| Monday, 11th March 2024, 12:01 pm

ഒറ്റ മത്സരം പോലും ജയിക്കാതെ പരമ്പര തോറ്റിട്ടും മാന്‍ ഓഫ് ദി സീരീസ്; കങ്കാരുക്കളുടെ ജയത്തെ അപ്രസക്തമാക്കിയ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടെസ്റ്റ് പരമ്പര അവസാനിച്ചിരിക്കുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ക്ലീന്‍ സ്വീപ് ചെയ്താണ് ഓസീസ് കിവികളെ തകര്‍ത്തെറിഞ്ഞത്. ഇതോടെ മൂന്ന് പതിറ്റാണ്ടുകളായി ന്യൂസിലാന്‍ഡിനോട് പരമ്പര തോറ്റിട്ടില്ല എന്ന റെക്കോഡ് നിലനിര്‍ത്താനും കമ്മിന്‍സിനും സംഘത്തിനുമായി.

വെല്ലിങ്ടണില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 172 റണ്‍സിന് വിജയിച്ച ഓസീസ് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് വിജയിച്ചത്.

സ്‌കോര്‍

ആദ്യ ടെസ്റ്റ് – വെല്ലിങ്ടണ്‍ – ഫെബ്രുവരി 29-മാര്‍ച്ച് 3

ഓസ്‌ട്രേലിയ – 353 & 164
ന്യൂസിലാന്‍ഡ് – (T: 369) 179 & 163

രണ്ടാം ടെസ്റ്റ് – ക്രൈസ്റ്റ് ചര്‍ച്ച് – മാര്‍ച്ച് 8-12

ന്യൂസിലാന്‍ഡ് – 162 & 372
ഓസ്‌ട്രേലിയ – (T: 279) 256 & 281/7

പരമ്പരയില്‍ തോല്‍വിയേറ്റുവാങ്ങിയെങ്കിലും ന്യൂസിലാന്‍ഡ് ആരാധകര്‍ക്ക് ചെറിയ തോതിലെങ്കിലും ആശ്വസിക്കാനുള്ള വകയും പരമ്പര നല്‍കിയിരുന്നു. സൂപ്പര്‍ താരം മാറ്റ് ഹെൻറിയുടെ പ്രകടനമാണ് കിവീസിന് പരമ്പരയില്‍ ഓര്‍ത്തുവെക്കാനുണ്ടായിരുന്നത്.

ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയ ഹെൻറിയാണ് പരമ്പരയുടെ താരം.

നാല് ഇന്നിങ്‌സില്‍ നിന്നും രണ്ട് ഫൈഫറടക്കം 15.70 എന്ന മികച്ച ശരാശരിയില്‍ 17 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. വെല്ലിങ്ടണിലെ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.

രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് താരം കിവികള്‍ക്ക് പ്രതീക്ഷ നല്‍കിയത്. രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റും നേടിയെങ്കിലും ജയിക്കാന്‍ സാധിച്ചില്ല.

ബാറ്റിങ്ങിലും താരം മികച്ചുനിന്നിരുന്നു. 114.77 സ്‌ട്രൈക്ക് റേറ്റില്‍ 101 റണ്‍സും താരം നേടി. കെയ്ന്‍ വില്യംസണ്‍ അടക്കം പരാജയപ്പെട്ട ഇന്നിങ്‌സുകളില്‍ ഹെൻറിയുടെ ഇന്നിങ്‌സിന് ടീമിനെ താങ്ങി നിര്‍ത്താനും സാധിച്ചിരുന്നു.

Content highlight: Australia vs New Zealand: Despite losing the series, Matt Henry selected as Player of the series

Latest Stories

We use cookies to give you the best possible experience. Learn more