| Wednesday, 22nd January 2020, 8:33 pm

'ആസാദി മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് രാജ്യദ്രോഹം'; കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാണ്‍പൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതില്‍ ആസാദി മുദ്രാവാക്യം ഉപയോഗിക്കുന്നത് രാജ്യദ്രോഹമാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാണ്‍പൂരില്‍ പൗരത്വ ഭേദഗതി നിയമം വിശദീകരണ സമ്മേളനത്തിലായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന.

ഇന്ത്യയുടെ മണ്ണില്‍നിന്നു കൊണ്ട് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താന്‍ ജനങ്ങളെ അനുവദിക്കാനാകില്ലെന്നും പ്രതിഷേധത്തിന്റെ പേരില്‍ ആരെങ്കിലും ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കിയാല്‍ അത് രാജ്യദ്രോഹക്കുറ്റമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സര്‍ക്കാര്‍ ഇതിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കും. ഇത് അംഗീകരിക്കാനാവില്ലെന്നും യോഗി ആദിത്യനാഥ് കാണ്‍പൂരില്‍ പറഞ്ഞു. അതേസമയം പൗരത്വ ഭേദഗതി നിയമത്തില്‍ സ്റ്റേ ഇല്ലെന്നും എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ പറയുന്നില്ലെന്നുമാണ് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നാല് ആഴ്ചക്കുള്ളില്‍ ഹരജികളിലുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കണം. സ്റ്റേ അനുവദിക്കണമെന്ന വാദം അംഗീകരിക്കാതെ നാലാഴ്ചത്തെ സമയം കൂടി കേന്ദ്രത്തിന് നല്‍കുകായായിരുന്നു സുപ്രീം കോടതി.

അഞ്ച് ആഴ്ചയ്ക്ക് ശേഷം കേസ് കേള്‍ക്കും. അതിന് മുന്‍പായി സ്റ്റേ നല്‍കാനാവില്ല. നാലാഴ്ചയ്ക്കുള്ളില്‍ എന്തൊക്കെ തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുക്കുന്നുവോ അതെല്ലാം സുപ്രീം കോടതിയുടെ അന്തിമ തീരുമാനത്തിന് അനുസൃതമായിട്ടായിരിക്കും എന്ന നിലപാട് കൂടി ഉത്തരവില്‍ രേഖപ്പെടുത്തിക്കൂടെ എന്ന് അഭിഭാഷകരില്‍ ഒരാള്‍ചോദിച്ചപ്പോള്‍ അങ്ങനെ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും അതാണ് നിയമം എന്നുമായിരുന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

We use cookies to give you the best possible experience. Learn more