'നിങ്ങൾ ലക്ഷണമൊത്ത ഫാസിസ്റ്റായി മാറിയിരിക്കുന്നു', മഞ്ഞുമ്മൽ ബോയ്‌സിനെ വിമർശിച്ച ജയമോഹന് മറുപടിയുമായി ബി. ഉണ്ണികൃഷ്ണൻ
Entertainment
'നിങ്ങൾ ലക്ഷണമൊത്ത ഫാസിസ്റ്റായി മാറിയിരിക്കുന്നു', മഞ്ഞുമ്മൽ ബോയ്‌സിനെ വിമർശിച്ച ജയമോഹന് മറുപടിയുമായി ബി. ഉണ്ണികൃഷ്ണൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th March 2024, 9:05 am

കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ മുന്നേറിക്കൊണ്ടിരിക്കുന്ന മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സിനെ വിമർശിച്ച ജയമോഹന് മറുപടിയുമായി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ചിത്രം തന്നെ അലോസരപ്പെടുത്തി എന്നും മലയാളികൾക്ക് മദ്യപിക്കാനും ശ്രദ്ധിക്കാനും അല്ലാതെ വേറൊന്നും അറിയില്ലെന്നും പറഞ്ഞ ജയമോഹൻ മലയാളികളെ പെറുക്കികൾ എന്നും അഭിസംബോധന ചെയ്തിരുന്നു.

പിന്നാലെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ജയമോഹനെതിരെ ഉയർന്ന് വന്നിരിന്നു. മഞ്ഞുമ്മൽ ബോയ്‌സിനെ കുറിച്ചെഴുതിയ വെറുപ്പിന്റെ വെളിപാട് ഒരു ദയയും അർഹിക്കുന്നില്ല എന്നാണ് ബി. ഉണ്ണികൃഷ്ണൻ ഇതിനോട് പ്രതികരിച്ചത്. തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് ജയമോഹനുള്ള മറുപടി അദ്ദേഹം നൽകിയത്.

‘പ്രിയ ജയമോഹൻ,
താങ്കൾ “മഞ്ഞുമ്മൽ ബോയ്സി”നെ കുറിച്ചെഴുതിയതറിയാൻ കഴിഞ്ഞു. തമിഴ് വായിക്കാനറിയാത്തതിനാൽ ഞാൻ താങ്കളുടെ എഴുത്തിന്റെ ഉള്ളടക്കത്തിനായി ആശ്രയിച്ചത് ഈ വാർത്തയെയാണ്: https://malayalam.news18.com/…/famous-tamil-mayalam… പൂർണ്ണമായും ഈ വാർത്തയുടെ പിൻബലത്തിലെഴുതുന്ന ഈ കുറിപ്പ് താങ്കളുടെ തമിഴിലുള്ള എഴുത്തിനോട് അനീതി ചെയ്യുന്നുണ്ടെങ്കിൽ, ക്ഷമിക്കണം. താങ്കളുടെ എഴുത്തിനെ സ്നേഹത്തോടെയും ആദരവോടെയും കാണുന്ന ആയിരക്കണക്കിന് മലയാളികളിൽ ഒരാളാണ്, ഞാൻ. ആ എഴുത്തിൽ സമൃദ്ധമായുള്ള, അലോസരപ്പെടുത്തുന്ന പ്രത്യയ ശാസ്ത്രസൂചനകളും, താങ്കൾ പൊതുസംവാദങ്ങളിൽ പലപ്പോഴും സ്വീകരിക്കുന്ന രാഷ്രീയ നിലപാടുകളിലെ വങ്കത്തങ്ങളും, താങ്കളുടെ എഴുത്തിനെ വിലയിരുത്താനും വിമർശിച്ചില്ലാതാക്കാനുമുള്ള മാനകങ്ങളായി ഞങ്ങൾ കണ്ടിട്ടില്ല.

