| Tuesday, 9th July 2024, 8:01 am

ഇന്ത്യയെ വീഴ്ത്തി ഓസ്‌ട്രേലിയൻ ലെജൻഡ്സിന്റെ തേരോട്ടം; പത്താന്റെ ഒറ്റയാൾ പോരാട്ടം പാഴായി

സ്പോര്‍ട്സ് ഡെസ്‌ക്

2024 വേള്‍ഡ് ചാമ്പ്യന്‍സ് ഓഫ് ലെജന്‍ഡ്‌സില്‍ ഇന്ത്യന്‍ ചാമ്പ്യന്‍സിന് തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് 23 റണ്‍സിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ യുവരാജ് സിങ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങില്‍ ക്രിസ്ത്യന്‍ 33 പന്തില്‍ 69 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 209.09 പ്രഹരശേഷിയില്‍ ബാറ്റ് വീശിയ താരം മൂന്ന് ഫോറുകളും ഏഴ് കൂറ്റന്‍ സിക്‌സുകളുമാണ് നേടിയത്. ഏഴ് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടെ 27 പന്തില്‍ 41 നേടി ഷോണ്‍ മാര്‍ഷും നിര്‍ണായകമായി.

ഇന്ത്യന്‍ ബൗളിങ്ങില്‍ ധവാല്‍ കുല്‍ക്കര്‍ണി രണ്ട് വിക്കറ്റും ഹര്‍ഭജന്‍ സിങ്, അനുരീത് സിങ്, ആര്‍.പി സിങ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി യൂസഫ് പത്താന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഏറെ ശ്രദ്ധേയമായത്. 48 പന്തില്‍ 78 നേടിക്കൊണ്ടായിരുന്നു യൂസഫിന്റെ തകര്‍പ്പന്‍ പ്രകടനം. 11 ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. അമ്പാട്ടി റായിഡു 17 പന്തില്‍ പുറത്താവാതെ 26 റണ്‍സും നേടി മികച്ച ചെറുത്ത് നില്‍പ്പ് നടത്തി.

ഓസ്‌ട്രേലിയന്‍ ബൗളിങ്ങില്‍ പീറ്റര്‍ സിഡില്‍, നഥാന്‍ കോട്ടര്‍ നൈല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും ഡാനിയല്‍ ക്രിസ്ത്യന്‍, ബെന്‍ ലാഫ്‌ളിന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും ഒരു തോല്‍വിയും അടക്കം ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. മത്സരങ്ങളില്‍ രണ്ടു വീതം ജയവും തോല്‍വിയുമായി നാല് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

ജൂലൈ പത്തിന് വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനെതിരെയാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് യുവരാജിന്റെയും സംഘത്തിന്റെയും എതിരാളികള്‍.

Content Highlight: Australia beat India in World Champions of Legends 2024

We use cookies to give you the best possible experience. Learn more