സാബിര്‍ അലിയെ ബിജെപിയില്‍ നിന്ന് പുറത്താക്കി
India
സാബിര്‍ അലിയെ ബിജെപിയില്‍ നിന്ന് പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Mar 29, 06:08 pm
Saturday, 29th March 2014, 11:38 pm

[share]

[] ന്യൂദല്‍ഹി: ജെഡിയു വിട്ട് ബിജെപിയില്‍ ചേക്കേറിയ എം.പി സാബിര്‍ അലിയെ ബിജെപിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്.

വെള്ളിയാഴ്ചയായിരുന്നു അദ്ദേഹം ബിജെപിയില്‍ അംഗമായത്. അതേ സമയം തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ തന്നെ  പാര്‍ട്ടിയിലെടുക്കുന്ന നടപടി നീട്ടിവയ്ക്കണമെന്ന് സാബിര്‍ അലി ബിജെപി ജനറല്‍ സെക്രട്ടറി ധര്‍മേന്ദ്ര പ്രധാനോട് ആവശ്യപ്പെട്ടിരുന്നു.

സബീര്‍ അലിയ്ക്ക് ഇന്ത്യന്‍ മുജാഹിദ്ദീന്‍ തലവന്‍ യാസീന്‍ ഭട്കലുമായി ബന്ധമുണ്ടെന്നും അടുത്തതായി ബിജെപിയില്‍ ചേരുന്നതു ദാവൂദ് ഇബ്രാഹിം ആയിരിക്കുമെന്നുമാണ് ബിജെപിയുടെ നേതാവ് മുഖ്താര്‍ നഖ്‌വി അലിയെക്കുറിച്ച് ട്വിറ്ററില്‍ പറഞ്ഞത്.

നഖ്‌വിക്കുപുറമെ ബിജെപി നേതാവ് എം.പി ബര്‍ബീര്‍ പുഞ്ചും ആര്‍എസ്എസും സാബിര്‍ അലിയെപാര്‍ട്ടിയില്‍ എടുക്കുന്നതിനെകിരെ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സാബിര്‍ അലിയുടെ അംഗത്വം സംബന്ധിച്ച തീരുമാനം പുനപരിശോധിക്കാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചത്.

ഇതിനിടെ തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ അദ്ദേഹം നഖ്‌വിയെ വെല്ലുവിളിച്ചു. ഭട്കലിനെ താന്‍ സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലെന്നും പത്രങ്ങളില്‍ കൂടിയുള്ള മാത്രമേ അറിയൂ എന്നും സബീര്‍ അലി പറഞ്ഞു.

ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോദിയെ പുകഴ്ത്തി സംസാരിച്ചതിനാണ് അലിയെ ജെഡിയുവില്‍ നിന്ന് പുറത്താക്കിയത്.