അയോധ്യ വിധി ; രാജ്യത്തിന്റെ ഭാവി കൂടി ഓര്‍ത്തുകൊണ്ടാവണമെന്ന് മുസ്‌ലീം സംഘടനകള്‍
Ayodhya Case
അയോധ്യ വിധി ; രാജ്യത്തിന്റെ ഭാവി കൂടി ഓര്‍ത്തുകൊണ്ടാവണമെന്ന് മുസ്‌ലീം സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th October 2019, 6:56 pm

ന്യൂ ദല്‍ഹി: അയോധ്യ വിധി പുറപ്പെടുവിക്കുമ്പോള്‍ രാജ്യത്തിന്റെ ഭാവി കൂടി ഓര്‍ത്തുകൊണ്ടാകണമെന്ന് മുസ്‌ലീം സംഘടനകള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അയോധ്യ കേസിലെ കക്ഷികളോട് കൂടുതല്‍ വാദങ്ങള്‍ ഉണ്ടെങ്കില്‍ എഴുതി നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച മുസ്ലിം സംഘടനകള്‍ സുപ്രീംകോടതിയില്‍ എഴുതി നല്‍കിയ വാദങ്ങളുടെ വിശദാംശങ്ങളാണ് പുറത്ത് വന്നത്.

ഭാവി തലമുറയെക്കൂടി ബാധിക്കുന്നതാകും അയോധ്യ കേസിലെ വിധി. ഒപ്പം രാജ്യത്തിന്റെ രാഷ്ട്രീയഗതിയേയും സ്വാധീനിക്കും. വിധിയുടെ സത്ത എന്താകണം എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. എന്നാല്‍ അങ്ങനെ തീരുമാനിക്കുന്‌പോള്‍ ഭാവി തലമുറ മനസ്സിലുണ്ടാകണമെന്നും അപേക്ഷിയില്‍ പറയുന്നു.

ഇന്ത്യയിലെ കോടിക്കണക്കിന് പൗരന്‍മാരുടെ ചിന്തയേയും വിധി സ്വാധീനിക്കും. അതിനാല്‍ ഭരണഘടനാ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നതാകണം വിധിയെന്നും അപേക്ഷയില്‍ പറയുന്നു. ദേശീയതയും മതേതരത്വവും കാത്തുസൂക്ഷിക്കണം. വിധി എന്തു തന്നെയായാലും യാതൊരു പ്രകോപനവും ഉണ്ടാവില്ലെന്ന് മുസ്ലീം സംഘടനകള്‍ വ്യക്തമാക്കുന്നുണ്ട്. മതേതരത്വത്തിന് മുന്‍ഗണന നല്‍കുന്നതാകും നിലപാട്.

അയോധ്യാക്കേസിലെ സുന്നി വഖഫ് ബോര്‍ഡിന്റെ ഒത്തുതീര്‍പ്പു ശ്രമത്തോട് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നേരത്തെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു . മധ്യസ്ഥ ചര്‍ച്ചകളെ എതിര്‍ത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കു മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് കത്ത് നല്‍കിയതോടെയാണ് മുസ്ലിം കക്ഷികള്‍ക്കുള്ളില്‍ത്തന്നെയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പുറത്തുവന്നത്.സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാട് മറ്റു മുസ്ലിം കക്ഷികളെ അറിയിച്ചിട്ടില്ലെന്നും മധ്യസ്ഥ സമിതിയുടെ ശുപാര്‍ശ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയത് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.അതേസമയം വിധി എന്തായാലും അംഗീകരിക്കാമെന്ന നിലപാടാണ് ബോര്‍ഡിന്റേത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