അയോധ്യയിലെ പുതിയ പള്ളി ബാബരി മസ്ജിദിന്റെ അതേ വലിപ്പത്തിലായിരിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍
Ayodhya
അയോധ്യയിലെ പുതിയ പള്ളി ബാബരി മസ്ജിദിന്റെ അതേ വലിപ്പത്തിലായിരിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th September 2020, 7:34 pm

ലക്‌നൗ: അയോധ്യയില്‍ നിര്‍മ്മിക്കുന്ന പള്ളി ബാബരി മസ്ജിദിന്റെ അതേ വലിപ്പത്തിലായിരിക്കുമെന്ന് ഇന്തോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍. പള്ളി നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത് ജാമിയ മിലിയ ഇസ്‌ലാമിയയിലെ ആര്‍ക്കിടെക് പ്രൊഫസറായ എസ്.എം അക്തറായിരിക്കുമെന്ന് ഐ.ഐ.സി.എഫ് വക്താവ് അത്താര്‍ ഹുസൈന്‍ പറഞ്ഞു.

ഇന്ത്യന്‍ ധാര്‍മികതയും ഇസ്‌ലാമിന്റെ ചൈതന്യവും ഒത്തൊരുമിക്കുന്നതായിരിക്കും പള്ളിയും ആശുപത്രിയും ലൈബ്രറിയും മ്യൂസിയവും ഉള്‍കൊള്ളുന്ന സമുച്ചയമെന്ന് എസ.എം അക്തര്‍ പറഞ്ഞു.

അയോധ്യയിലെ ധാന്നിപൂര്‍ ഗ്രാമത്തില്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ച് ഏക്കര്‍ പ്രദേശത്താണ് പുതിയ പള്ളി ഉയരുന്നത്. അഞ്ച് ഏക്കറില്‍ പള്ളി, ആശുപത്രി, ലൈബ്രറി, മ്യൂസിയം എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് നിര്‍മാണത്തിനായി രൂപീകരിച്ച ഇന്തോ ഇസ്‌ലാമിക് കള്‍ച്ചറല്‍ ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.

15,000 സ്‌ക്വയര്‍ ഫീറ്റിലാണ് പള്ളി പണിയുക. റിട്ടയേര്‍ഡ് പ്രഫസര്‍ പുഷ്പേഷ് പന്ത് ആയിരിക്കും മ്യൂസിയം നടത്തിപ്പിന്റെ മുഖ്യ ഉപദേഷ്ടാവെന്ന് ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു.

മ്യൂസിയത്തിന്റെ നിര്‍മാണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുഷ്പേഷ് പന്ത് നല്‍കിയതായും അത്താര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് പള്ളി പണിയുന്നതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അയോധ്യയിലെ ധാന്നിപൂര്‍ ഗ്രാമത്തില്‍ അഞ്ച് ഏക്കര്‍ സ്ഥലം അനുവദിച്ചത്. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 9ന് അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ അനുകൂലിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ayodhya Mosque To Be Of Same Size As Babri Masjid Trust Formed For Construction