Advertisement
national news
ഔറംഗസേബിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഖുൽദാബാദിന്റെ പേര് രത്നപൂരായി മാറ്റണം: ശിവസേന മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 09, 03:39 am
Wednesday, 9th April 2025, 9:09 am

പൂനെ: മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഖുൽദാബാദിന്റെ പേര് രത്നാപൂർ എന്നാക്കി മാറ്റണമെന്ന് മഹാരാഷ്ട്ര സാമൂഹിക നീതി മന്ത്രി സഞ്ജയ് ഷിർസാത്ത്. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിക്കുമെന്നും ഷിർസാത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ഒരു കത്ത് അയച്ചതായും അദ്ദേഹം പറഞ്ഞു. ശിവസേന നേതാവാണ് ഷിർസാത്ത്.

‘വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ സമ്മേളനത്തിൽ ഒരു പ്രമേയം അവതരിപ്പിക്കും. ഞാൻ പുതിയതൊന്നും ആവശ്യപ്പെടുന്നില്ല. ഔറംഗസേബിന്റെ വരവിന് മുമ്പ് ഈ പട്ടണം ആദ്യം രത്നപൂർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അദ്ദേഹം ഇവിടെ വന്നപ്പോൾ രത്നപൂർ ഖുൽദാബാദ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. അതുപോലെ ഖിദ്കി ഔറംഗബാദ് എന്നും പുനർനാമകരണം ചെയ്യപ്പെട്ടു. യഥാർത്ഥ പേരുകൾ പുനസ്ഥാപിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

ഇപ്പോൾ ഛത്രപതി സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഔറംഗബാദ് നഗരത്തിൽ നിന്ന് 24 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് ഖുൽദാബാദ്. ഔറംഗസേബിന്റെ ശവകുടീരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ മാസം, മഹാരാഷ്ട്രയിൽ ഔറംഗസേബിന്റെ ശവകുടീരത്തിന് സ്ഥലം നൽകരുതെന്നും അത് തകർത്തെറിയണമെന്നും പ്രസ്താവിച്ചിരുന്നു.

അതേസമയം ഷിർസാത്തിന്റെ പ്രസ്താവനയെ വിമർശിച്ചുകൊണ്ട് മഹാരാഷ്ട്ര എ.ഐ.എം.ഐ.എം മേധാവിയും മുൻ എം.പിയുമായ ഇംതിയാസ് ജലീൽ എത്തി. മഹായുതി സർക്കാർ മനഃപൂർവ്വം ഭിന്നിപ്പിക്കുന്ന വിഷയങ്ങൾ ഇളക്കിവിടുകയും അശാന്തി സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

വികസനവുമായി ബന്ധപ്പെട്ട് കാര്യമായ ഒരു ജോലിയും ഇല്ലാത്തതിനാലാണ് രാഷ്ട്രീയക്കാർ ഇത്തരം വിഢിത്തങ്ങൾ പറയുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഇനി, ഈ ആളുകൾക്ക് അവരുടെ സ്വന്തം പിതാവിന്റെ പേര് മാറ്റുക മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

318 വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് വിശ്വ ഹിന്ദു പരിഷത്തും മറ്റ് തീവ്ര ഹിന്ദുത്വ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. മറാത്ത ഭരണാധികാരി സംഭാജിയുടെ മരണത്തിന് കാരണക്കാരൻ മുഗൾ ഭരണാധികാരി ഔറംഗസേബാണെന്നായിരുന്നു തീവ്ര ഹിന്ദുത്വ വാദികളുടെ വാദം. ബജ്‌റംഗ്ദൾ ഉൾപ്പെടെയുള്ള തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ അവിടെ സംഘർഷം ഉണ്ടാവുകയും വളരെ കാലം മഹർഷ്‌ട്രയിൽ അശാന്തി പടരുകയും ചെയ്തിരുന്നു.

എന്നാൽ ഔറംഗസേബിന്റെ ശവകുടീരം ഒരു സംരക്ഷിത സ്മാരകമാണെന്നും അത് നീക്കം ചെയ്യാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ഫഡ്‌നാവിസ് പറഞ്ഞു.

 

Content Highlight: Aurangzeb’s tomb row: Maharashtra minister Sanjay Shirsat says Khuldabad to be renamed Ratnapur