| Friday, 26th January 2024, 1:29 pm

ചരിത്രത്തിൽ ഇത് രണ്ടാം തവണ; സ്വന്തം മണ്ണിൽ നാണക്കേടുമായി ഓസ്ട്രേലിയ

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസ്-ഓസ്‌ട്രേലിയ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഗാബയിലെ ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 311 റണ്‍സിന് പുറത്താവുകയായിരുന്നു. മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിരയില്‍ ജോഷുവ ഡ സില്‍വയും കാവേം ഹോഡ്ജും മികച്ച പ്രകടനമാണ് നടത്തിയത്.

ജോഷുവ ഡ സില്‍വ 157 പന്തില്‍ 79 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഏഴ് ഫോറുകള്‍ പായിച്ചു കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്.

മറുഭാഗത്ത് കാവേം ഹോഡ്ജ് 194 പന്തില്‍ 71 റണ്‍സാണ് നേടിയത്. എട്ട് ഫോറുകളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.

ഓസ്‌ട്രേലിയന്‍ ബൗളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റും ജോഷ് ഹെയ്‌സല്‍വുഡ്, നഥാന്‍ ലിയോണ്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ബാറ്റിങ് നിര തുടക്കത്തില്‍ തന്നെ തകര്‍ന്നടിയുകയായിരുന്നു. 4.5 ഓവറില്‍ 24 റണ്‍സ് എടുക്കുന്നതിന് മുമ്പ് തന്നെ നാല് വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്.

ഇതിന് പിന്നാലെ ഒരു മോശം റെക്കോഡും ഓസീസ് ടീമിനെ തേടിയെത്തി. ഹോം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ രണ്ടാം തവണയാണ് ഓസ്‌ട്രേലിയ 25 റണ്‍സ് എടുക്കുന്നതിനു മുമ്പ് നാല് വിക്കറ്റുകള്‍ നഷ്ടമാവുന്നത്.

ഇതിനുമുമ്പ് 2016 ഹൊബാര്‍ട്ടില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയായിരുന്നു ഓസ്‌ട്രേലിയയുടെ ഇതുപോലുള്ള മോശം പ്രകടനം. അന്ന് 17 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ഓസീസിന് അഞ്ചു വിക്കറ്റുകള്‍ ആയിരുന്നു നഷ്ടമായിരുന്നത്.

സ്റ്റീവ് സ്മിത്ത്, മാര്‍ണസ് ലബുഷാനെ, കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റുകള്‍ ആയിരുന്നു ഓസ്‌ട്രേലിയക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായത്. വിന്‍ഡീസ് ബൗളിങ്ങില്‍ കീമര്‍ റോച്ച് മൂന്ന് വിക്കറ്റും അല്‍സാരി ജോസഫ് രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

Content Highlight: Australia create a unwanted record in test.

We use cookies to give you the best possible experience. Learn more