| Friday, 11th June 2021, 10:10 am

മുസ്‌ലിങ്ങള്‍ മാന്യമായ കുടുംബാസൂത്രണ നയം സ്വീകരിച്ചാല്‍ ദാരിദ്ര്യം കുറയും: അസം മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: ജനസംഖ്യാ നിയന്ത്രണത്തിന് മാന്യമായ കുടുംബാസൂത്രണം നയം സ്വീകരിക്കണമെന്ന് മുസ്‌ലിങ്ങളോട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ദാരിദ്ര്യവും ഭൂമി കൈയേറ്റവും ഇല്ലാതാക്കാന്‍ ജനസംഖ്യാ നിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ച് മുസ്‌ലിം സ്ത്രീകളെ ബോധവത്കരിക്കാന്‍ മുസ്‌ലിം സംഘടനകളുമായി പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടിയേറ്റക്കാരായ മുസ്‌ലിങ്ങള്‍ കുടുംബാസൂത്രണം നടപ്പാക്കിയാല്‍ സംസ്ഥാനത്തെ ദാരിദ്ര്യം ഇല്ലാതാക്കാനാകുമെന്നാണ് മുഖ്യമന്ത്രിയുടെ വാദം. പല സ്ഥലങ്ങളിലും ജനങ്ങള്‍ അനധികൃതമായി കുടിയേറിപ്പാര്‍ക്കാന്‍ കാരണം ജനസംഖ്യാ വര്‍ദ്ധനവാണെന്നും, ഇത്തരത്തില്‍ കൈയ്യേറിയ ഭൂമിയില്‍ നിന്നും കുടിയിറക്കപ്പെട്ടവരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ അസമില്‍ ജനസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ആളുകള്‍ക്ക് താമസിക്കാനുള്ള ഇടം ആവശ്യമാണ്. വനങ്ങളിലും ക്ഷേത്രങ്ങളിലും സത്രങ്ങളിലും ജനങ്ങളോട് താമസിക്കാന്‍ പറയാനാകില്ല, ” അദ്ദേഹം പറഞ്ഞു.

പ്രതിഷേധം കൊണ്ട് ദാരിദ്ര്യമില്ലാതാകില്ലെന്നും അതിന് മുസ്‌ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടതെന്നും ഹിമന്ത പറഞ്ഞു. കുടിയേറ്റ മുസ്‌ലിങ്ങളുടെ എണ്ണത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

ജീവിക്കാന്‍ സ്ഥലമില്ലാത്തതിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പകരം ചെറിയ കുടുംബം എന്ന ശീലം പാലിക്കാനാണ് അവര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്ഷേത്രപരിസരത്തും വനങ്ങളിലും താമസിക്കുന്നവരെ അനധികൃത കൈയേറ്റം എന്നാരോപിച്ച് പുറത്താക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Assam CM Himanta Biswa Sarma asks Muslims to control population

We use cookies to give you the best possible experience. Learn more