മധ്യപ്രദേശില്‍ കടങ്ങള്‍ എഴുതി തള്ളിയ കര്‍ഷകരുടെ കൂട്ടത്തില്‍ ശിവരാജ് സിങ് ചൗഹാന്റെ സഹോദരനും അമ്മാവന്റെ മകനുമുണ്ടെന്ന് രാഹുല്‍ഗാന്ധി
D' Election 2019
മധ്യപ്രദേശില്‍ കടങ്ങള്‍ എഴുതി തള്ളിയ കര്‍ഷകരുടെ കൂട്ടത്തില്‍ ശിവരാജ് സിങ് ചൗഹാന്റെ സഹോദരനും അമ്മാവന്റെ മകനുമുണ്ടെന്ന് രാഹുല്‍ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th May 2019, 9:02 am

ഭോപാല്‍: മധ്യപ്രദേശിലെ കര്‍ഷക കടങ്ങള്‍ എഴുതി തള്ളിയത് സംബന്ധിച്ച് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോരാട്ടം തുടരുന്നു. കടങ്ങള്‍ എഴുതി തള്ളിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സഹായം കിട്ടിയവരില്‍ മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സഹോദരന്‍ രോഹിത് സിങും അമ്മാവന്റെ മകന്‍ നിരഞ്ജന്‍ സിങ്ങുമുണ്ടെന്ന് രാഹുല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി കമല്‍നാഥിന്റെ ഫോണ്‍ വാങ്ങിയാണ് ഇരുവരുടെയും പേരുകള്‍ വായിച്ചത്. കടങ്ങള്‍ എഴുതി തള്ളുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് വാക്കുപാലിക്കാതെ കര്‍ഷകരെ പറ്റിച്ചെന്നായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ വിമര്‍ശനം.

മധ്യപ്രദേശില്‍ അധികാരത്തിലെത്തിയതിന് ശേഷം 21 ലക്ഷം കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിയെന്ന് അവകാശപ്പെട്ടു കൊണ്ട് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രേഖകള്‍ പുറത്തു വിട്ടിരുന്നു.

എന്നാല്‍ വിമര്‍ശനമുന്നയിക്കുന്ന ശിവരാജ് സിങ് ചൗഹാന്റെ വീടിന് മുന്നില്‍ കര്‍ഷകരുടെ പേര് വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചും മുന്‍മുഖ്യമന്ത്രിയ്ക്ക് ച്യവനപ്രാശം അയച്ചുകൊടുത്തുമൊക്കെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.