| Saturday, 31st August 2024, 5:39 pm

മമ്മൂക്കയെ കാണാന്‍ പോയാല്‍ പണികിട്ടുമെന്ന് പറഞ്ഞ് അവര്‍ പേടിപ്പിച്ചു; എന്നാല്‍ അദ്ദേഹമെന്നെ ഞെട്ടിച്ചു: അശ്വിന്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2018ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന സിനിമയിലൂടെ ഏറെ പരിചിതനായ നടനാണ് അശ്വിന്‍ ജോസ്. ആ ചിത്രത്തിലെ ‘നെഞ്ചിനകത്ത് ലാലേട്ടന്‍’ എന്ന ഗാനവും അശ്വിന്റെ പ്രകടനവും ഏറെ ശ്രദ്ധേയമായിരുന്നു. താന്‍ സിനിമയെ കുറിച്ച് അറിയുന്നത് മമ്മൂട്ടിയില്‍ നിന്നാണെന്ന് പറയുകയാണ് അശ്വിന്‍. സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താനും പങ്കാളിയും മമ്മൂട്ടിയോടൊപ്പം ഫോട്ടോയെടുക്കാന്‍ പോയതിനെ കുറിച്ചും അശ്വിന്‍ ജോസ് പറയുന്നു.

‘ഞാന്‍ സിനിമയെ കുറിച്ച് അറിയുന്നത് മമ്മൂക്കയില്‍ നിന്നാണ്. എന്റെ ജീവിതത്തില്‍ അത്രയും പ്രധാനപ്പെട്ട ആളാണ് അദ്ദേഹം. അതിന്റെ അര്‍ത്ഥം ഞാന്‍ എപ്പോഴും മമ്മൂക്കയുടെ അടുത്ത് പോകുമെന്നല്ല. എനിക്ക് അദ്ദേഹത്തെ ദൂരത്ത് നിന്ന് അങ്ങനെ കണ്ടാല്‍ മതി. എന്റെ സ്വപ്‌നം അത്രമാത്രമേയുള്ളു. അങ്ങനെ മമ്മൂക്കയെ ദൂരെ നിന്ന് കണ്ടാല്‍ തന്നെ ഞാന്‍ ഹാപ്പിയാണ്.

പക്ഷെ അദ്ദേഹം എന്നെ ഒരിക്കല്‍ ഞെട്ടിച്ചിരുന്നു. എന്റെ വൈഫ് ഒരു മമ്മൂക്ക ഫാനാണ്. കല്യാണം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ ഒരു ഫോട്ടോയെടുക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഞാന്‍ മറ്റുള്ളവരുമായി കണക്ട് ചെയ്ത് ആ കാര്യം അറിയിച്ചപ്പോള്‍ വന്നോളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ ടീമിന്റെ മറുപടി.

‘മമ്മൂക്കക്ക് നമ്മളെ അറിയുമോയെന്ന് പോലും നമുക്ക് അറിയില്ല. ചിലപ്പോഴേ നമ്മളോട് ചിരിക്കുകയുള്ളു. നമുക്ക് നോക്കാം’ എന്ന് ഞാന്‍ എന്റെ വൈഫിനോട് പറഞ്ഞു. അങ്ങനെ രണ്ടുപേരും പേടിച്ചിട്ടാണ് അന്ന് മമ്മൂക്കയെ കാണാന്‍ പോയത്. എന്നാലും അവളുടെ വിചാരം ഞാന്‍ സിനിമയില്‍ ആണല്ലോ എന്നതാണ്. അധികമാര്‍ക്കും എന്നെ അറിയില്ലെന്ന് എനിക്ക് മാത്രമല്ലേ അറിയുള്ളൂ (ചിരി).

അന്ന് പെട്ടെന്നായിരുന്നു ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് മമ്മൂക്ക കടന്നുവന്നത്. ദൂരത്ത് നിന്ന് തന്നെ അദ്ദേഹം ഞങ്ങളെ നോക്കി. വളരെ ഷാര്‍പ്പായിട്ടായിരുന്നു അദ്ദേഹത്തിന്റെ ആ നോട്ടം. അത് കണ്ടതും എന്റെ കയ്യില്‍ നിന്ന് പോയി. പക്ഷെ മമ്മൂക്ക എന്റെ അടുത്തെത്തിയതും നിങ്ങളൊരു ആക്ടറല്ലേയെന്ന് ചോദിച്ചു.

ഞാന്‍ ക്വീന്‍ സിനിമയില്‍ അഭിനയിച്ച കാര്യം പറഞ്ഞതും ‘അല്ല, നിങ്ങളുടെ കളര്‍ പടം എന്ന ഒരു ഷോര്‍ട്ട്ഫിലിം ഇറങ്ങിയിരുന്നല്ലോ. അത് ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ ഫോട്ടോഗ്രാഫറായിട്ടല്ലേ’യെന്ന് അദ്ദേഹം ചോദിച്ചു. എന്റമ്മോ അത് വല്ലാത്ത ഒരു അനുഭവമായിരുന്നു. എന്റെ വൈഫിനും ഒരുപാട് സന്തോഷമായി.

സിനിമയുടെ പുറകെയിങ്ങനെ നടക്കുമ്പോള്‍ ഇത്രയും വലിയ ഒരാള്‍ നമ്മളെ തിരിച്ചറിയുന്നതില്‍ സന്തോഷം തോന്നുമല്ലോ. അന്ന് വലിയ രസമായിരുന്നു. മമ്മൂക്ക ഞങ്ങളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ നേരം ‘ഞാന്‍ ഡ്രസ് മാറിയിട്ട് വരാം. നിങ്ങളുടെ കൂടെ പിടിച്ചു നില്‍ക്കണ്ടേ’യെന്ന് പറഞ്ഞു.

എന്നിട്ട് അദ്ദേഹം ഡ്രസ് മാറിയിട്ട് കാരവാന്റെ ഡോര്‍ പകുതി തുറന്നു നോക്കി. ഈ ഡ്രസ് ഓക്കെയാണോയെന്ന് ചോദിച്ചു. ഡ്രൈവിങ് ലൈസന്‍സ് സിനിമയില്‍ സുരാജേട്ടന്‍ സ്വപ്‌നം കാണുന്നുണ്ടല്ലോ. ഞങ്ങള്‍ക്ക് അതേ ഫീല് തന്നെയായിരുന്നു. പിന്നെ മമ്മൂക്ക വന്നതോടെ ഞങ്ങള്‍ ഒരുമിച്ച് ഫോട്ടോയെടുത്തു. ആ ദിവസം ഞാന്‍ എന്നുമോര്‍ക്കും.

എന്റെ കൂട്ടുകാരൊക്കെ ഞാന്‍ മമ്മൂക്കയെ കാണാന്‍ പോകുമ്പോള്‍ ടെന്‍ഷനിലായിരുന്നു. ഡ്രൈവിങ് ലൈസന്‍സിലെ പോലെത്തെ സീനായിരിക്കും നടക്കുകയെന്നും ചിലപ്പോള്‍ പണികിട്ടുമെന്നും അവര്‍ പറഞ്ഞിരുന്നു. അങ്ങനെയൊക്കെ പറഞ്ഞ് അവരെന്നെ പേടിപ്പിച്ചിരുന്നു. പക്ഷെ അങ്ങനെയൊന്നും ഉണ്ടായില്ല,’ അശ്വിന്‍ ജോസ് പറഞ്ഞു.


Content Highlight: Aswin Jose Talks About Mammootty

We use cookies to give you the best possible experience. Learn more