| Thursday, 9th May 2024, 2:12 pm

വാക്‌സിന്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിന് കോടതി നടപടിയുമായി ബന്ധമില്ല: ആസ്ട്രസെനെക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിന് കോടതി നടപടിയുമായി ബന്ധമില്ലെന്ന് ആസ്ട്രസെനെക്ക. കോവിഷീല്‍ഡ് വിപണിയില്‍ വിതരണം ചെയ്യാന്‍ യൂറോപ്യന്‍ റെഗുലേറ്റര്‍ നല്‍കിയ അംഗീകാരം ആസ്ട്രസെനെക്ക പിന്‍വലിച്ചിരുന്നു. കമ്പനിയുടെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു ഇ.എം.എ വാക്‌സിനുള്ള വിപണി അംഗീകാരം റദ്ദാക്കിയത്.

കൊറോണയെ നേരിടാന്‍ വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് കോടതിയില്‍ അടുത്തിടെ ആസ്ട്രസെനെക്ക സമ്മതിച്ചിരുന്നു. എന്നാല്‍ വാക്‌സിന്റെ സുരക്ഷകാരണങ്ങളുമായും കോടതി വ്യവഹാരങ്ങളുമായും വിപണി അംഗീകാരം പിന്‍വലിക്കുന്നതിന് ബന്ധമില്ലെന്ന് ആസ്ട്രസെനെക്ക വ്യക്തമാക്കി. മാര്‍ച്ചില്‍ തന്നെ പിന്‍വലിക്കല്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നതായും ആസ്ട്രസെനെക്ക പറഞ്ഞു.

SARS-CoV-2-ന്റെ (COVID-19-ന് കാരണമാകുന്ന വൈറസ്) ഒന്നിലധികം വകഭേദങ്ങള്‍ ഉയര്‍ന്നുവന്നതിന് ശേഷം, യു.കെയിലെ വാക്സെര്‍വ്രിയ എന്ന ബ്രാന്‍ഡ് നാമമായ വാക്സിന്റെ ആവശ്യം കുറഞ്ഞുവെന്നും കമ്പനി പറഞ്ഞു. വാണിജ്യപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യുകയാണെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.

വാക്‌സിന്‍ ഇനി ആഗോളതലത്തില്‍ നിര്‍മ്മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നില്ലെന്നും ആസ്ട്രസെനെക്ക പറഞ്ഞു. എന്നാല്‍ ഈ മേഖലയിലുള്ള തങ്ങളുടെ യാത്ര തുടരുക തന്നെയാണെന്നും കമ്പനി വ്യക്തമാക്കി.

കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് യു. കെ കോടതിയില്‍ ആസ്ട്രസെനെക്ക സമ്മതിച്ചുവെന്ന വാര്‍ത്ത ഇന്ത്യയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഫെബ്രുവരിയില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച നിയമപരമായ രേഖയില്‍ ആസ്ട്രസെനെക്ക അതിന്റെ കോവിഡ് വാക്‌സിന്‍ വളരെ അപൂര്‍വമായ കേസുകളില്‍ ടി.ടി.എസിന് കാരണമാകും എന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ പാര്‍ശ്വഫലങ്ങളെ കുറിച്ച് 2001 ല്‍ തന്നെ പേപ്പറുകള്‍ പ്രസിദ്ധീകരിച്ചിരുന്നു എന്നും വാര്‍ത്ത തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നുമാണ് ആസ്ട്രസെനെക്ക പറഞ്ഞത്.

2020-ല്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് AZD1222 വാക്സിന്‍ ആസ്ട്രസെനെക്ക വികസിപ്പിച്ചെടുത്തത്. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും കോവിഷീല്‍ഡ് എന്ന പേരില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇത് നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.

Content Highlight:  AstraZeneca Clarifies COVID-19 Vaccine Withdrawal Not Related to Court Litigation

We use cookies to give you the best possible experience. Learn more