നിങ്ങളുടെ എഴുത്ത് നിങ്ങളുടെ രാഷ്ടീയ ഭോഷ്ക്കിനെ ചിലപ്പോഴെങ്കിലും മറികടക്കുന്നുണ്ട്. പക്ഷേ, നിങ്ങൾ “മഞ്ഞുമ്മൽ ബോയ്സി”നെ കുറിച്ചെഴുതിയ വെറുപ്പിന്റെ വെളിപാട് ഒരു ദയയും അർഹിക്കുന്നില്ല. “കുടിച്ചു കുത്താടുന്ന പെറുക്കികൾ” എന്നാണ് നിങ്ങൾ ആ സിനിമയിലെ കഥാപാത്രങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്. പെറുക്കികൾ വെറുക്കപ്പെടേണ്ടവരാണെന്ന് സംശയമേതുമില്ലാതെ പ്രഖ്യാപിക്കുന്ന നിങ്ങൾക്ക്, ‘മനുഷ്യപ്പറ്റ്’ എന്ന മൂല്യത്തിലേക്ക് പ്രകാശവർഷങ്ങൾ സഞ്ചരിക്കേണ്ടി വരും. സമൂഹത്തിന്റെ പുറമ്പോക്കുകളിൽ ജീവിക്കുന്ന കുട്ടനും കൂട്ടുകാരും, അവർ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രതിനിധാനങ്ങളാണ്.

ഒരു കയറിന്റെ രണ്ടറ്റങ്ങളിൽ അവരുടെ ശരീരങ്ങൾ കെട്ടിയിട്ടപ്പോൾ, അവരുടെ പെറുക്കിത്തരത്തിന്റെ നിസ്സാരതകളിൽ കാലൂന്നി നിന്നു കൊണ്ട് തന്നെ, അവർ സ്നേഹത്തിന്റെ, സഖാത്വത്തിന്റെ, സഹനത്തിന്റെ അതിരുകളില്ലാത്ത ആകാശങ്ങളിലേക്ക് വളരുകയായിരുന്നു. ഈ ചെറുപ്പക്കാർക്കു മുമ്പിൽ, സ്വാർത്ഥപുറ്റുകൾക്കുള്ളിൾ സംതൃപ്ത ജീവിതം നയിക്കുന്ന നമ്മൾ ലജ്ജിച്ച് തലതാഴ്ത്തേണ്ടവരാണ്. കല ഇങ്ങനെയൊക്കെയാണ് നമ്മളെ ശുദ്ധീകരിക്കുന്നത്. ഈ പെറുക്കികൾ മദ്യപിക്കുന്നതും, പൊട്ടിച്ചിരിക്കുന്നതും, കെട്ടിപ്പിടിക്കുന്നതും, നൃത്തം വെയ്ക്കുന്നതും, തല്ലു പിടിക്കുന്നതും നിങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്നുണ്ടെങ്കിൽ, ജയമോഹൻ നിങ്ങൾക്ക് നിങ്ങളെ നഷ്ടമായിരിക്കുന്നു.

പ്രതികരണം അർഹിക്കാത്ത, മലയാള സിനിമയോട് രോഗാതുരമായ വെറുപ്പ് വമിപ്പിക്കുന്ന നിരവധി പരാമർശങ്ങൾ നടത്തുണ്ടല്ലോ, താങ്കൾ. താരതമ്യം നടത്തി മലയാള സിനിമയെ പുഴക്‌ത്താൻ ഞാൻ ഒരുമ്പെടുന്നില്ല. കാരണം താങ്കളുടെ വെറുപ്പിന്റെ യുക്തി ഒരിക്കലും പിന്തുടരാൻ ഞങ്ങൾക്ക് കഴിയില്ല. മലയാള സിനിമയുടെ കേന്ദ്രബിന്ദു മയക്കുമരുന്നിനടിമകളായ എറണാകുളത്തെ ചെറുപ്പക്കാരാണെന്നാണ് താങ്കൾ പറയുന്നത്. ഈ കണ്ടെത്തൽ താങ്കൾ വസ്തുതകൾ വെളിപ്പെടുത്തി വിശദീകരിക്കണം. അല്ലാതെ ചുമ്മാ ഒരു ചാമ്പ് ചാമ്പിയങ്ങ് പോവാൻ പറ്റില്ല, ജയമോഹൻ. അതെ, എറണാകുളത്ത് ഞങ്ങളുടെ ചെറുപ്പക്കാരുണ്ട്. ഗംഭീര സിനിമകളുണ്ടാക്കുന്ന മിടുമിടുക്കന്മാർ.

