ബാറ്റില്‍ ഫലസ്തീന്‍ പതാകയുമായി പിന്തുണ; ഐ.സി.സി കണ്ണുരുട്ടി, സൂപ്പര്‍ താരത്തിന് ശിക്ഷ വിധിച്ച് പാകിസ്ഥാന്‍
Sports News
ബാറ്റില്‍ ഫലസ്തീന്‍ പതാകയുമായി പിന്തുണ; ഐ.സി.സി കണ്ണുരുട്ടി, സൂപ്പര്‍ താരത്തിന് ശിക്ഷ വിധിച്ച് പാകിസ്ഥാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th November 2023, 9:28 pm

ബാറ്റില്‍ ഫലസ്തീന്‍ പതാകയുമായി കളിക്കളത്തിലെത്തി പാകിസ്ഥാന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് ഇതിഹാസം മോയിന്‍ ഖാന്റെ മകനുമായ അസം ഖാന്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നാഷണല്‍ ടി-20 ചാമ്പ്യന്‍ഷിപ്പിലാണ് താരം ബാറ്റിന്റെ പുറകില്‍ ഫലസ്തീന്‍ പതാകയുമായെത്തി അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം നടന്ന കറാച്ചി വൈറ്റ്‌സ് ലാഹോര്‍ ബ്ലൂസ് മത്സരത്തിലാണ് ഗസയിലെ ജനങ്ങളോടുള്ള പിന്തുണ അസം ഖാന്‍ അറിയിച്ചത്. സംഭവത്തിന് പിന്നാലെ അസം ഖാനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.

എന്നാല്‍ ഈ പ്രവൃത്തിക്ക് പിന്നാലെ അസം ഖാനെതിരെ പിഴ ശിക്ഷ വിധിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. മാച്ച് ഫീയുടെ 50 ശതമാനമാണ് അപെക്‌സ് ബോര്‍ഡ് അസം ഖാന് പിഴ ചുമത്തിയിരിക്കുന്നത്.

ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ വിലക്കേര്‍പ്പെടുത്തിയേക്കുമെന്ന സൂചനയും പാകസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കറാച്ചി വൈറ്റ്‌സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് നല്‍കിയിട്ടുണ്ട്.

ഐ.സി.സിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാണ് അസം ഖാന് മേല്‍ ചുമത്തപ്പെട്ട കുറ്റം. ഐ.സി.സിയുടെ കോഡ് ഓഫ് കണ്ടക്ട് പ്രകാരം താരങ്ങളുടെ ബാറ്റിലോ ജേഴ്‌സിയിലോ ഹെല്‍മെറ്റിലോ തങ്ങളുടെ രാഷ്ട്രീയപരമായതോ മതപരമായതോ ചിഹ്നങ്ങളോ അടയാളങ്ങളോ പതിപ്പിക്കുന്നത് തെറ്റാണ്.

ഇത്തരം പ്രവൃത്തികള്‍ക്ക് വലിയ പിഴയോ വിലക്കോ നല്‍കണമെന്നാണ് ഐ.സി.സി നിയമം അനുശാസിക്കുന്നത്. രാജ്യാന്തര മത്സരങ്ങളില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും ഈ നിയമം ബാധകമാണ്. ഇതാണ് അസം ഖാന് വിനയായത്.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അസം ഖാനെതിരേ നടപടിയെടുത്തില്ലെങ്കില്‍ ഐ.സി.സി പി.സി.ബിക്കെതിരെ നടപടിയെടുക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കറാച്ചി വൈറ്റ്‌സിനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയ ലാഹോര്‍ വിജയമാഘോഷിച്ചിരുന്നു.

നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കറാച്ചി ലാഹോര്‍ ബ്ലൂസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍ ഇമ്രാന്‍ ബട്ടിന്റെ അര്‍ധ സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ ഹുസൈന്‍ താലത്തിന്റെ ഇന്നിങ്‌സിന്റെയും കരുത്തില്‍ ലാഹോര്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 159 റണ്‍സ് നേടി.

ബട്ട് 35 പന്തില്‍ 54 റണ്‍സ് നേടിയപ്പോള്‍ 31 പന്തില്‍ 45 റണ്‍സാണ് താലത് നേടിയത്.

കറാച്ചിക്കായി അഫ്താബ് ഇബ്രാഹിം, ആരിഫ് യാക്കൂബ്, സൊഹൈല്‍ ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സിയായുള്ളയും ആസാദ് ഷഫീഖും ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വൈറ്റ്‌സിന് നശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 154 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 31 പന്തില്‍ 45 റണ്‍സ് നേടിയ അമാദ് അലവും 31 പന്തില്‍ 35 റണ്‍സ് നേടിയ അസം ഖാനുമാണ് വൈറ്റ്‌സിന്റെ ടോപ് സ്‌കോറര്‍മാര്‍.

ബ്ലൂസിനോട് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ബി-യില്‍ കറാച്ചി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയവുമായി നാല് പോയിന്റാണ് കറാച്ചി വൈറ്റ്‌സിനുള്ളത്.

നവംബര്‍ 29നാണ് കറാച്ചിയുടെ അടുത്ത മത്സരം. കറാച്ചിയിലെ നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹൈദരാബാദാണ് എതിരാളികള്‍.

 

 

Content Highlight:  Azam Khan fined 50% of match fee for putting Palestine flag on bat