കെജ്‌രിവാളിനെ കൊല്ലാൻ ബി.ജെ.പിയും ഇ.ഡിയും ഗൂഢാലോചന നടത്തുന്നു: ആതിഷി
India
കെജ്‌രിവാളിനെ കൊല്ലാൻ ബി.ജെ.പിയും ഇ.ഡിയും ഗൂഢാലോചന നടത്തുന്നു: ആതിഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th April 2024, 9:54 am

ന്യൂദൽഹി: ജയിലില്‍ കഴിയുന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കൊല്ലാന്‍ ബി.ജെ.പിയും ഇ.ഡിയും ഗൂഢാലോചന നടത്തുന്നുവെന്ന് ആം ആദ്മി നേതാവും ദൽഹി മന്ത്രിയുമായ ആതിഷി. കെജ്‌രിവാള്‍ പഞ്ചസാരയിട്ട ചായയും മാമ്പഴവും മധുരപലാഹാരങ്ങളും കഴിച്ചുക്കൊണ്ട് പ്രമേഹം വര്‍ധിപ്പിച്ച് ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറിന്റെ ആരോപണത്തിന് പിന്നാലെയാണ് ആതിഷിയുടെ പ്രതികരണം.

‘ഡോക്ടര്‍ അനുവദിച്ചതിനുസരിച്ച് കലോറി കുറഞ്ഞ എറിത്രിറ്റോളാണ് കെജ്രിവാള്‍ മധുരത്തിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷമായി പ്രമേഹബാധിതനാണ് അദ്ദേഹം. ദിവസവും കെജ്‌രിവാള്‍ ഇന്‍സുലിന്‍ എടുക്കുന്നുണ്ട്. എന്നാല്‍ ജയില്‍ അധികൃതര്‍ അദ്ദേഹത്തിന് ഇന്‍സുലിന്‍ പോലും നല്‍കുന്നില്ല. ഇതിലൂടെ കെജ്‌രിവാളിനെ ജയിലിലിട്ട് കൊല്ലാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്,’ ആതിഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അരവിന്ദ് കെജ്‌രിവാളിന് വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം വിതരണം ചെയ്യുന്നത് തടയാന്‍ ഇ.ഡിയും ബി.ജെ.പിയും കള്ളം പ്രചരിപ്പിക്കുകയാണെന്നും ആതിഷി ആരോപണം ഉന്നയിച്ചു.

‘അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലുണ്ടാക്കിയ ഭക്ഷണം അദ്ദേഹത്തിന് നല്‍കുന്നത് തടഞ്ഞാല്‍ തീഹാര്‍ ജയിലില്‍ എപ്പോഴാണ് കെജ്രിവാളിന് ഭക്ഷണം ലഭിക്കുന്നതെന്നും എന്തു ഭക്ഷണമാണ് ലഭിക്കുന്നത് എന്നും ആര്‍ക്കും അറിയില്ല. അതുകൊണ്ടുതന്നെ കെജ്‌രിവാളിനെ ആക്രമിക്കാനുള്ള ഗൂഢാലോചനയാണോ ഇത്?,’ ആതിഷി പറഞ്ഞു.

കെജ്‌രിവാളിന്റെ പ്രമേഹം രൂക്ഷമായതോടെ വീഡിയോ കോണ്‍ഫറന്‍സ് ലൂടെ തന്റെ ഡോക്ടറെ കാണാന്‍ അനുവദിക്കണമെന്ന് കെജ്‌രിവാള്‍ റൗസ്അവന്യൂ കോടതിയിലെ ജഡ്ജിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്തുകൊണ്ടാണ് ഇ.ഡി വിചിത്രമായ ആരോപണം ഉയര്‍ത്തിയത്.

Content Highlight: Atishi talks BJP and ED are conspiring to kill Aravind Kejriwal