 

അവരുടെ ലഹരി സൗഹൃദമാണ്, സിനിമയാണ്. കൂടുതൽ പറയുന്നില്ല. കാരണം, മറ്റ് ഭാഷകളിലെ സിനിമകളേയും ചലച്ചിത്രകാരന്മാരെയും ആദരവോടെ കാണുന്നതാണ് ഞങ്ങളുടെ ചലച്ചിത്ര സംസ്കാരം. ‘ഗുണ’ എന്ന സിനിമയ്ക്കും, കമലഹാസനും, ഇളയരാജയ്ക്കും ചിദംബരം എന്ന യുവാവും അയാളുടെ സുഹൃത്തുക്കളും നൽകിയ ട്രിബ്യൂട്ട് പോലും, നിങ്ങളുടെ കണ്ണിലെ വെറുപ്പിന്റെ ഇരുട്ടിൽ തെളിഞ്ഞു കാണുന്നില്ല. പൊലീസ് ആളുകളെ തല്ലി ച്ചതയ്ക്കണമെന്ന് ഒരു മടിയും കൂടാതെ പുലമ്പുന്ന നിങ്ങൾ ലക്ഷണമൊത്ത ഒരു ഫാസിസ്റ്റായി മാറിക്കഴിഞ്ഞിരിക്കുന്നു.

പിന്നെ, വാഗമണ്ണിലെ കുന്നുകളിൽ നിന്ന് പൊട്ടിയ മദ്യക്കുപ്പികൾ വാരിക്കളഞ്ഞ ആ ഹൈക്കോടതി വക്കീലിന്റെ കഥയുണ്ടല്ലോ, നിങ്ങൾ ശരിക്ക് ചിരിപ്പിച്ചു കൊന്നു. സുഭാഷിനെയും കൊണ്ട് കുട്ടൻ മരണക്കുഴിയിൽ നിന്ന് കര കയറുമ്പോൾ പശ്ചാത്തലത്തിൽ കമലഹാസന്റെ ശബ്ദത്തിൽ മുഴങ്ങുന്ന “മനിതർ ഉണർന്നു കൊൾക, ഇത് മനിതർ കാതലല്ല” തന്ന ഗുസ്ബംബ്സ് ഒരു രക്ഷയുമില്ല. പക്ഷേ, ഒരു വിയോജിപ്പുണ്ട്. സിനിമ പറയുന്നത് മനിതരുടെ സ്നേഹം തന്നെയാണ്. ശിക്ഷകരായ ദൈവങ്ങളോടും ജയമോഹന്മാരോടും പോവാൻ പറ. Let us celebrate camaraderie, love is our religion. Let’s rock on, let’s party, boys!!!,’ ബി. ഉണ്ണികൃഷ്ണന്റെ എഫ്.ബി പോസ്റ്റിന്റെ പൂർണരൂപം.

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും റെക്കോഡ് കളക്ഷന്‍ നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്നാം വാരമാകുമ്പോള്‍ വേള്‍ഡ് വൈഡ് 140 കോടിയോളമാണ് ചിത്രം കളക്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ഇതുവരെ 25 കോടിയിലധികമാണ് കളക്ട് ചെയ്തിരിക്കുന്നത്. 2018 തമിഴ്‌നാട്ടില്‍ നിന്ന് നേടിയ 2.8 കോടിയുടെ റെക്കോഡാണ് മഞ്ഞുമ്മലിലെ ടീംസ് തകര്‍ത്തത്. ഇതിന് പുറമെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്‌മൈഷോയിലും ചിത്രം റെക്കോഡിട്ടു.

Content Highlight: B.Unnikrishnan’s Replay For Jayamohan On Manjummal Boys Movie Opinion