ടിലെ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9238 ആളുകളാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രമായി ഒമ്പത് ക്യാമ്പുകളാണ് ഉള്ളത്. ഈ ക്യാമ്പുകളില്‍ 2328 പേരാണ് കഴിയുന്നത്. നിലവില്‍ ചൂരല്‍മലയില്‍ രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകും.

Content Highlight: Wayanad landslides: 49 children missing in Mundakai disaster

We use cookies to give you the best possible experience. Learn more