|

ഓസ്‌ട്രേലിയക്കായി അവന്‍ ബൗള്‍ ചെയ്യില്ല; വെളിപ്പെടുത്തലുമായി ഹെഡ് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിന് ജൂണ്‍ രണ്ട് മുതല്‍ തുടക്കം കുറിക്കുകയാണ്. അമേരിക്കയും കാനഡയും തമ്മിലാണ് ആദ്യ മത്സരം. ലോകകപ്പിനോട് അനുബന്ധിച്ച് നടന്ന സൗഹൃദ മത്സരത്തില്‍ ഇന്നലെ ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും ഏറ്റുമുട്ടിയിരുന്നു. ഓസ്ട്രേലിയക്കെതിരെ പടുകൂറ്റന്‍ വിജയമാണ് ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്.

ടോസ് നേടിയ ഓസീസ് നായകന്‍ മിച്ചല്‍ മാര്‍ഷ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് ടീം നേടിയത്. മറുപടിക്കിറങ്ങിയ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് മാത്രം നേടി പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഓസീസ് ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

2024ലെ ഐ.സി.സി ടി-20 ലോകകപ്പിന്റെ തുടക്കത്തില്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് പന്തെറിയില്ലെന്ന് ഓസ്ട്രേലിയന്‍ കോച്ച് ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് പറഞ്ഞു. ഐ.പി.എല്ലില്‍ താരത്തിന് കൈക്ക് പരിക്ക് പറ്റിയിരുന്നു. പരിക്ക് മാറിയ ശേഷമാണ് താരം ടീമിലേക്ക് മടങ്ങിയത്. എന്നാല്‍ താരം ഫിറ്റല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ സന്നാഹ മത്സരത്തില്‍ മാര്‍ഷ് നാല് റണ്‍സാണ് നേടിയത്.

ഫീല്‍ഡിങ് സമയത്ത് മാര്‍ഷിന് കുഴപ്പമില്ലെന്നും ബാറ്റ് ചെയ്യുമ്പോള്‍ വേഗത്തില്‍ നീങ്ങാന്‍ കഴിയുമെന്നും മക്‌ഡൊണാള്‍ഡ് മത്സരത്തിന് ശേഷം പറഞ്ഞു. എന്നാല്‍ ഒമാനെതിരെയുള്ള ഉദ്ഘാടന മത്സരത്തില്‍ അദ്ദേഹം ബാറ്ററായി കളിക്കും.

‘മിച്ചലിനെ സംബന്ധിച്ചിടത്തോളം സന്നാഹ മത്സരത്തില്‍ അവന്റെ ഫിറ്റ്നസ് ലെവല്‍ പരിശോധിക്കാനായിരുന്നു, അദ്ദേഹത്തിന് കുറച്ച് ഓവറുകള്‍ ഫീല്‍ഡ് ചെയ്തു, സ്വതന്ത്രമായി നീങ്ങാന്‍ കഴിഞ്ഞു. ഞങ്ങളുടെ ഓപ്പണിങ് മത്സരത്തിനായി അവന്‍ ഒരുങ്ങുകയാണ്. രണ്ടാം ഭാഗം അവന്റെ ബൗളിങ്ങിനെ ചുറ്റിപ്പറ്റിയാണ്. ഇതുവരെ ബൗള്‍ ചെയ്യാന്‍ അദ്ദേഹം തയ്യാറായിട്ടില്ല,’ മക്‌ഡൊണാള്‍ഡ് ക്രിക്കറ്റ് ഡോട്ട് കോം എ.യുവിനോട് പറഞ്ഞു.

ഓസ്ട്രേലിയന്‍ സ്‌ക്വാഡ്: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ആഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, നഥാന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസില്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു വേഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാമ്പ.

റിസര്‍വ്: ജേക്ക് ഫ്രേസര്‍ മക്ഗര്‍ക്ക്, മാറ്റ് ഷോര്‍ട്ട്.

Content Highlight: Australian Head Coach Talking About Mitchell Marsh