| Saturday, 22nd June 2019, 9:26 am

ഭിന്നശേഷിയുളള വൃദ്ധയേയും മകളേയും ക്വട്ടേഷന്‍ സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കട്ടിപ്പാറയില്‍ ഭിന്നശേഷിയുളള വൃദ്ധയേയും മകളേയും വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. കന്നൂട്ടിപ്പാറ മാവുള്ളകണ്ടി നഫീസയേയും മകള്‍ സുബൈദയേയുമാണ് ക്വട്ടേഷന്‍ സംഘം വീട്ടില്‍ കയറി ആക്രമിച്ചത്.

മുഖമൂടി ധരിച്ചെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് സുബൈദ പറയുന്നു. വെള്ളിയാഴ്ച് ഉച്ചയോടെയായിരുന്നു സംഭവം. മര്‍ദ്ദനത്തില്‍ സുബൈദയുടെ മുഖത്തും തലക്കും പരിക്കേറ്റു. സുബൈദയും മാതാവും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സുബൈദയെ രണ്ടാം വിവാഹം ചെയ്ത പറമ്പില്‍ ബസാര്‍ സ്വദേശിയുടെ മകനാണ് ആക്രമണത്തിന് പിന്നിലെന്ന് ഇവര്‍ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം സുബൈദയുടെ മകന്‍ അമീര്‍ സുഹൈലിനെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ചിരുന്നതായും ഇവര്‍ പൊലീസിനോട് പറഞ്ഞു. വയനാട്ടിലേക്ക് തട്ടിക്കൊണ്ട് പോയെന്നാണ് സുബൈദ പറയുന്നത്.

മകനെ വാഹനത്തില്‍ വെച്ചും വയനാട്ടിലെ റിസോര്‍ട്ടില്‍ വെച്ചും മര്‍ദ്ദിക്കുകയും പുലര്‍ച്ചെ രണ്ട് മണിയോടെ താമരശ്ശേരി പൊലീസ് സ്റ്റേഷനു മുന്നില്‍ ഇറക്കിവിടുകയായിരുന്നു എന്നും സുബൈദ പറഞ്ഞു.

We use cookies to give you the best possible experience. Learn more