| Thursday, 23rd February 2023, 9:26 am

1000 പുരുഷന്മാര്‍ക്കൊപ്പം രാത്രി ചെലവഴിക്കാനാണ് ആഗ്രഹമെങ്കില്‍ ആശംസകള്‍; സ്വര ഭാസ്‌കറിനേയും മുസ്‌ലിം സമൂഹത്തേയും അധിക്ഷേപിച്ച് അയോധ്യ സന്യാസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നടി സ്വരാ ഭാസ്‌കറിനേയും മുസ്‌ലിം സമൂഹത്തേയും അധിക്ഷേപിച്ച് അയോധ്യയിലെ സന്യാസി രാജു ദാസ്. 1000 പുരുഷന്മാര്‍ക്കൊപ്പം രാത്രി ചെലവഴിക്കാന്‍ അവള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എല്ലാവിധ ആശംസകളെന്നുമാണ് രാജു ദാസ് പറഞ്ഞത്. സമാജ് വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദുമായുള്ള വിവാഹത്തിന് പിന്നാലെയാണ് രാജു ദാസിന്റെ വിവാദ പരാമര്‍ശം. ശക്തയായ സ്ത്രീ ആയിരുന്നെങ്കില്‍ അവര്‍ വിവാഹം കഴിക്കില്ലായിരുന്നുവെന്നും രാജു ദാസ് പറഞ്ഞു.

‘1000 പുരുഷന്മാര്‍ക്കൊപ്പം രാത്രി ചെലവഴിക്കാനാണ് സ്വര ആഗ്രഹിക്കുന്നതെങ്കില്‍ ആശംസകള്‍. കാരണം സഹോദരന്മാരും സഹോദരിമാരും പരസ്പരം വിവാഹം കഴിക്കുകയും അതിനു ശേഷം തലാഖ് ചൊല്ലുകയും ചെയ്യുന്ന സമൂഹത്തിലേക്കാണ് അവള്‍ വിവാഹിതയായത്. പത്ത് ദിവസം മുമ്പ് ഭായ് എന്ന് വിളിച്ച് ഉടന്‍ വാവഹിതനാവാന്‍ പറഞ്ഞവനെയാണ് അവള്‍ വിവാഹം ചെയ്തത്,’ രാജു ദാസ് പറഞ്ഞു.

വി.എച്ച്.പി നോതാവ് സ്വാധി പ്രാചിയും സ്വരയുടെ വിവാഹത്തിനെതിരെ സംസാരിച്ചിരുന്നു. പങ്കാളിയായ അഫ്താബ് പൂനെവാല കൊന്ന് കഷണങ്ങളാക്കിയ ശ്രദ്ധ വാള്‍ക്കറിന്റെ അവസ്ഥയായിരിക്കും സ്വരാ ഭാസ്‌കറിനും ഉണ്ടാവുകയെന്നാണ് സ്വാധി പറഞ്ഞത്. ‘ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളാക്കപ്പെട്ടത് സ്വര ശ്രദ്ധിച്ചുകാണില്ല. ഇത് അവളുടെ വ്യക്തിപരമായ ചോയിസാണ്. എനിക്ക് ഇതില്‍ കൂടുതലൊന്നും പറയാനില്ല. എന്നാല്‍ ശ്രദ്ധക്ക് സംഭവിച്ചത് സ്വരക്കും സംഭവിക്കാം,’ എന്നാണ് സ്വാധി പറഞ്ഞത്.

തങ്ങളുടെ വിവാഹത്തിനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വരുന്ന പരിഹാസങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മറുപടിയുമായി ഫഹദും രംഗത്തെത്തിയിരുന്നു. ഭായി എന്ന് വിളിച്ചയാളെ സ്വര വിവാഹം ചെയ്തുവെന്ന പരിഹാസങ്ങള്‍ക്ക് മറുപടിയായി ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ സഹോദര ബന്ധം ഉണ്ടാക്കാനാവുമെന്ന് സംഘികള്‍ ഇപ്പോഴെങ്കിലും അംഗീകരിച്ചല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്.

തന്റെ പിറന്നാള്‍ ദിനത്തില്‍ ഭായ് വേഗം വിവഹിതനാവൂ എന്ന് സ്വര ട്വീറ്റ് ചെയ്തത് ഭാര്യക്കും ഭര്‍ത്താവിനുമിടയിലുള്ള തമാശയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 16നാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വര ഭാസ്‌കറും ഫഹദ് അഹമ്മദും വിവാഹിതരായത്.

Content Highlight: Ayodhya mahant Raju Das insulted Swara Bhaskar and the Muslim community

We use cookies to give you the best possible experience. Learn more