| Tuesday, 6th February 2024, 2:51 pm

ഇതെന്താ ടി-20യോ? എത്ര പെട്ടന്നാ തീര്‍ന്നത്; 20 വര്‍ഷത്തെ റെക്കോഡ് തകര്‍ത്ത് കങ്കാരുപ്പട

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസ്-ഓസ്‌ട്രേലിയ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര തൂത്തുവാരി കങ്കാരുപ്പട. അവസാന മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കാണ് വെസ്റ്റ് ഇന്‍ഡീസിനെ ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്. ലോ സ്‌കോറിങ് മാച്ചില്‍ 6.5 ഓവറില്‍ ആയിരുന്നു ഓസ്‌ട്രേലിയയുടെ തകര്‍പ്പന്‍ വിജയം. 259 പന്തുകള്‍ ബാക്കി നില്‍ക്കേയായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം.

ഏകദിനത്തിലെ ഓസ്‌ട്രേലിയയുടെ ഏറ്റവും വേഗതയേറിയ ചെയ്സിങ് ആണിത്. 2004ല്‍ അമേരിക്കക്കെതിരെയായിരുന്നു ഓസ്‌ട്രേലിയയുടെ ഏറ്റവും വേഗതയേറിയ ചെയ്സിങ് വിജയം നേടിയത്. അന്ന് 47 പന്തില്‍ ആയിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. നീണ്ട 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഓസ്‌ട്രേലിയ ഈ റെക്കോഡ് തകര്‍ക്കുന്നത്.

മാനുക ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 24.1 ഓവറില്‍ 86 റണ്‍സിന് പുറത്താവുകയായിരുന്നു. ഓസീസ് ബൗളിങ് നിരയില്‍ സേവിയര്‍ ബാര്‍ട്ട്‌ലെറ്റ് നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 7.1 ഓവറില്‍ 21 റണ്‍സ് വിട്ടു നല്‍കിയാണ് താരം നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്.

സേവിയറിന് പുറമെ ലാന്‍സ് മോറിസ്, ആദം സാംപ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ വിന്‍ഡീസ് ബാറ്റിങ് 86 റണ്‍സിന് പുറത്താവുകയായിരുന്നു.

വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിരയില്‍ അലിക് അത്‌നാസ് 60 പന്തില്‍ 32 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി. ബാക്കിയുള്ള താരങ്ങളൊന്നും 20ന് മുകളില്‍ സ്‌കോര്‍ ചെയ്തില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 6.5 ഓവറില്‍ എട്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ഓസീസ് ബാറ്റിങ് നിരയില്‍ ജെയ്ക്ക് ഫ്രാസിര്‍ മക്ഗര്‍ക്ക് 18 പന്തില്‍ 41 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് ജെയ്ക്കിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ജോഷ് ഇംഗില്‍സ് 16 പന്തില്‍ 35 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. നാല് ഫോറുകളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0 എന്ന നിലയില്‍ വിജയിക്കാനും ഓസ്‌ട്രേലിയക്ക് സാധിച്ചു.

ഇനി മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയാണ് ഇരു ടീമുകള്‍ക്കുമുള്ളത്. പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി ഒമ്പതിന് നടക്കും. ബ്ലണ്ട്‌സോണ്‍ അറീനയാണ് വേദി.

Conttent Highlight: Australia beat West Indies in Odi.

We use cookies to give you the best possible experience. Learn more