Advertisement
national news
ഹിന്ദു പെണ്‍കുട്ടിക്ക് നേരെ വിരല്‍ ചൂണ്ടുന്ന മുസ്‌ലിമിന്റെ കൈ വെട്ടണം; വിദ്വേഷ പ്രസംഗവുമായി ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 19, 04:51 am
Sunday, 19th March 2023, 10:21 am

പട്‌ന: ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി തന്റെ മകളെ മുസ്‌ലിമിനെ കൊണ്ട് വിവാഹം കഴിപ്പിച്ചെന്ന ആര്‍.ജെ.ഡി നേതാവിന്റെ പ്രസ്താവനയില്‍ പ്രതിഷേധവുമായി കേന്ദ്രമന്ത്രി അശ്വിനി ചൗബേ. ആര്‍.ജെ.ഡി നേതാവിന്റെ പ്രസ്താവന ഹിന്ദു പെണ്‍കുട്ടികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം മാപ്പ് പറയണമെന്നും അശ്വിനി ചൗബേ ആവശ്യപ്പെട്ടു. കൂട്ടത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിക്കുന്നവരുടെ കൈ വെട്ടാനും അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തതായി ദി ന്യൂ ഇന്ത്യന്‍ എക് സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ബീഹാറിലെ ആര്‍.ജെ.ഡി നേതാവ് ഭായ് വീരേന്ദ്ര സിങ് ബി.ജെ.പി നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ലവ് ജിഹാദിന്റെ പേരില്‍ രാജ്യത്ത് കലാപത്തിന് ആഹ്വാനം ചെയ്യുന്ന ബി.ജെ.പിയുടെ നേതാക്കള്‍ അവരുടെ പെണ്‍ മക്കളെ മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് വിവാഹം കഴിച്ച് നല്‍കിയിട്ടുണ്ടെന്നും അവരെ ആദ്യം രക്ഷപ്പെടുത്തട്ടെയെന്നുമാണ് വീരേന്ദ്ര സിങ് പറഞ്ഞത്.

ഇതിന് മറുപടിയായി സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ കടമയാണെന്നും ഇന്ത്യ എല്ലാ കാലത്തും ഹിന്ദു രാഷ്ട്രമായി തുടരുമെന്നും അശ്വിനി കുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘സനാതന ധര്‍മ്മത്തിലെ പെണ്‍മക്കള്‍ ഭാരതത്തിന്റെ പെണ്‍മക്കളാണ്. അവരെ അപമാനിക്കാന്‍ ശ്രമിക്കുന്നവരുടെ കൈ ഞങ്ങള്‍ വെട്ടും. ആര്‍.ജെ.ഡി നേതാക്കള്‍ അവരുടെ മക്കളെ മറ്റു മതക്കാര്‍ക്ക് കല്ല്യാണം കഴിച്ച് കൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവരത് ചെയ്‌തോട്ടെ, ഞങ്ങള്‍ അതിനെ എതിര്‍ക്കാനൊന്നും പോണില്ല. പക്ഷെ ഇന്ത്യ എല്ലാകാലത്തും ഹിന്ദു രാഷ്ട്രമായി തന്നെ തുടരുമെന്ന് നിങ്ങള്‍ ഓര്‍മിക്കുന്നത് നല്ലതാണ്,’ അശ്വിനി കുമാര്‍ പറഞ്ഞു.

അതേസമയം വിഷയത്തില്‍ പ്രതികരിച്ച് കൊണ്ട് ബീഹാറില്‍ നിന്നുള്ള മറ്റൊരു ബി.ജെ.പി നേതാവും രംഗത്തെത്തി. ബി.ജെ.പി നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ച ഭായ് വീരേന്ദ്ര സിങ്ങിന് ബുദ്ധി നഷ്ടപ്പെട്ടെന്നും അദ്ദേഹത്തെ അടക്കി നിര്‍ത്താന്‍ ആര്‍.ജെ.ഡി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.ജെ.ഡി നേതാവ് വീരേന്ദ്ര സിങ്ങിന് ബുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ നിലക്ക് നിര്‍ത്താന്‍ പാര്‍ട്ടി തയ്യാറാവണം. ഏതെങ്കിലും മുസ്‌ലിം ചെറുപ്പക്കാരന്‍ ഹിന്ദു പെണ്‍കുട്ടിക്ക് നേരെ വിരല്‍ ചൂണ്ടാന്‍ ശ്രമിച്ചാല്‍ പോലും ആ കൈ ഞങ്ങള്‍ വെട്ടി മാറ്റും,’ ബി.ജെ.പി നേതാവ് പറഞ്ഞതായി സിയാസത് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: b.j.p leader say they will cut the hands off muslim