| Tuesday, 21st March 2023, 8:03 pm

ആറാട്ടും ഏജന്റ് എക്‌സും സ്പൂഫായിരുന്നു, ഞങ്ങള്‍ക്ക് തെറ്റ് പറ്റിയത് അവിടെയാണ്: ബി. ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ ചിത്രം ആറാട്ട് യഥാര്‍ത്ഥത്തില്‍ സ്പൂഫ് ഫിലിമാക്കാനായിരുന്നു ഉദ്ദേശിച്ചതെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. ആശയം കേട്ടപ്പോള്‍ മോഹന്‍ലാലും അതില്‍ താല്‍പര്യം കാണിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് വന്ന ആശങ്കകള്‍ മൂലമാണ് കഥ മാറ്റിയതെന്നും ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

‘ഉദയകൃഷ്ണയാണ് നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രവുമായി എന്നെ സമീപിക്കുന്നത്. അങ്ങനെ ഞങ്ങള്‍ രണ്ട് പേരും കൂടി അതിന് മേലെ ഇരുന്ന് വര്‍ക്ക് ചെയ്തപ്പോള്‍ അതൊരു സ്പൂഫ് ഫിലിമാക്കിയാലോ എന്ന് എനിക്ക് തോന്നി. ലാല്‍ സാറിന്റെ സൂപ്പര്‍ സ്റ്റാര്‍ഡം നിര്‍മിച്ച ചില സിനിമകള്‍ പുള്ളിയെ കൊണ്ട് തന്നെ സ്പൂഫ് ചെയ്യിക്കുകയാണെങ്കില്‍ ഭയങ്കര രസകരമായിരിക്കും. വേറെ ഒരു ആക്ടറോട് പോയി പറഞ്ഞാല്‍ ഒരു പക്ഷേ സമ്മതിക്കില്ല.

ലാല്‍ സാറിനോട് പറഞ്ഞപ്പോള്‍, എന്തുകൊണ്ട് ചെയ്തുകൂടാ, ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ ചെയ്യാമെന്ന് വിചാരിച്ചു. പക്ഷേ ആ സ്പൂഫ് മോഡ് സിനിമ മുഴുവന്‍ വേണമായിരുന്നു. അവിടെയാണ് ഞങ്ങള്‍ക്ക് തെറ്റ് പറ്റിയത്. സെക്കന്റ് ഹാഫില്‍ ആവശ്യമില്ലാത്ത സ്ഥലത്തേക്ക് നമ്മള്‍ പോയി. അങ്ങനെ ഒരു ട്രാക്കിലേക്ക് അത് പോകേണ്ട ആവശ്യമില്ലായിരുന്നു.

ഫുള്‍ ഓണ്‍ സ്പൂഫാണ് പ്ലാന്‍ ചെയ്തത്. പലരോടും കഥ നരേറ്റ് ചെയ്തിരുന്നു. നിങ്ങള്‍ ലാല്‍ സാറിനെ വെച്ച് ഹെവി ആയി ഒരു സിനിമ ചെയ്യുമ്പോള്‍ കംപ്ലീറ്റ് സ്പൂഫാണെങ്കില്‍ ആളുകള്‍ എന്തു പറയുമെന്നാണ് പലരും ചോദിച്ചത്. അത് കേട്ടപ്പോള്‍ നമ്മളും കണ്‍ഫ്യൂസ്ഡായി. അങ്ങനെയാണ് പിന്നെ കഥ മാറ്റിയത്. ആ സ്പൂഫ് എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.

അവസാനം വരുന്ന ഹൈദരബാദ് സീനും സ്പൂഫാണ്. തന്നെയുമല്ല, ഇതിനെയൊന്നും സ്പൂഫായി കാണാതെ പഴയ മാസ് സിനിമകളുടെ റെഫറന്‍സായാണ് ആളുകള്‍ കണ്ടത്. അതൊന്നും റെഫറന്‍സുകളോ സെലിബ്രേഷനോ അല്ലായിരുന്നു. സ്പൂഫ് എലമെന്റ് എവിടെയോ മിസ് ചെയ്തതാണ് പ്രശ്‌നമായത്. നെയ്യാറ്റിന്‍കര ഗോപന്‍ ഇതൊന്നുമല്ല, ഏജന്റാണെന്ന് പറയുന്നത് ആളുകള്‍ക്ക് പരിഹാസ്യമായി തോന്നി. ഏജന്റ് ഫാക്ടര്‍ ഫണ്ണിയായിക്കോട്ടെ എന്ന് വിചാരിച്ചാണ് എക്‌സ് എന്നൊക്കെ ഞാന്‍ ഇട്ടത്. പക്ഷേ അതൊക്കെ സീരിയസായി,’ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Content Highlight: b unnikrishnan says aarattu was initially planned as a spoof movie

We use cookies to give you the best possible experience. Learn more