| Wednesday, 7th February 2024, 4:08 pm

എട്ടിന്റെ പണി കിട്ടി; ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോഡുമായി ഓസ്ട്രേലിയ

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയ വുമണ്‍സും സൗത്ത് ആഫ്രിക്ക വുമണ്‍സും തമ്മിലുള്ള മൂന്ന് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്.

മത്സരത്തില്‍ വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിര തകരുകയായിരുന്നു. മത്സരത്തിന്റെ 14 ഓവറില്‍ 71 റണ്‍സിന് എട്ട് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഇതിനു പിന്നാലെ ഒരു മോശം റെക്കോഡും ഓസ്‌ട്രേലിയയെ തേടിയെത്തി.

ഏകദിനത്തിൽ ഓസ്‌ട്രേലിയ വനിത  ടീമിന്റെ എട്ടാം വിക്കറ്റ് വീഴുമ്പോഴുള്ള ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോര്‍ എന്ന മോശം നേട്ടമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. 2004ല്‍ ഇന്ത്യക്കെതിരെ 49 റണ്‍സിന് എട്ട് വിക്കറ്റുകള്‍ നഷ്ടമായതാണ് ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍.

എന്നാല്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള 71 റണ്‍സ് എന്ന സ്‌കോറാണിപ്പോള്‍ ഓസ്‌ട്രേലിയയുടെ ഏകദിനത്തില്‍ എട്ട് വിക്കറ്റുകള്‍ വീഴുമ്പോഴുഉള്ള ഏറ്റവും ചെറിയ സ്‌കോര്‍.

അതേസമയം നോര്‍ത്ത് സിഡ്‌നി ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തില്‍ മഴ വില്ലനായി വന്നതോടെ 45 ഓവറാക്കി ചുരുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 45 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് നേടിയത്.

സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ്ങില്‍ മാരിസാന്നെ കാപ്പ് 87 പന്തില്‍ 75 റണ്‍സും അന്നേക് ബോസ്ച്ച് 46 പന്തില്‍ 44 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ഓസീസ് ബൗളിങ് നിരയില്‍ മെഗാന്‍ ഷട്ട്, അഷ്ലീഗ് ഗാര്‍ഡ്‌നര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം മികച്ച പ്രകടനം നടത്തി.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയന്‍ ബാറ്റിങ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. സൗത്ത് ആഫ്രിക്കന്‍ ബൗളിങ് നിരയില്‍ മാരിസാനെ കാപ്പ് മൂന്ന് വിക്കറ്റും അയാന്‍ഡ ഹലുബി, നാദിനെ ഡി ക്ലെര്‍ക്ക് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

Content Highlight: Australia womens team create a unwanted record.

We use cookies to give you the best possible experience. Learn more