| Friday, 15th April 2022, 6:43 pm

ഇന്ത്യയില്‍ വര്‍ഗീയ അക്രമങ്ങളുടെ പേരില്‍ മുസ്‌ലിങ്ങളുടെ സ്വത്തുവകകള്‍ തെരഞ്ഞുപിടിച്ച് തകര്‍ക്കുന്നു, ഇതവസാനിപ്പിക്കണം: ആംനസ്റ്റി ഇന്റര്‍നാഷണല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: വര്‍ഗീയ അക്രമങ്ങളുടെ പേരില്‍ മുസ്‌ലിങ്ങളുടെ പേരിലുള്ള സ്വത്തുവകകള്‍ തെരഞ്ഞുപിടിച്ച് തകര്‍ക്കുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ ബോര്‍ഡ് ചെയര്‍മാന്‍ ആകാര്‍ പട്ടേല്‍. രാമനവമിയോടനുബന്ധിച്ച് മധ്യപ്രദേശിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ആകാര്‍ പട്ടേലിന്റെ പ്രതികരണം.

‘കുറച്ച് ദിവസങ്ങളായി നമ്മുടെ രാജ്യം വര്‍ഗീയതയുടെ പേരില്‍ മുസ്‌ലിങ്ങളുടെ സ്വത്തുവകകള്‍ നശിപ്പിക്കപ്പെടുന്നതിന് സാക്ഷ്യം വഹിക്കുകയാണ്. എല്ലാത്തിനുമുപരി, കലാപകാരികളെന്ന് സംശയിക്കുന്ന ആളുകളുടെ സ്വകാര്യ സ്വത്ത്, അറിയിപ്പുകളോ മറ്റ് നടപടിക്രമങ്ങളോ ഇല്ലാതെ നശിപ്പിക്കപ്പെടുന്നത് നിയമവാഴ്ചയ്ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിക്കുന്നത്.

പൊളിച്ചുമാറ്റിയ വസ്തുവകകളില്‍ ഭൂരിഭാഗവും മുസ്‌ലിങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ്. കലാപകാരികളായി സംശയിക്കുന്നവരുടെ വീടുകള്‍ തകര്‍ക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന് വിരുദ്ധമായും കടുത്ത ശിക്ഷ ലഭിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ട്.

ഇത്തരം അക്രമങ്ങളെ കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തുകയും അക്രമത്തിന് നേതൃത്വം നല്‍കിയവരെ ന്യായമായ വിചാരണയിലൂടെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നുവെന്ന് ഉറപ്പാക്കുകയും വേണം.

സ്വത്തുവകകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണം. ഇതെല്ലാം ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്,’ ആകാര്‍ പട്ടേല്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

ഏപ്രില്‍ 10ന് രാമനവമി ഘോഷയാത്രയ്ക്കിടെ പ്രദേശത്ത് വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് ഖാര്‍ഗോണില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി വീടുകള്‍ അഗ്‌നിക്കിരയാക്കുകയും ഖാര്‍ഗോണ്‍ ജില്ലാ എസ്പി ഉള്‍പ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇതേത്തുടര്‍ന്നാണ് കലാപത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. അതിനുശേഷം, ഖാര്‍ഗോണ്‍ നഗരത്തില്‍ മാത്രം 50ലധികം കെട്ടിടങ്ങള്‍ (വീടുകളും കടകളും) ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി, ഏകദേശം 100ലേറെ പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

കലാപബാധിതമായ മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയില്‍ സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയേറ്റത്തിനെതിരായ നീക്കത്തിനിടെയാണ് ഭരണകൂടത്തിന്റെ നടപടി.

Content Highlights: Authorities must stop apparent unlawful demolitions of largely Muslim-owned property by Amnesty International

We use cookies to give you the best possible experience. Learn more